India

ആരോഗ്യസേതു നിര്‍ബന്ധം, ഗ്രീന്‍ മോഡല്ലെങ്കില്‍ പ്രവേശനമില്ല, തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാവണം; വിമാനയാത്രയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തിവിടുകയുള്ളൂ. തിരക്ക് ഒഴിവാക്കാന്‍ ടെര്‍മിനലിന്റെ എല്ലാ പ്രവേശനകവാടങ്ങളും തുറക്കും. യാത്രക്കാര്‍ക്ക് മാസ്‌ക്കും, കൈയുറയും നിര്‍ബന്ധമാണ്. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതുഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

ആരോഗ്യസേതു നിര്‍ബന്ധം, ഗ്രീന്‍ മോഡല്ലെങ്കില്‍ പ്രവേശനമില്ല, തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാവണം; വിമാനയാത്രയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളായി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. ആഭ്യന്തരവിമാനസര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും മൊബൈലിലുണ്ടായിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണം. ആരോഗ്യസേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. എന്നാല്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമല്ലെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം.

അതേസമയം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തിവിടുകയുള്ളൂ. തിരക്ക് ഒഴിവാക്കാന്‍ ടെര്‍മിനലിന്റെ എല്ലാ പ്രവേശനകവാടങ്ങളും തുറക്കും. യാത്രക്കാര്‍ക്ക് മാസ്‌ക്കും, കൈയുറയും നിര്‍ബന്ധമാണ്. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതുഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാരുകളും ഭരണകൂടങ്ങളും യാത്രക്കാര്‍ക്കും എയര്‍ലൈന്‍ ജീവനക്കാര്‍ക്കും വിമാനത്താവളത്തിലെത്താനുള്ള പൊതുഗതാഗതവും സ്വകാര്യടാക്‌സികളും ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാവണം.

എന്‍ട്രി ഗേറ്റുകള്‍, സ്‌ക്രീനിങ് സോണുകള്‍, ടെര്‍മിനലുകള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുന്നതിന് പ്രത്യേകം സ്റ്റിക്കറുകള്‍ പതിക്കണം. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ ജീവനക്കാര്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുകളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമുണ്ടായിരിക്കണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍, അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കും. സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തിലുണ്ടായിരിക്കണം. പാദരക്ഷകള്‍ അണുവിമുക്തമാക്കാനാണിത്. വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ. ഇതിന് കസേരകള്‍ പ്രത്യേകമായി ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. എയര്‍പോര്‍ട്ട് ഓപറേറ്റര്‍മാര്‍ പ്രവേശനത്തിന് മുമ്പ് ലഗേജുകള്‍ അണുവിമുക്തമാക്കും.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ബാഗേജുകള്‍ ശേഖരിക്കുന്ന കൗണ്ടറിനു ചുറ്റും വൃത്തം അല്ലെങ്കില്‍ ചതുരം വരയ്ക്കണം. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കേണ്ടത്. അണുവിമുക്തമാക്കിയ ശേഷമാവും ലഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കുക. എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്മെന്റുകളാണ് പ്രോല്‍സാഹിപ്പിക്കേണ്ടത്. ടെര്‍മിനല്‍ കെട്ടിടങ്ങളിലോ ലോഞ്ചുകളിലോ പത്രമാസികകള്‍ വയ്ക്കരുത്.

കടുത്ത പനി, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചുമ എന്നിവയുള്ള ജീവനക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. മെയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സീറ്റുകള്‍ ഒഴിച്ചിടുന്നത് ടിക്കറ്റ് നിരക്ക് 30 ശതമാനത്തിലധികം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാക്കും. അതിനാലാണ് സീറ്റുകള്‍ ഒഴിച്ചിടാതെ വിമാനസര്‍വീസുകള്‍ നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.

Next Story

RELATED STORIES

Share it