India

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; ഭര്‍ത്താവായ മുസ്‌ലിം യുവാവിനെ രണ്ടാം തവണയും പോലിസ് അറസ്റ്റ് ചെയ്തു

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; ഭര്‍ത്താവായ മുസ്‌ലിം യുവാവിനെ രണ്ടാം തവണയും പോലിസ് അറസ്റ്റ് ചെയ്തു
X

ഗാസിയാബാദ്: ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് ആരോപിച്ച് 29കാരനായ മുസ്ലിം യുവാവിനെ രണ്ടുമാസത്തിനിടെ രണ്ടാം തവണയും പോലിസ് അറസ്റ്റ് ചെയ്തു.യുവതിയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോലിസ് നിര്‍ബന്ധിച്ച് അയക്കുകയും ചെയ്തു.അക്ബര്‍ ഖാനും(29) സോനിക ചൗഹാനും(25) തങ്ങള്‍ മൂന്ന് വര്‍ഷമായി വിവാഹിതരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പോലിസ് ഇതു ചെവികൊണ്ടില്ല. ജൂലൈ 30-ന് സോനികയുടെ പിതാവ് ലക്ഷ്മണ്‍ സിങ് ചൗഹാനാണ് രണ്ടാം തവണയും മകളെ അക്ബര്‍ ഖാന്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഇന്ദിരാപുരം പോലിസിനു മുന്നിലെത്തിയത്.

മിനിറ്റുകള്‍ക്ക് ശേഷം സോനിക സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു. 'ഞാന്‍, സോനിക, ജൂലൈ 30-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ, എന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങി.. കഴിഞ്ഞ രണ്ട് മാസമായി, എന്റെ മാതാപിതാക്കളും അമ്മാവന്മാരും എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കണമെന്നും പോക്‌സോ (ആക്ട്) പ്രകാരം കേസില്‍ കുടുക്കി ജയിലിലടയ്ക്കണമെന്നും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ എതിര്‍ത്തു. ഞാന്‍ സത്യം മാത്രമേ പറയൂ.' അവര്‍ വീഡിയോയില്‍ പറയുന്നു.


ആദ്യ തവണ അറസ്റ്റ് ചെയ്തതിന് ശേഷം ജൂണ്‍ 8-ന് അക്ബര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ ഇവര്‍ ഒരുമിച്ച താമസം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ അറസ്റ്റ്.പുതിയ തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അക്ബറിനെ അറസ്റ്റ് ചെയ്തതെന്ന് ഗാസിയാബാദ് പോലീസ് കമ്മീഷണര്‍ ജെ. രവീന്ദര്‍ ഗൗഡ് പറഞ്ഞു. 'മാതാപിതാക്കളില്‍നിന്ന് ഉറപ്പ് എഴുതി വാങ്ങിയ ശേഷം യുവതിയെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അയച്ചു.' ഗൗഡ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വീട്ടില്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് യുവതി പറഞ്ഞിട്ടും എന്തിനാണ് അവളെ കുടുംബത്തോടൊപ്പം അയച്ചതെന്ന് ചോദിച്ചപ്പോള്‍, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച വണ്‍ സ്റ്റോപ്പ് സെന്ററില്‍ താമസിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗൗഡ് പറഞ്ഞു. 'അവളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ശനിയാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ അവളുടെ മൊഴി രേഖപ്പെടുത്തും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പും ഗാസിയാബാദിലെ ഇന്ദിരാപുരം പോലിസ് അക്ബര്‍ ഖാനെ ഇതേ ആരോപണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്നും യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍, മുസ്ലിം യുവാവ് തന്റെ ഭര്‍ത്താവാണെന്നും പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ഹിന്ദു യുവതിയായ സോണിക ചൗഹാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2022 ആഗസ്റ്റ് 29ന് അക്ബര്‍ ഖാനെ വിവാഹം കഴിച്ചിരുന്നതായി സോണിക ചൗഹാന്‍ വെളിപ്പെടുത്തി. ഈ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ദി സ്‌ക്രോള്‍ റിപോര്‍ട്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാര്‍ തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് 25കാരിയായ സോണിക പറയുന്നു. അക്ബര്‍ ഖാനുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെന്നും വടി കൊണ്ട് തലയ്ക്കടിച്ചെന്നും സോണിക വെളിപ്പെടുത്തി. വീട്ടില്‍ സുരക്ഷിതയാണെന്ന് പറയുന്ന രീതിയിലുള്ള വീഡിയോ റെക്കോഡ് ചെയ്യാനും സോണികയോട് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോണിക കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ പറയുന്നത്. പക്ഷേ, കേസില്‍ പോലിസ് സ്വീകരിച്ച നടപടികളില്‍ സോണിക തൃപ്തയല്ല. ''പോലിസ് അവരുടെ കടമ നിര്‍വഹിക്കുന്നില്ല. അവര്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചത്. അക്ബര്‍ ഖാന്റെ കടകള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തവരെ ജയിലില്‍ അടക്കുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ''-സോണിക പറയുന്നു.

