India

ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് പ്രബീര്‍

ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് പ്രബീര്‍
X
ഡല്‍ഹി: ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥയെയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും. ചൈനയെ അനുകൂലിച്ചുളള പ്രചാരണത്തിനായി വിദേശ സഹായം കൈപ്പറ്റിയെന്ന കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.

ഇരുവര്‍ക്കുമായി കോടതിയില്‍ ഹാജരാകുന്നത് അഭിഭാഷകനായ കപില്‍ സിബലാണ്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അദ്ധ്യക്ഷനായ ബെഞ്ചിനോട് കപില്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് നിയമവിരുദ്ധവും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന തരത്തിലുളളതുമാണെന്നാണ് കപില്‍ പറഞ്ഞത്. അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് സഞ്ജീവ് നരുല ഉള്‍പ്പടെയുളള ബഞ്ച് അംഗീകരിച്ചിട്ടുണ്ട്.

അതേസമയം പ്രബീര്‍ പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തതിനെ കഴിഞ്ഞ ദിവസം വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും ചൈനയുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.അറസ്റ്റ് അടക്കമുള്ള നടപടികള്‍ ആസൂത്രിതമാണ്. വിയോജിപ്പുകളെ കേന്ദ്രസര്‍ക്കാര്‍ ദേശവിരുദ്ധതയായി കാണുന്നു. ചൈനയുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടില്ല. അത്തരത്തിലുള്ള വീഡിയോയോ വാര്‍ത്തയോ വെബ്‌സൈറ്റിലുണ്ടെന്ന് പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരാമര്‍ശിച്ചിട്ടില്ല.ഡല്‍ഹി കലാപവും കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പോലിസ് ഉന്നയിക്കുന്നത്. മാദ്ധ്യമസ്വാതന്ത്ര്യത്തിനായി പോരാട്ടം തുടരുമെന്നും ജുഡിഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ന്യൂസ് ക്ലിക്ക് അധികൃതര്‍ അറിയിച്ചു.


ചൈനയുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രബിര്‍ പുര്‍കായസ്ഥയെയും അമിത് ചക്രവര്‍ത്തിയെയും ചൊവ്വാഴ്ച്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്.





Next Story

RELATED STORIES

Share it