Kerala

ഓട്ടോകള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ സൗജന്യം; ഒടുവില്‍ പുലിവാലായി

സൗജന്യമായി പെട്രോള്‍ അടിച്ച് പുറത്തിറങ്ങിയ ഓട്ടോഡ്രൈവര്‍ കണ്ടവരോടെല്ലാം വിവരം പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സന്ദേശം പറന്നു.

ഓട്ടോകള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ സൗജന്യം; ഒടുവില്‍ പുലിവാലായി
X

പെരിന്തല്‍മണ്ണ: നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതറിഞ്ഞ് നൂറുകണക്കിനു ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തടിച്ചുകൂടി. പെരിന്തല്‍മണ്ണ പെട്രോള്‍ പമ്പില്‍ ഒരുലക്ഷം രൂപ ഏല്‍പിച്ച് ഓട്ടോറിക്ഷകള്‍ക്കെല്ലാം അഞ്ച് ലീറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കാന്‍ ആ വഴിവന്ന യുവാവിന്റെ നിര്‍ദേശം. കൊറോണക്കാലത്ത് ലോക്ക് ഡൗണ്‍ മൂലം ഓട്ടോ ഡ്രൈവര്‍മാരെല്ലാം പ്രതിസന്ധിയിലാണെന്നും അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നുംകൂടി യുവാവ് പറഞ്ഞതോടെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ കൂടുതലൊന്നും ആലോചിച്ചില്ല. മാത്രമല്ല, ഓട്ടോ ഡ്രൈവറായ യുവാവ് പലപ്പോഴും ഇവിടെ ഇന്ധനം നിറയ്ക്കാന്‍ വരാറുള്ളയാളാണ്.

പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡിലെ പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തൊട്ടുപിറകെ പെട്രോള്‍ പമ്പില്‍ പണം നല്‍കി ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറോട് പമ്പിലെ ജീവനക്കാര്‍ പണം വേണ്ടെന്നും അഞ്ച് ലീറ്റര്‍ പെട്രോള്‍ സൗജന്യമാണെന്നും പറഞ്ഞു. സൗജന്യമായി പെട്രോള്‍ അടിച്ച് പുറത്തിറങ്ങിയ ഓട്ടോഡ്രൈവര്‍ കണ്ടവരോടെല്ലാം വിവരം പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സന്ദേശം പറന്നു.

കേട്ടവര്‍ കേട്ടവര്‍ പെട്രോള്‍ പമ്പിലെത്തി. തിക്കും തിരക്കും മൂലം പമ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതുവരെയെത്തി കാര്യങ്ങള്‍. ഓട്ടോറിക്ഷകളുടെ നീണ്ടവരി ദേശീയപാതയില്‍ ബൈപാസ് റോഡുവരെയെത്തി. ജൂബിലി റോഡ് സ്വദേശിയായ യുവാവ് ചെറിയതോതില്‍ മനോദൗര്‍ബല്യമുള്ള ആളാണെന്നു പിന്നീടാണ് അറിയുന്നത്. കഴിഞ്ഞദിവസം ഭൂമി വില്‍പന നടത്തിയ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതുമായാണു യുവാവ് പെട്രോള്‍ പമ്പിലെത്തിയത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരനായ മകന്‍ വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ യുവാവ് താന്‍ പ്രകടിപ്പിച്ച സന്‍മനസ് വെളിപ്പെടുത്തി.

അടുത്തബന്ധു സൗജന്യമായി പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച് എത്തുക കൂടി ചെയ്തതോടെയാണു വീട്ടുകാര്‍ക്കു കാര്യം മനസ്സിലായത്. ഉടന്‍ ബന്ധുക്കള്‍ പമ്പിലെത്തി വിവരം പറഞ്ഞു. സൗജന്യ ഇന്ധനവിതരണം ഇതോടെ നിര്‍ത്തിവച്ചു. അപ്പോഴേക്കും നൂറോളം പേര്‍ക്ക് അഞ്ച് ലീറ്റര്‍ വീതം വിതരണം ചെയ്തുകഴിഞ്ഞിരുന്നു. അവശേഷിച്ച 63,000 രൂപ ബന്ധുക്കള്‍ക്കു കൈമാറി. സൗജന്യ ഇന്ധനം നല്‍കിയ ഓട്ടോറിക്ഷക്കാരുടെ വാഹന നമ്പറും വിവരങ്ങളും കടക്കാര്‍ യുവാവിനു കൈമാറാനായി സൂക്ഷിച്ചിരുന്നു. ഇത് ആശ്വാസമായി. യുവാവിന്റെ ബന്ധുക്കള്‍ ഇന്ധനമടിച്ച ഓട്ടോറിക്ഷാ തൊഴിലാളികളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലരും പണം തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it