India

'മോദി പറയുന്ന ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പഞ്ചറായ ടയര്‍, സംഘി രാഷ്ട്രീയം തമിഴ്നാട്ടില്‍ വിലപ്പോകില്ല'': ഉദയനിധി സ്റ്റാലിന്‍

മോദി പറയുന്ന ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പഞ്ചറായ ടയര്‍, സംഘി രാഷ്ട്രീയം തമിഴ്നാട്ടില്‍ വിലപ്പോകില്ല: ഉദയനിധി സ്റ്റാലിന്‍
X

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉദയനിധി സ്റ്റാലിന്‍. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിര്‍ണായക പോരാട്ടമാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

സാമൂഹിക നീതിയും സാമൂഹിക അനീതിയും തമ്മിലുള്ള വ്യത്യാസമാണ് തമിഴ് ഭാഷയും ഹിന്ദി അടിച്ചേല്‍പ്പിക്കലും തമ്മിലുള്ളതെന്നും മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ''തമിഴ്നാട് ഒരിക്കലും ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് നാം തെളിയിക്കണം. നമ്മുടെ പക്ഷത്താണ് നേട്ടങ്ങളും ചരിത്രവും. രാഷ്ട്രീയ ധാരണയില്ലാത്തവര്‍ പരാതിപ്പെട്ടാലും വിജയം ഉദയസൂര്യന്റെ ചിഹ്നത്തിനായിരിക്കും. 200 മണ്ഡലങ്ങളിലും നമ്മള്‍ വിജയിക്കണം,' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, സംഘി ഗ്രൂപ്പ് ഇടയ്ക്കിടെ സംസ്ഥാനം സന്ദര്‍ശിക്കും. പ്രധാനമന്ത്രി മോദിയും അമിത് ഷായും വന്നുകൊണ്ടിരിക്കും. പക്ഷേ തമിഴ്നാടിന് ആവശ്യമായ ഫണ്ടുകള്‍ വരില്ല. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ വടക്കേ സംസ്ഥാനങ്ങളില്‍ മോദിയും അമിത് ഷായും വിജയിച്ചേക്കാം, പക്ഷേ അവര്‍ ഒരിക്കലും തമിഴ്നാട്ടില്‍ വിജയിക്കില്ലെന്നും ഉദയനിധി തുടന്നടിച്ചു.

'ബിജെപിയുമായും എഐഎഡിഎംകെയുമായും സഖ്യം രൂപീകരിച്ച നേതാക്കളെക്കുറിച്ച് ചിന്തിക്കുക. പളനിസ്വാമിയുമായി സഖ്യത്തിലാകുന്നതിനേക്കാള്‍ തൂങ്ങിമരിക്കുന്നതാണ് നല്ലതെന്ന് ഒരാള്‍ പറഞ്ഞു. പളനിസ്വാമിക്ക് ഒരു യോഗ്യതയുമില്ല, അദ്ദേഹം കൗണ്‍സിലര്‍ ആകാന്‍ പോലും യോഗ്യനല്ല, എന്നും ആരോ അദ്ദേഹത്തെ 'ടയര്‍-ലിക്കര്‍' എന്ന് വിളിച്ചു. എന്നിട്ടും ഈ സാഹചര്യത്തില്‍, തമിഴ്നാടിന് ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിലവിലുള്ളത് പഞ്ചറായ ടയറാണ്'' - ഉദയനിധി പരിഹസിച്ചു.

അതേസമയം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ വലിയ രീതിയിലുള്ള പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് ലക്ഷം പേരെയാണ് ഡിഎംകെ യുവജന വിഭാഗത്തില്‍ ഭാരവാഹികളായി നിയമിച്ചിട്ടുള്ളത്. 50 ലക്ഷം അംഗങ്ങളെയും ഡിഎംകെ യുവജന വിഭാഗത്തില്‍ ചേര്‍ത്തതായും പാര്‍ട്ടി അവകാശപ്പെടുന്നു. 50 ലക്ഷം അംഗങ്ങളെ യുവജന വിഭാഗത്തില്‍ ചേര്‍ത്തതിന് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഐക്യ ബലം അവകാശപ്പെടാന്‍ സാധിക്കില്ലെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്.

ഇന്ന്, പല പാര്‍ട്ടികളും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ആളുകളെ കണ്ടെത്താന്‍ പാടുപെടുകയാണ്. ദ്രാവിഡ മോഡല്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെടുന്നുണ്ടെന്നും ഡിഎംകെ അവകാശപ്പെടുന്നുണ്ട്.




Next Story

RELATED STORIES

Share it