India

ജമ്മു കശ്മീര്‍: പ്രധാനമന്ത്രി വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു

ജമ്മു കശ്മീര്‍: പ്രധാനമന്ത്രി വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നുമുള്ള ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ സര്‍വകക്ഷി യോഗം വിളിച്ചു. ജൂണ്‍ 24ന് ഡല്‍ഹിയിലാണ് സര്‍വകക്ഷി യോഗമെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ആഗസ്ത് അഞ്ചിന് ശേഷം ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്രസര്‍ക്കാര്‍ ആദ്യമായാണ് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. ജമ്മു കശ്മീരില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആദ്യപദ്ധതിയാണെന്നാണ് റിപോര്‍ട്ടുകള്‍. സര്‍വകക്ഷി യോഗം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അനൗപചാരിക അറിയിപ്പ് ലഭിച്ചതായും പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഔദ്യോഗിക ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് എന്‍ഡി ടിവി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചിരുന്നു. 2019 ആഗസ്തില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല തുടങ്ങിയവരെയും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും തടങ്കലിലാക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഇവരെ മാസങ്ങള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രം തുടക്കമിടുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെഹ്മൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചതോടെ 2018 ജൂണിലാണു കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നത്. ഇതിനുശേഷം ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it