Kerala

സംസ്ഥാന ശമ്പളകമ്മീഷനെ ഇന്ന് തീരുമാനിച്ചേക്കും; കെ മോഹന്‍ദാസിന് അധ്യക്ഷപദവി

കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

സംസ്ഥാന ശമ്പളകമ്മീഷനെ ഇന്ന് തീരുമാനിച്ചേക്കും; കെ മോഹന്‍ദാസിന് അധ്യക്ഷപദവി
X

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള ശമ്പളക്കമ്മീഷനെ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും ഉള്‍പ്പെടെ മൂന്നംഗ കമ്മീഷനാണ് നിലവില്‍വരുക. സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മീഷനാണിത്. പിന്നിട്ട പത്ത് കമ്മീഷനുകളില്‍ നാലെണ്ണം നയിച്ചത് റിട്ട. ഹൈക്കോടതി ജഡ്ജിമാരായിരുന്നു. മറ്റുള്ളവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും.

ഇത്തവണ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. പ്രകൃതിദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഈസാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്തുള്ള ശുപാര്‍ശവേണം നല്‍കാനെന്ന് സര്‍ക്കാര്‍ കമ്മിഷനോട് നിര്‍ദേശിക്കും. ഈ സര്‍ക്കാരിന്റെ ഭരണകാലം അവസാനിക്കുന്നതിനുമുമ്പ് ശുപാര്‍ശകള്‍ പരിശോധിച്ച് പുതുക്കിയ ശമ്പളം നല്‍കാനാണ് തീരുമാനം.

ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്നത് നിര്‍ത്തി 10 വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.


Next Story

RELATED STORIES

Share it