India

1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പര: ജമാല്‍ ആല്‍വിക്ക് 20 ദിവസത്തെ പരോള്‍ അനുവദിച്ച് സുപ്രിംകോടതി

എല്ലാ ദിവസവും രാവിലെ 10.30 നും ഉച്ചയ്ക്ക് 12.00 നും ഇടയില്‍ ലഖ്‌നോവിലെ പോലിസ് സ്‌റ്റേഷനായ ചൗക്കില്‍ റിപോര്‍ട്ട് ചെയ്യണം. പരോള്‍ കാലയളവില്‍ ലഖ്‌നൗവില്‍ തുടരണമെന്നും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശിച്ചു. കുറ്റവാളികളുമായോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുമായോ ആശയവിനിമയം നടത്തുന്ന തരത്തില്‍ ആല്‍വി തന്റെ പരോള്‍ ദുരുപയോഗം ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പര: ജമാല്‍ ആല്‍വിക്ക് 20 ദിവസത്തെ പരോള്‍ അനുവദിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: 1993 ല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 83കാരനായ ജമാല്‍ ആല്‍വിക്ക് സുപ്രിംകോടതി 20 ദിവസത്തെ പരോള്‍ അനുവദിച്ചു. ഭീകരവിരുദ്ധനിയമമായ 'ടാഡ' കുറ്റം ചുമത്തിയാണ് ജമാല്‍ ആല്‍വിയെ കോടതി ശിക്ഷിച്ചത്. കുടുംബത്തെ കാണുന്നതിനുവേണ്ടിയാണ് പരോള്‍ അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സന്ധിവാതവും മറ്റ് ഗുരുതരമായ വാര്‍ധക്യരോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജമാല്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ജീവപര്യന്തം തടവിന് 25 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അപേക്ഷയില്‍ സൂചിപ്പിച്ചു. കൂട്ടുപ്രതികള്‍ക്ക് പരോള്‍ നല്‍കിയിരുന്ന കാര്യം കൂടി പരിഗണിച്ച ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇദ്ദേഹത്തിന് 20 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ അനുവദിക്കാനുള്ള സുപ്രിംകോടതിയുടെ തീരുമാനത്തെ രാജസ്ഥാന്‍ സര്‍ക്കാരും എതിര്‍ത്തില്ല. ആല്‍വി നിലവില്‍ ജയ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ്. അപേക്ഷകനെ 10 ദിവസത്തിനകം ഉത്തര്‍പ്രദേശിലെ ലഖ്‌നോ ജില്ലാ ജയിലിലേക്ക് മാറ്റണമെന്നും അവിടെ നിന്ന് 20 ദിവസത്തേക്ക് പരോളില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എല്ലാ ദിവസവും രാവിലെ 10.30 നും ഉച്ചയ്ക്ക് 12.00 നും ഇടയില്‍ ലഖ്‌നോവിലെ പോലിസ് സ്‌റ്റേഷനായ ചൗക്കില്‍ റിപോര്‍ട്ട് ചെയ്യണം. പരോള്‍ കാലയളവില്‍ ലഖ്‌നൗവില്‍ തുടരണമെന്നും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശിച്ചു. കുറ്റവാളികളുമായോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുമായോ ആശയവിനിമയം നടത്തുന്ന തരത്തില്‍ ആല്‍വി തന്റെ പരോള്‍ ദുരുപയോഗം ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികത്തിലാണ് ഹൈദരാബാദ്, രാജസ്ഥാന്‍, സൂറത്ത്, ലഖ്‌നോ, ഗുല്‍ബര്‍ഗ തുടങ്ങി സ്ഥലങ്ങളിലാണ് ട്രെയിനുകളില്‍ സ്‌ഫോടനങ്ങളുണ്ടായത്. കേസില്‍ 1994 ജനുവരി 14ന് ജമാലിന് പോലിസ് അറസ്റ്റുചെയ്തു. ശിക്ഷാവിധിക്കെതിരേ 2004 മാര്‍ച്ചില്‍ നല്‍കിയ ക്രിമിനല്‍ അപ്പീല്‍ സുപ്രിംകോടതി തള്ളിയിരുന്നു. ജമാലിനുവേണ്ടി അഭിഭാഷകരായ ഇര്‍ഷാദ് ഹനീഫ്, റിസ്വാന്‍ അഹ്മദ്, ഡാനിഷ് ഷേര്‍ ഖാന്‍ എന്നിവരാണ് പരോള്‍ അപേക്ഷ നല്‍കിയത്.

Next Story

RELATED STORIES

Share it