India

ഡല്‍ഹിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിക്കൊന്നു

ഡല്‍ഹിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിക്കൊന്നു
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രവീണി (21) നെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ പോലിസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച ഡല്‍ഹി ശാന്തി ടൗണിലെ മോത്തി ഭാഗ് ഏരിയയിലാണ് ദാരുണസംഭവമുണ്ടായത്. മാസങ്ങളായി 16കാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്തുവരികയായിരുന്നു.

ഉപദ്രവം സഹിക്കാതായതോടെ പെണ്‍കുട്ടി വിവരം സെക്യൂരിറ്റി ജോലിചെയ്തുവരുന്ന പിതാവിനോട് പറഞ്ഞു. പിതാവ് യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ വൈരാഗ്യം വര്‍ധിക്കുകയും പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കൊലയ്ക്കുവേണ്ടി ഒരുമാസം മുമ്പ് ആര്‍കെ പുരാമില്‍നിന്ന് യുവാവ് ഒരു കോടാലി വാങ്ങി. ഇക്കാര്യം പോലിസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പെണ്‍കുട്ടി വീട്ടിലേക്ക് പോവുന്ന വഴിക്ക് പിന്തുടര്‍ന്നെത്തിയ യുവാവ് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മുഖത്താണ് വെട്ടേറ്റത്. പുരികത്തിന് സമീപം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണപ്പെട്ടു. ആക്രമണത്തിനുശേഷം യുവാവ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ഒളിവില്‍ പോവുകയുമായിരുന്നു. യുവാവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. വിവരം ലഭിക്കുമ്പോള്‍ താന്‍ കടയിലായിരുന്നു. അച്ഛന്‍ ഒരു ഇലക്ട്രിക് ഷോപ്പ് നടത്തുന്നു. ഞങ്ങള്‍ക്ക് ഒരു ഫ്രൂട്ട് ഷോപ്പുമുണ്ട്. മരണപ്പെട്ട സഹോദരി എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ കടയില്‍ ഇരിക്കാറുണ്ടായിരുന്നു.

ജന്‍മദിനത്തിന് മുമ്പ് അവളെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരി പറഞ്ഞു. സൗത്ത് കാംപസ് പോലിസ് സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഞങ്ങള്‍ക്ക് ഒരു പിസിആര്‍ കോള്‍ ലഭിച്ചതെന്ന് സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. ഒരു പെണ്‍കുട്ടിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതായി വിവരം ലഭിച്ചു. അവളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അവള്‍ ഇന്ന് മരിച്ചു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ദ്വാരക പ്രദേശത്ത് കാമുകിയെ കഴുറുത്ത് കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുമായി കാമുകിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലിസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നൂറിലധികം സ്ത്രീകളെ പിന്തുടര്‍ന്ന് വ്യാജ അക്കൗണ്ടുകളില്‍നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ചതിന് 22 കാരനായ ജിം പരിശീലകനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി പോലിസ് അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it