India

കെ കെ മുഹമ്മദിന്റെ വാദം നുണ; ബി ബി ലാലിന്റെ അയോധ്യാ സംഘത്തില്‍ അംഗമായിരുന്നില്ല

അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലയാളിയായ പുരാവസ്തു ഗവേഷന്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകള്‍ നിരത്തി അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍. ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന കെ കെ മുഹമ്മദിന്റെ വാദം നുണയാണെന്ന് എഎംയു ചരിത്രവിഭാഗം പ്രൊഫസര്‍ സെയ്ദ് അലി റിസ്‌വി ടൈംസ് ഓഫ് ഇന്ത്യക്ക് അയച്ച കത്തില്‍ അറിയിച്ചു.

കെ കെ മുഹമ്മദിന്റെ വാദം നുണ; ബി ബി ലാലിന്റെ അയോധ്യാ സംഘത്തില്‍ അംഗമായിരുന്നില്ല
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലയാളിയായ പുരാവസ്തു ഗവേഷന്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകള്‍ നിരത്തി അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍. ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന കെ കെ മുഹമ്മദിന്റെ വാദം നുണയാണെന്ന് എഎംയു ചരിത്രവിഭാഗം പ്രൊഫസര്‍ സെയ്ദ് അലി റിസ്‌വി ടൈംസ് ഓഫ് ഇന്ത്യക്ക് അയച്ച കത്തില്‍ അറിയിച്ചു. ബി ബി ലാലിന്റെ സംഘത്തില്‍ താനും അംഗമായിരുന്നുവെന്നും ബാബരി മസ്ജിദിന്റെ അടിയില്‍ വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തിയിരുന്നതായും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കെ കെ മുഹമ്മദ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് കെ കെ മുഹമ്മദിന്റെ വാദം പൊളിക്കുന്ന വിവരങ്ങള്‍ അലി റിസ്‌വി വെളിപ്പെടുത്തിയത്.



ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ബി ബി ലാലിന്റെ റിപോര്‍ട്ടില്‍ എവിടെയും കെ കെ മുഹമ്മദിന്റെ പേര് പറയുന്നില്ലെന്ന് റിസ്‌വി ചൂണ്ടിക്കാട്ടി. ഉല്‍ഖനനം നടന്നത് 1976 മുതല്‍ 1979വരെയുള്ള വര്‍ഷങ്ങളിലാണ്. എന്നാല്‍, കെ കെ മുഹമ്മദ് എഎംയു വെബ്‌സൈറ്റില്‍ നല്‍കിയ സിവി പ്രകാരം അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത് 1975ല്‍ ആണ്. 1976-77ല്‍ ആണ് ന്യൂഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് പുരാവസ്തു ഗവേഷണത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയത്. എഎംഎയുവില്‍ ഉള്ള അദ്ദേഹത്തിന്റെ വ്യക്തിഗത ഫയല്‍ പ്രകാരം 1978ല്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി നിയമിതനായി. 1979ല്‍ ആണ് ഈ പോസ്റ്റില്‍ കെ കെ മുഹമ്മദ് സ്ഥിരപ്പെട്ടത്. ഹിസ്റ്ററി ഡിപാര്‍ട്ട്‌മെന്റിലെ പുരാവസ്തു വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റായി നിയമിതനായ അദ്ദേഹം ക്രമേണ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി മാറി. 1988 വരെ ഈ പദവിയില്‍ ഉണ്ടായിരുന്ന കെ കെ മുഹമ്മദ് തുടര്‍ന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ എത്തിയത്.

അപ്പോള്‍ എങ്ങിനെയാണ് 1976 മുതല്‍ 79വരെ നടന്ന ബി ബി ലാലിന്റെ ഉല്‍ഖനന സംഘത്തില്‍ അദ്ദേഹം അംഗമാവുകയെന്ന് റിസ്‌വി ചോദിച്ചു. ഉല്‍ഖനന സമയത്ത് അദ്ദേഹം സംഭവ സ്ഥലം സന്ദര്‍ശിച്ചിരിക്കാനിടയുള്ള ഏക സാധ്യത വിദ്യാര്‍ഥിയെന്ന നിലയില്‍ പ്രാക്ടിക്കലിന്റെ ഭാഗമായി ആയിരിക്കും. അത് മൂന്നോ നാലോ ദിവസത്തേക്കു മാത്രമുള്ളതാണ്. അതുകൊണ്ടു തന്നെ ബി ബി ലാലിന്റെ സംഘത്തിലെ ഏക മുസ്ലിം അംഗമായിരുന്നു താന്‍ എന്ന അദ്ദേഹത്തിന്റെ വാദം നുണയാണ്. ഇനി ഇക്കാര്യത്തില്‍ അദ്ദേഹം സത്യമാണ് പറയുന്നതെങ്കില്‍ സിവിയില്‍ പറയുന്ന കാര്യം നുണയായിരിക്കുമെന്നും റിസ്‌വി ചൂണ്ടിക്കാട്ടി.


