India

റഷ്യന്‍ കൊവിഡ് വാക്സിന്‍: നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഇന്ത്യയില്‍ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച തുടങ്ങും

ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്സിന്‍ പരീക്ഷണത്തിന്റെയും വിതരണത്തിന്റെയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും.

റഷ്യന്‍ കൊവിഡ് വാക്സിന്‍: നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഇന്ത്യയില്‍ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച തുടങ്ങും
X

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്നിക് അഞ്ചിന്റെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച മധ്യത്തോടെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പ്രത്യേകിച്ച് നിര്‍ബന്ധിത റെഗുലേറ്ററി അംഗീകാരങ്ങളാണ് വേണ്ടിയിരുന്നത്. ഇത് ലഭിച്ച സാഹചര്യത്തില്‍ മനുഷ്യരിലെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് പേര് വ്യക്തമാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക്- അഞ്ച് വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്സിന്‍ പരീക്ഷണത്തിന്റെയും വിതരണത്തിന്റെയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും.

സ്പുട്നിക്-അഞ്ച് അടിയന്തരപ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സ്, ഗുണമേന്‍മ സര്‍ട്ടിഫിക്കറ്റ്, എമര്‍ജന്‍സി യൂസ് ലിസ്റ്റിങ് (ഇയുഎല്‍) എന്നിവയ്ക്കായി റഷ്യ ലോകാരോഗ്യസംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തുന്ന ആഗോള സംരംഭമായ പ്രീക്വാളിഫിക്കേഷന്‍ ഓഫ് മെഡിസിന്‍സ് പ്രോഗ്രാം ലോകാരോഗ്യസംഘടനയാണ് നിയന്ത്രിക്കുന്നത്.

ബയോളജിക്കല്‍ ഇ- വാക്സിനും മനുഷ്യരിലെ പരീക്ഷണത്തിനുള്ള ആദ്യഘട്ടങ്ങളിലാണ്. ഇന്ത്യയില്‍ അഞ്ചോളം കൊവിഡ് വാക്സിനുകള്‍ വികസനഘട്ടത്തിലാണ്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് മൂന്നാംഘട്ട പരീക്ഷണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it