India

കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം; സമാന്തര കിണര്‍ നിര്‍മാണം തല്‍ക്കാലം നിര്‍ത്തി

കുഴിക്കുന്തോറും കൂടുതല്‍ കടുത്ത പാറക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ശ്രമം തല്‍ക്കാലം നിര്‍ത്തിയത്.

കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം; സമാന്തര കിണര്‍ നിര്‍മാണം തല്‍ക്കാലം നിര്‍ത്തി
X

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി രണ്ട് മീറ്റര്‍ അകലെ സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമം തല്‍ക്കാലികമായി നിര്‍ത്തി. കുഴിക്കുന്തോറും കൂടുതല്‍ കടുത്ത പാറക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ശ്രമം തല്‍ക്കാലം നിര്‍ത്തിയത്്. അടുത്ത നടപടി എന്ത് എന്ന കാര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. മണ്ണ് പരിശോധന നടത്തി കൂടുതല്‍ അനുയോജ്യമായ സ്ഥലത്ത് കുഴിയെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച എണ്ണക്കിണര്‍ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടന്നത്. ആദ്യ ഇരുപത് അടി പിന്നിട്ടപ്പോള്‍ പാറകള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. കുട്ടി വീണ കിണറില്‍ നിന്നു രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് ഇതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. സമാന്തര കിണര്‍ നിര്‍മാണം അഞ്ച് മണിക്കൂറോളമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റുനടപടികള്‍ ആലോചിക്കുകയാണെന്നും എന്‍ഡിആര്‍എഫ് ഓഫിസര്‍ സുജിത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍, അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കുട്ടി ശ്വസിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നേരത്തെ ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍, ഇത് വിജയിച്ചില്ല. പിന്നീടാണ് സമാന്തരമായി കിണര്‍ കുഴിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. അതിനിടെ കുട്ടിയെ ഇന്ന് തന്നെ പുറത്ത് എത്തിക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം അറിയിച്ചു. തമിഴ്‌നാട്ടില്‍ ഉപയോഗ ശൂന്യമായതും തുറന്ന് കിടക്കുന്നതുമായ മുഴുവന്‍ കുഴല്‍ കിണറുകളുടേയും കണക്ക് എടുത്ത് കര്‍ശന നടപടി സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ സേന പരമാവധി വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ഉന്നയിക്കേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപകടം നടന്ന കുഴല്‍ക്കിണര്‍ എട്ട് വര്‍ഷം മുന്‍പ് മണ്ണിട്ട് മൂടിയതാണെന്നും ഇവിടെ ചോളം കൃഷി ചെയ്ത് വരികയായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ വില്‍സണ്‍ പറഞ്ഞു. മഴ പെയ്തപ്പോള്‍ മണ്ണ് നീങ്ങി കുഴി വീണ്ടും ഉണ്ടായതാകാമെന്നും മകന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it