India

പശ്ചിമബംഗാളില്‍ ബിജെപി റാലി അക്രമാസക്തമായി; പോലിസ് ജലപീരങ്കി പ്രയോഗിച്ചു

പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടിട്ടും അക്രമം തുടര്‍ന്നതോടെയാണ് പോലിസ് ലാത്തിവീശിയത്

പശ്ചിമബംഗാളില്‍ ബിജെപി റാലി അക്രമാസക്തമായി; പോലിസ് ജലപീരങ്കി പ്രയോഗിച്ചു
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നടത്തിയ റാലി അക്രമാസക്തമായതിനെ തുടര്‍ന്നു പോലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംസ്ഥാനത്തു തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തുന്നുവെന്നു ആരോപിച്ച് ലാല്‍ ബസാറിലെ പോലിസ് ആസ്ഥാനത്തേക്കു നടത്തിയ റാലിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചു വിട്ടത്. തുടര്‍ന്നു പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടിട്ടും അക്രമം തുടര്‍ന്നതോടെയാണ് പോലിസ് ലാത്തിവീശിയത്.

സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കു മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് കാരണമെന്നും അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് മമത ഒഴിവാക്കണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ പറഞ്ഞു.

അതേസമയം സംസ്ഥാനത്തു ബിജെപി-തൃണമൂല്‍ സംഘര്‍ഷം തുടരുകയാണ്.

എന്നാല്‍ പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ആസൂത്രണം ചെയ്യുന്നവയാണെന്നും സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. അവര്‍ക്കു തന്റെ ശബ്ദം അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കണം. ഇതിനായി മനപ്പൂര്‍വം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കാന്‍ അവര്‍ കോടികളാണ് ചിലവഴിക്കുന്നത് കേന്ദ്രസര്‍ക്കാരിനെതിരേ താന്‍ ശബ്ദിക്കുന്നതാണ് തനിക്കെതിരേ അവര്‍ തിരിയാന്‍ കാരണം. എന്നാല്‍ തന്നെ നിശബ്ദയാക്കാന്‍ അവര്‍ക്കു കഴിയില്ലെന്നും മമത പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തൃണമൂല്‍ബിജെപി സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. കൊലപാതകങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുകയും ചെയ്തിരുന്നു. ആവശ്യമെങ്കില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് തീര്‍ച്ചയായും പരിഗണിച്ചേക്കുമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

Next Story

RELATED STORIES

Share it