India

വിദേശഫണ്ട് സ്വീകരിക്കല്‍: സന്നദ്ധസംഘടനകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം

ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുളളതും സമൂഹത്തിന് പ്രയോജനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാവൂ എന്നതാണ് പ്രധാന നിര്‍ദേശം.

വിദേശഫണ്ട് സ്വീകരിക്കല്‍: സന്നദ്ധസംഘടനകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം
X

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന സന്നദ്ധസംഘടനകള്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് എന്‍ജിഒകള്‍ക്കായി പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുളളതും സമൂഹത്തിന് പ്രയോജനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാവൂ എന്നതാണ് പ്രധാന നിര്‍ദേശം.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന 'പ്രത്യേക പ്രതിബദ്ധതാ കത്ത്' നല്‍കുന്നവരില്‍നിന്ന് ഹാജരാക്കണം. എന്‍ജിഒ ഭാരവാഹിയുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ എഫ്‌സിആര്‍എ നിയമങ്ങള്‍ ആഭ്യന്തരമന്ത്രാലയം കൊണ്ടുവരുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് വിദേശസഹായം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുണ്ട്.

വിദേശധനസഹായം സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എന്‍ജിഒയ്ക്കോ എഫ്‌സിആര്‍എ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫിസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകനോ, ഓഫിസ് ഭാരവാഹിയോ ആവാന്‍ പാടില്ല. ഓഫിസ് ചെലവുകള്‍ അത്തരം തുകയുടെ 20 ശതമാനമായി കുറയ്ക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 2016-17, 2018-19 കാലയളവിനിടയില്‍ എഫ്സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ജിഒകള്‍ ഇതുവരെ വിദേശധനസഹായമായി 58,000 കോടി രൂപ സ്വീകരിച്ചതായാണ് കണക്കുകള്‍. ഇന്ത്യയില്‍ ഏകദേശം 22,400 എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപോര്‍ട്ട്.

Next Story

RELATED STORIES

Share it