India

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല: 22 പ്രതികളെയും വെറുതെവിട്ടു

പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടതും ആരോപിക്കുന്നതുമായ തെളിവുകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി മുംബൈയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു.

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല: 22 പ്രതികളെയും വെറുതെവിട്ടു
X

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുളസീറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ 22 പ്രതികളെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടതും ആരോപിക്കുന്നതുമായ തെളിവുകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി മുംബൈയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. ഇതോടെ 13 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രമാദമായ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. ബിജെപി ദേശീയ അധ്യാക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ വിവിധ ഘട്ടങ്ങളില്‍ കോടതി വെറുതെവിട്ടിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് ജെ ശര്‍മ ഇന്നത്തേക്കു മാറ്റിയത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്നു നിരീക്ഷിച്ച കോടതി, വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യവും തള്ളി. സുഹ്‌റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്.

വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന രാഷ്ട്രീയ-പോലിസ്-അധോലോക റാക്കറ്റിന്റെ ഭാഗമായിരുന്നു സിഹ്‌റാബുദ്ദീനും പ്രജാപതിയുമെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. എന്നാല്‍ മേലാളന്മാരെ ധിക്കരിച്ച സുഹ്‌റബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഭാര്യക്കും പ്രജാപതിക്കും ഒപ്പം പോലിസ് തട്ടിക്കൊണ്ടുപോയി. പിന്നീട് 2005 നവംബറില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് ആരോപിച്ച് സുഹ്‌റബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കാണാതായ ഭാര്യ കൗസര്‍ബിയെ പിന്നീട് ബലാല്‍സംഗം ചെയ്ത് കത്തിച്ചുകളഞ്ഞതായാണു കണ്ടെത്തിയത്.

2006 ഡിസംബറില്‍ പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ പ്രജാപതി കൊല്ലപ്പെട്ടെന്നാണു പോലിസ് ഭാഷ്യം.ഗുജറാത്ത് കലാപാനന്തരം നടന്ന പ്രമാദമായ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, അഭയ് ചുദാസാമ, എം എന്‍ ദിനേശ്, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങി 38 പേരായിരുന്നു ആദ്യഘട്ടത്തില്‍ കേസിലെ പ്രതികള്‍. 2014നുശേഷം മൂന്നു വര്‍ഷത്തിനിടെ അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സിബിഐ കോടതി പല കാരണങ്ങളാലും ഒഴിവാക്കി. എസ്‌ഐ, എഎസ്‌ഐ, കോണ്‍സ്റ്റബ്ള്‍ റാങ്കിലുള്ള 21 പേരും കൗസര്‍ബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി കരുതുന്ന ഫാം ഹൗസിന്റെ ഉടമയുമാണ് വിചാരണ നേരിട്ടത്.

കോടതിയില്‍ വിസ്തരിച്ച 210 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പ്രധാനപ്പെട്ട 92 പേര്‍ വിചാരണയ്ക്കിടെ കൂറുമാറിയതാണ് പ്രതികള്‍ക്ക് ആശ്വാസമായത്. ഇതിനു പുറമെ കൊല്ലപ്പെട്ട പ്രജാപതിയുടെ മാതാവ്, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ച് മൊഴി നല്‍കിയ കെട്ടിടനിര്‍മാതാക്കളായ പട്ടേല്‍ സഹോദരങ്ങള്‍ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നില്ല. സാക്ഷികളില്‍ പലും ഭീഷണി കാരണം കോടതിയിലെത്തിയിരുന്നില്ല. ഏതായാലും എന്‍ഡിഎ സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്കു പൂര്‍ണമായും ക്ലീന്‍ ചീറ്റ് നല്‍കുന്ന വിധി തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചയാവുമെന്നാണു വിലയിരുത്തല്‍.

Next Story

RELATED STORIES

Share it