ബി ബി ലാല്‍ബി ബി ലാല്‍

ബി ബി ലാല്‍ ഉല്‍ഖനനത്തില്‍ തൂണുകളോ തൂണുകളുടെ തറകളോ കണ്ടെത്തിയെന്ന വാദവും തെറ്റാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഒരു റിപോര്‍ട്ടിലും ഇതേക്കുറിച്ച് പറയുന്നില്ല. ബുദ്ധവിഹാരവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളൊന്നും ലാല്‍ കണ്ടെത്തിയിട്ടില്ലെന്നാണ് കെ കെ മുഹമ്മദ് പറയുന്നത്. അത് ശരിയായിരിക്കാം. എന്നാല്‍, കണ്ണിങ്ഹാം ഈ സ്ഥലത്ത് നടത്തിയ ഉല്‍ഖനനത്തില്‍ ഇവിടെ ബുദ്ധമത അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 2003ല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ബിആര്‍ മണിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ നടത്തിയ പഠനത്തിലും ബാബരി മസ്ജിദിന് കീഴിലെ ഒരു കിടങ്ങില്‍ നിന്ന് ബുദ്ധമതസ്തൂപം കണ്ടെത്തിയിരുന്നു. കോടതി നിയോഗിച്ച നിരീക്ഷകന്‍ എന്ന നിലയില്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും റിസ്‌വി പറഞ്ഞു.

കെ കെ മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞ മറ്റുപല കാര്യങ്ങളിലും ഗുരുതരമായി തെറ്റുണ്ട്. ജയ മേനോനും സുപ്രിയ വര്‍മയും ഇപിഡബ്ല്യുവില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട വായിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുമെന്നും റിസ്‌വി പറഞ്ഞു. സുപ്രിം കോടതിയുടെ തീരുമാനം എന്തായാലും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപോര്‍ട്ടില്‍ ഉപസംഹാരത്തിലെ ഒരു വരിയൊഴിച്ച് എവിടെയും ക്ഷേത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നതിന് ഉല്‍ഖനനത്തില്‍ തെളിവില്ല

ഡല്‍ഹി യൂനിവേഴ്‌സിറ്റിയലെ മുന്‍ പ്രൊഫസറായ ഡി എന്‍ ഝായും കെ കെ മുഹമ്മദിന്റെ വാദങ്ങളോട് വിയോജിച്ചു. അഭിമുഖത്തില്‍ കെ കെ മുഹമ്മദ് ഝായുടെ പേര് പരാമര്‍ശിച്ചിരുന്നു. ഝാ ഉള്‍പ്പെടെ പ്രൊഫസര്‍ റോമില ഥാപ്പറുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചരിത്രകാരന്മാര്‍ അയോധ്യ സന്ദര്‍ശിച്ചുവെന്നാണ് കെ കെ മുഹമ്മദ് പറയുന്നത്. എന്നാല്‍, റോമിലാ ഥാപ്പറുടെ നേതൃത്വത്തിലല്ല മറിച്ച് ആര്‍ എസ് ശര്‍മയുടെ നേതൃത്വത്തിലാണ് ചരിത്രകാരന്മാര്‍ അയോധ്യ സന്ദര്‍ശിച്ചതെന്ന് ഝാ പറഞ്ഞു. സംഘത്തില്‍ ഇടതുപക്ഷ ചരിത്രകാരന്മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്. പ്രൊഫസര്‍ അതാര്‍ അലിയെ ഉദാഹരണമായി ഝാ ചൂണ്ടിക്കാട്ടി.



അയോധ്യയിലെ രണ്ട് ഉല്‍ഖനനങ്ങളെക്കുറിച്ച് മാത്രമാണ് കെ കെ മുഹമ്മദ് പറഞ്ഞത്. എന്നാല്‍, അയോധ്യയില്‍ നാല് ഉല്‍ഖനനങ്ങള്‍ നടന്നിരുന്നു. 1861ല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാം, 1969ല്‍ ടി എന്‍ റോയ്, പുരുഷോത്തം സിങ് എന്നിവരുടെ സഹായത്തോടെ എ കെ നാരായന്‍(ബിഎച്ച്‌യു), 1970കളില്‍ ബി ബി ലാല്‍ എന്നിവര്‍ ഉല്‍ഖനനം നടത്തിയിരുന്നു. അലഹബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം 2003ലാണ് നാലാമത്തെ പഠനം നടന്നത്.

മസ്ജിദിന് അടിയിലെ ക്ഷേത്രത്തിന് തെളിവായി നിരവധി പുരാവസ്തു ശകലങ്ങള്‍ കെ കെ മുഹമ്മദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും ഭൂമിയുടെ ഉപരിതലത്തിലുണ്ടായിരുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചവയാണ്. അത് തെളിവായി കണക്കാക്കാനാവില്ല. അത് ആര്‍ക്കും അവിടെ കൊണ്ടുവന്നിടാവുന്നതാണ്. 12ാം നൂറ്റാണ്ടിലെ ഒരു ശിലാലിഖിതം ക്ഷേത്രത്തിന് തെളിവായി മുഹമമദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അതില്‍ എഴുതിയിട്ടുള്ളത് എന്തായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. അതില്‍ രാമന്റെ ജന്മസ്ഥാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും മറിച്ച് ആ കല്ല് സംഭാവന ചെയ്തയാളുടെ കുടുംബ മഹിമയാണ് പറയുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശിലാലേഖാ വിദഗ്ധന്‍ ഡോ. വി കെ ശര്‍മ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ട്. ചുരുക്കത്തില്‍ ഉല്‍ഖനനത്തില്‍ ലഭിച്ച വസ്തുക്കളൊന്നും മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഝാ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it