India

ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മിച്ച ഹിന്ദുമഹാസഭാ നേതാവ് പാര്‍ട്ടിയില്‍; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഗ്വാളിയര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബാബുലാല്‍ ചൗരസ്യയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന ചൗരസ്യ 2017ലാണ് ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്.

ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മിച്ച ഹിന്ദുമഹാസഭാ നേതാവ് പാര്‍ട്ടിയില്‍; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് ഗ്വാളിയറില്‍ ക്ഷേത്രവും പഠനകേന്ദ്രവും നിര്‍മിച്ച ഹിന്ദുമഹാസഭാ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്വാളിയര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബാബുലാല്‍ ചൗരസ്യയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന ചൗരസ്യ 2017ലാണ് ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്. മധ്യപ്രദേശ് തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ചൗരസ്യ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. 2015ല്‍ ഗ്വാളിയറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചയാളാണ് ചൗരസ്യ.

2017ല്‍ ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചു. കഴിഞ്ഞവര്‍ഷവും ഗോഡ്‌സെ അനുകൂലപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. അതേസമയം, ഹിന്ദു മഹാസഭയില്‍ ചേരുകയും ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ ഭക്തനായി മാറുകയും ചെയ്ത ചൗരസ്യയെ കോണ്‍ഗ്രസിലെടുത്തതിനെച്ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പലരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ഗോഡ്‌സെ ആരാധകനെ കോണ്‍ഗ്രസിലെടുത്തത് തെറ്റാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനക് അഗര്‍വാള്‍ തുറന്നടിച്ചു. ''ബാപ്പു, ഞങ്ങള്‍ ലജ്ജിക്കുന്നു.

മഹാത്മാഗാന്ധി നീണാള്‍ വാഴട്ടെ'' എന്ന ട്വിറ്റര്‍ കുറിപ്പിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യത്ത് രണ്ടുതരം പ്രത്യയശാസ്ത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഗാന്ധിയുടെതും മറ്റൊന്ന് ഗോഡ്‌സെയുടേതും. ഗാന്ധിഘാതകന് ക്ഷേത്രം നിര്‍മിക്കുകയും ആരാധിക്കുകയും ചെയ്തയാളെ പിന്നീട് ഗാന്ധിയന്‍ തത്വശാസ്ത്രത്തോട് സമാനപ്പെടുത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി അരുണ്‍ യാദവ് വീഡിയോ സന്ദേശവും പുറത്തുവിട്ടു. മുന്‍മന്ത്രി സുഭാഷ് കുമാര്‍ സൊജാത്തിയ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചു. ആരാണ് ഈ ബാബുലാല്‍ ചൗരസ്യയെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ ചോദ്യം. ഗോഡ്‌സെ ആരാധകര്‍ക്കുള്ള സ്ഥലം സെന്‍ട്രല്‍ ജയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സിങ്ങും അഭിപ്രായപ്പെട്ടു.

''ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായാണ്. ഗോഡ്‌സെ ആരാധകര്‍ക്ക് പാര്‍ട്ടിയില്‍ ഇടംനല്‍കുന്നത് ശരിയായ നടപടിയല്ല''- മുന്‍ എംപി മീനാക്ഷി നടരാജന്‍ തുറന്നടിച്ചു. ജനിച്ചത് മുതല്‍ കോണ്‍ഗ്രസുകാരനായിരുന്നെന്നും സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തിയെന്നും ചൗരസ്യ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുമഹാസഭാ നേതാക്കള്‍ ഗോഡ്‌സെയെക്കുറിച്ചുള്ള ചില വ്യാജപുസ്തകങ്ങള്‍ നല്‍കി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ബാബുലാല്‍ ചൗരസ്യ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് റാലിയില്‍ ആളെക്കൂട്ടാന്‍ പണവും മറ്റു സഹായവും നല്‍കിയതിന്റെ പേരില്‍ ചൗരസ്യയെ പുറത്താക്കുകയായിരുന്നെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജ് പറഞ്ഞു.

നേരത്തെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ചൗരസ്യ ഇപ്പോള്‍ മടങ്ങിവന്നതാണെന്ന് പറഞ്ഞ് ഗ്വാളിയര്‍ കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ പഥക് കോണ്‍ഗ്രസ് നടപടിയെ ന്യായീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും തെറ്റായ മാര്‍ഗം ഉപേക്ഷിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും കമല്‍നാഥ് പ്രതികരിച്ചു. ഗോഡ്‌സെ ആശയങ്ങളുടെ പ്രചാരകനെ കോണ്‍ഗ്രസ് സ്വീകരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മധ്യപ്രദേശില്‍ പല കോണ്‍ഗ്രസുകാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലേ എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.

Next Story

RELATED STORIES

Share it