മേയ് 26ന് ന്യായ്ഖണ്ഡ് പ്രദേശത്ത് നടന്ന വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ചാണ് സോണിക പറയുന്നത്. അക്ബര്‍ ഖാന്റെയും സോണികയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ 50-60 ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. സോണികയ്ക്ക് ഒരു ബ്യൂട്ടിപാര്‍ലറും അക്ബര്‍ ഖാന് സര്‍ക്കാര്‍ ഫോമുകള്‍ ഫില്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനവുമാണ് ഉണ്ടായിരുന്നത്. ഈ സ്ഥാപനങ്ങള്‍ ആക്രമിച്ചവരെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മേയ് 24നാണ് സോണികയുടെ പിതാവ് ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രശ്നമുണ്ടാക്കിയത്. മകള്‍ വിവാഹിതയായ കാര്യം അന്നാണ് അറിഞ്ഞതെന്നാണ് പിതാവ് പറഞ്ഞത്. പക്ഷേ, ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ദിവസം തന്റെ പിതാവും അക്ബര്‍ ഖാനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോണിക പുറത്തുവിട്ടു.

തങ്ങളുടെ ബന്ധം കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. മാര്‍ച്ച് 24ന് പിതാവും കുടുംബവും ദമ്പതികളെ ആക്രമിച്ചു. ഹിന്ദുത്വ സംഘടനകളുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ കുടുംബം പ്രവര്‍ത്തിക്കുന്നതെന്ന് സോണിക ചൂണ്ടിക്കാട്ടി.എന്നാല്‍, ഖാനും കുടുംബവും തന്നെ ആക്രമിച്ചെന്നാണ് സോണികയുടെ പിതാവ് പോലിസില്‍ പരാതി നല്‍കിയത്. സോണികയുടെ അമ്മയുടെ മാല വലിച്ചു പൊട്ടിക്കാന്‍ ഖാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. മേയ് 25ന് അക്ബര്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്തു. സോണികയെ ബലമായി കീഴ്പ്പെടുത്തി വീട്ടുകാരുടെ കൂടെ വിട്ടു. രണ്ടാഴ്ച്ച ജയിലില്‍ കിടന്ന ശേഷം ജൂണ്‍ എട്ടിന് അക്ബര്‍ ഖാന് ജാമ്യം ലഭിച്ചു.

പുറത്തിറങ്ങിയ അക്ബറിനെ കാണാന്‍ പോലും കുടുംബം അനുവദിച്ചില്ലെന്നും സോണിക ദി സ്‌ക്രോളിനോട് പറഞ്ഞു. കൗമാരപ്രായത്തില്‍ തുടങ്ങിയ അടുപ്പമായിരുന്നു ഇരുവരുടെയും. പഠനത്തിന് ശേഷം ഇരുവരും ഒരുമിച്ചാണ് നടന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ സോണിക കാണിക്കുന്നു. തന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ വിവാഹത്തിനെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ചൗഹാന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it