India

ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ മൂന്ന് മരണം; 12,000 പേരെ മാറ്റി

ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ഗുജറാത്തില്‍ 65 ഓളം ട്രെയിന്‍ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ മൂന്ന് മരണം; 12,000 പേരെ മാറ്റി
X

ഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് മരണം. ഭുജില്‍ കനത്ത കാറ്റില്‍ മതില്‍ ഇടിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ബൈക്കില്‍ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുകയാണ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂര്‍ റിഗ്ഗില്‍ നിന്നാണ് ഒഴിപ്പിക്കല്‍ നടന്നത്. വിദേശികള്‍ ഉള്‍പ്പെടെ അന്‍പത് വരെ കരയ്ക്ക് എത്തിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്. കര തൊടുമ്പോള്‍ 150 കിലോമീറ്റര്‍ വേഗത വരാം. ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപമായിരിക്കും കര തൊടുക. ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ഗുജറാത്തില്‍ 65 ഓളം ട്രെയിന്‍ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് - പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് തുടര്‍ന്ന് ദിശ മാറി സൗരാഷ്ട്ര ആന്‍ഡ് കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത്, മണ്ഡവി ( ഗുജറാത്ത് ) ക്കും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15ന് പരമാവധി 150 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം, 2023 ജൂണ്‍ 11 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീവരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യകയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ജൂണ്‍ 11നും 12നും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 -11 സെന്റിമീറ്റര്‍ മഴ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





Next Story

RELATED STORIES

Share it