India

പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഡല്‍ഹിയിലെ സഞ്ജയ് തടാകവും നാല് വലിയ പാര്‍ക്കുകളും അടച്ചു

പക്ഷികള്‍ ചത്തത് പക്ഷിപ്പനിയെ തുടര്‍ന്നാണോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പാര്‍ക്കുകളും തടാകവും അടയ്ക്കാന്‍ തീരുമാനിച്ചത്. എല്ലാ ദിവസവും ധാരാളം ആളുകള്‍ വന്നുപോവുന്ന തെക്കന്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഹൗസ് ഖാസ് പാര്‍ക്കും അടച്ചുപൂട്ടിയിട്ടുണ്ട്.

പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഡല്‍ഹിയിലെ സഞ്ജയ് തടാകവും നാല് വലിയ പാര്‍ക്കുകളും അടച്ചു
X

ന്യൂഡല്‍ഹി: രണ്ടുദിവസത്തിനിടെ പക്ഷികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് പ്രശസ്തമായ ഡല്‍ഹി സഞ്ജയ് തടാകവും നാല് വലിയ വിനോദസഞ്ചാര പാര്‍ക്കുകളും അധികൃതര്‍ അടച്ചുപൂട്ടി. പക്ഷികള്‍ ചത്തത് പക്ഷിപ്പനിയെത്തുടര്‍ന്നാണോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പാര്‍ക്കുകളും തടാകവും അടയ്ക്കാന്‍ തീരുമാനിച്ചത്. എല്ലാ ദിവസവും ധാരാളം ആളുകള്‍ വന്നുപോവുന്ന തെക്കന്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഹൗസ് ഖാസ് പാര്‍ക്കും അടച്ചുപൂട്ടിയിട്ടുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ ജസോളയിലെ ജില്ലാ പാര്‍ക്കില്‍ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 24 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രശസ്തമായ സഞ്ജയ് തടാകത്തില്‍ 10 താറാവുകളും ചത്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പാര്‍ക്കുകള്‍ അണുവിമുക്തമാക്കുകയാണെന്നും നഗരത്തില്‍ ധാരാളം പാര്‍ക്കുകള്‍ സ്വന്തമാക്കിയിട്ടുള്ള ഡിഡിഎ അധികൃതര്‍ അറിയിച്ചു. നാല് വിനോദ സ്ഥലങ്ങള്‍ അടയ്ക്കുന്നതിനെക്കുറിച്ച് നിര്‍ദേശം നല്‍കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ 800 ഓളം പാര്‍ക്കുകളാണുള്ളത്. ബുറാരിയിലെ കൊറോണേഷന്‍ പാര്‍ക്ക്, രോഹിണിയിലെ ജാപ്പനീസ് പാര്‍ക്ക്, വിവിധ ജൈവവൈവിധ്യ പാര്‍ക്കുകള്‍ എന്നിവയാണ് മറ്റ് വലിയ പാര്‍ക്കുകള്‍.

കഴിഞ്ഞ നാലുദിവസമായി 50 ഓളം പക്ഷികള്‍ മൂന്ന് പ്രദേശങ്ങളിലായി ചത്തിട്ടുണ്ടെന്ന് മൃഗസംരക്ഷണ യൂനിറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍ കൂടുതലും കാക്കകളാണ്. പക്ഷിപ്പനി ബാധിച്ചതാണോ ഇവ ചത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോ. രാകേഷ് സിങ് പറഞ്ഞു. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു.

Next Story

RELATED STORIES

Share it