India

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കി; തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കി; തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും
X

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കാന്‍ സാധ്യത. ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ പിതാവിന്റെ ഉടമസ്ഥയിലുള്ള ഗോഡൗണില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 11.5 കോടി രൂപയോളം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈമുരുകന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍നിന്ന് 11.5 കോടിയുടെ പുതിയ നോട്ടുകെട്ടുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് ആരോപണം.

ആദായ നികുതി വകുപ്പിന്റെ റിപോര്‍ട്ട് പരിഗണിച്ച് കതിര്‍ ആനന്ദിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കമ്മീഷനെത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയിച്ചിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കതിര്‍ ആനന്ദിനെതിരേ ജനപ്രാതിനിധ്യനിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it