India

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി

അക്ഷയ് കുമാര്‍സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയ്‌ക്കെതിരേ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരേ തിരുത്തല്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. അക്ഷയ് കുമാര്‍സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരുത്തല്‍ ഹരജികള്‍ തള്ളിയത്. ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് 10 മിനിറ്റിനുള്ളില്‍തന്നെ നടപടി പൂര്‍ത്തിയാക്കി. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാംപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവെ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മറ്റു നാലുപേര്‍ക്കുള്ള മരണവാറന്റ് ഡല്‍ഹി പട്യാലഹൗസ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു.

ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു. രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാന്‍ ഇനി പ്രതികള്‍ക്ക് അവസരമുണ്ട്. 2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it