India

ഗ്യാന്‍വാപിയില്‍ സര്‍വേ തുടങ്ങി; മസ്ജിദിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു

ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

ഗ്യാന്‍വാപിയില്‍ സര്‍വേ തുടങ്ങി; മസ്ജിദിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു
X

ഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ(എ.എസ്.ഐ) സര്‍വേ ആരംഭിച്ചു. കനത്ത സുരക്ഷയോടെ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച സര്‍വെ ഉച്ചയ്ക്ക് 12 മണി വരെ നീളും. ജില്ലാ മജിസ്ര്ടേറ്റും പോലിസ് കമ്മീഷണറുമുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മസ്ജിദ് പരിസരത്ത് എത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമേ മസ്ജിദില്‍ പ്രവേശനമുള്ളൂ.മസ്ജിദിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു. പ്രദേശത്ത് ബാരിക്കേഡുകള്‍ കൊണ്ട് മറച്ച് പ്രവേശനം തടഞ്ഞിട്ടുണ്ട്. മസ്ജിദിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചു. 100 മീറ്റര്‍ മാറി മാത്രമേ മാധ്യമങ്ങള്‍ നിലയുറപ്പിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. സര്‍വേയുടെ ഭാഗമായി പള്ളിസമുച്ചയത്തില്‍ കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ അഭിഭാഷകസംഘം നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. സുപ്രീംകോടതി വിലക്കിയതിനാലാണിത്.

17-ാം നൂറ്റാണ്ടില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതെന്ന വാദം ശാസ്ത്രീയമായി പരിശോധിക്കാന്‍ ജില്ലാ കോടതി നിര്‍ദ്ദേശിച്ചതിന്റെ ഭാഗമായാണ് സര്‍വെ. പരിശോധനയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.മുസ്ലിംവിഭാഗമായ അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി സര്‍വെ ബഹിഷ്‌കരിച്ചു. പള്ളിയില്‍ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിവിധി വന്നതിനു പിന്നാലെ, ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ വാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചിലാണ് അഭിഭാഷകന്‍ നിസാം പാഷ വിഷയം ഉന്നയിച്ചത്. അടിയന്തരപ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകാതെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു. ഈ വിഷയത്തില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഹിന്ദു പക്ഷത്തുനിന്നുള്ള ഒരു കക്ഷി സുപ്രീംകോടതിയില്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് പണിതെന്ന വാദം പരിശോധിക്കാന്‍ സര്‍വെയ്ക്ക് ഉത്തരവിട്ട വാരാണസി ജില്ലാകോടതിയുടെ ഉത്തരവ് ന്യായമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍വേയില്‍ പള്ളിയുടെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്ന എ.എസ്.ഐ.യുടെ ഉറപ്പ് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശാസ്ത്രീയപരിശോധന നടത്താന്‍ വാരാണസി ജില്ലാകോടതി ജൂലായ് 21-നാണ് എ.എസ്.ഐ.യോട് നിര്‍ദേശിച്ചത്. എന്നാല്‍, മസ്ജിദ് കമ്മിറ്റി ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയമനുവദിച്ച സുപ്രീംകോടതി സര്‍വേ താത്കാലികമായി തടഞ്ഞു. തുടര്‍ന്നാണ് ജൂലായ് 25-ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥാനത്ത് നേരത്തേ പൗരാണികക്ഷേത്രമായിരുന്നുവെന്നും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരം അതുതകര്‍ത്താണ് പള്ളി പണിതതെന്നുമാണ് ഹിന്ദുവിഭാഗം പരാതിക്കാരുടെ വാദം. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഈ കേസിലേക്കും നീങ്ങിയത്.






Next Story

RELATED STORIES

Share it