India

'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കേസ്; അന്വേഷണത്തിനായി ഡല്‍ഹി പോലിസ് ട്വിറ്റര്‍ ഓഫിസില്‍

കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ്; അന്വേഷണത്തിനായി ഡല്‍ഹി പോലിസ് ട്വിറ്റര്‍ ഓഫിസില്‍
X

ന്യൂഡല്‍ഹി: ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ച 'കോണ്‍ഗ്രസ് ടൂള്‍ കിറ്റ്' കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ട്വിറ്റര്‍ ഓഫിസില്‍ പോലിസ് അന്വേഷണത്തിനെത്തി. ഗുരുഗ്രാമിലെയും ലഡോ സരായിലെയും ഓഫിസുകളിലാണ് ഡല്‍ഹി പോലിസ് എത്തിയത്. വിവരങ്ങള്‍ ശേഖരിക്കാനെത്തിയതാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്യുന്നചിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാര്‍ട്ടി ഐടി സെല്‍ തലവനുമായ സാംബിത് പത്ര ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ ചിത്രവും പങ്കുവച്ചു. എന്നാല്‍, സാംബിത് പത്ര ട്വീറ്റിനൊപ്പം പങ്കുവച്ച രേഖകള്‍ക്ക് ട്വിറ്റര്‍ 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് നല്‍കി. ഇതില്‍ വിശദീകരണം തേടിയാണ് ഡല്‍ഹി പോലിസ് ട്വിറ്റര്‍ ഓഫിസിലെത്തിയത്.

പോലിസിനറിയാത്ത വിവരങ്ങള്‍ ട്വിറ്ററിന് അറിയാം. എന്ത് അടിസ്ഥാനത്തിലാണ് സാബിത് പാത്ര പങ്കുവച്ച ചിത്രം തെറ്റാണെന്ന് അടയാളപ്പെടുത്തിയതെന്ന് വിശദമാക്കണമെന്നും അത് ടൂള്‍ കിറ്റ് കേസ് അന്വേഷണത്തെ സഹായിക്കുമെന്നുമാണ് പോലിസ് പറയുന്നത്. വിവാദ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലതവണ പോലിസ് നോട്ടീസ് നല്‍കിയെങ്കിലും ട്വിറ്റര്‍ കൃത്യമായി പ്രതികരിച്ചിരുന്നില്ല. ഇതെത്തുടര്‍ന്ന് നേരിട്ട് നോട്ടീസ് നല്‍കുന്നതിന് വേണ്ടിയാണ് ഓഫിസില്‍ പോയതെന്ന് പോലിസ് പറയുന്നു. ട്വിറ്ററിന് നല്‍കുന്ന മൂന്നാമത്തെ അറിയിപ്പാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിയമപാലകരോട് സഹകരിക്കുന്നതിന് പകരം ട്വിറ്റര്‍ ഇരയുടെ വേഷം കളിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറുടെ മറുപടികള്‍ അവ്യക്തമായിരുന്നതിനാല്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ നോട്ടീസ് നല്‍കേണ്ടതെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫിസുകള്‍ സന്ദര്‍ശിച്ചതെന്ന് ഡല്‍ഹി പോലിസ് വിശദീകരിച്ചു. ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്‍ ട്വിറ്റര്‍ ഓഫിസിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മിക്ക ജീവനക്കാരും വീട്ടില്‍നിന്ന് ജോലിചെയ്യുന്നതിനാല്‍ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. മാനേജര്‍മാരുടെ പേരുകള്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ആരായുന്നതും ദൃശ്യങ്ങളിലുണ്ട്.

Next Story

RELATED STORIES

Share it