India

അമേത്തിയില്‍ രാഹുലിനെതിരേ സരിത എസ് നായര്‍; ചിഹ്‌നം പച്ചമുളക്‌

സ്വതന്ത്രയായാണ് സരിത എസ് നായര്‍ മല്‍സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്‌നം. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

അമേത്തിയില്‍ രാഹുലിനെതിരേ സരിത എസ് നായര്‍; ചിഹ്‌നം പച്ചമുളക്‌
X

ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ സരിതാ എസ് നായരും സ്ഥാനാര്‍ഥി. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മല്‍സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്‌നം. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

2014ല്‍ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് ബിജെപിയുടെ സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി അമേത്തിയില്‍ പരാജയപ്പെടുത്തിയത്. സ്മൃതി ഇറാനിയാണ് ഇത്തവണയും ബിജെപിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍, ചില കേസുമായി ബന്ധപ്പെട്ട വിശദമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പത്രിക തള്ളുകയായിരുന്നു. സരിത രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്നും വരണാധികാരി വിശദീകരിച്ചു.

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡനെതിരേ നല്‍കിയ സരിതയുടെ പത്രികയും തള്ളിപ്പോയിരുന്നു. എന്നാല്‍, ഇതിനെതിരേ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. രേഖ ഹാജരാക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാല്‍ പത്രിക തള്ളുകയാണെന്നും വരണാധികാരി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ട് ഹരജികളാണ് സരിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുഹരജികളും കോടതി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it