India

ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യപ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളുടെ പ്രചാരണച്ചുമതല നല്‍കി ബിജെപി

ബുലന്ദ്ഷഹര്‍ ജില്ലാ മഹാമന്ത്രിയായി ശിഖര്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം നല്‍കി ബിജെപി ബുലന്ദ്ഷഹര്‍ ജില്ലാ പ്രസിഡന്റ് അനില്‍ സിസോദിയ അദ്ദേഹത്തെ ആദരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യപ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളുടെ പ്രചാരണച്ചുമതല നല്‍കി ബിജെപി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട കലാപം, പോലിസ് ഇന്‍സ്പെക്ടര്‍ സുബോദ് സിങ്ങിന്റെ കൊലപാതകം തുടങ്ങിയ കേസുകളിലെ മുഖ്യപ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളുടെ പ്രചാരണച്ചുമതല നല്‍കിയ ബിജെപിയുടെ നടപടി വിവാദമാവുന്നു. 2018 ല്‍ ബുലന്ദ്ഷഹറില്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ശിഖര്‍ അഗര്‍വാളിനെയാണ് പ്രചാരണങ്ങളുടെ പ്രധാന ചുമതലക്കാരനാക്കി നിയോഗിക്കുകയും അനുമോദിക്കുകയും ചെയ്തിരിക്കുന്നത്.

ബുലന്ദ്ഷഹര്‍ ജില്ലാ മഹാമന്ത്രിയായി ശിഖര്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം നല്‍കി ബിജെപി ബുലന്ദ്ഷഹര്‍ ജില്ലാ പ്രസിഡന്റ് അനില്‍ സിസോദിയ അദ്ദേഹത്തെ ആദരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജൂലൈ 14ന് പ്രധാന്‍മന്ത്രി ജന്‍ കല്യാങ്കരി യോഗി ജാഗ്രുക്ത അഭിയാന്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ അഗര്‍വാളിന് സാക്ഷ്യപത്രം കൈമാറുന്നത്. അഗര്‍വാളിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണച്ചുമതല നിര്‍വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും മുഖ്യാഥിതിയായി ക്ഷണിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും വിശദീകരിച്ച് അനില്‍ സിസോദിയ രംഗത്തെത്തിയിട്ടുണ്ട്. ശിഖര്‍ അഗര്‍വാളെന്ന വ്യക്തിയാണ് പങ്കെടുത്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ അതിഥിയായി പങ്കെടുത്തതാണ്. ചടങ്ങിലേക്ക് ക്ഷണിക്കുന്നവരെക്കുറിച്ചുള്ള മാനദണ്ഡം നിശ്ചയിക്കേണ്ടത് ആ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ സ്ഥാപനത്തിന്റെ പ്രധാന നേതാക്കളെല്ലാം ബിജെപിക്കാരാണെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അനധികൃതമായി പശു കശാപ്പ് നടക്കുന്നുണ്ടെന്നാരോപിച്ചാണ് 2018ല്‍ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ടത്. ഇത് നിയന്ത്രിക്കാനായി പ്രദേശത്ത് ഡ്യൂട്ടിക്ക് പോയ ഇന്‍സ്പെക്ടര്‍ സുബോധ് സിങ്ങിനെ 400ഓളം വരുന്ന ഹിന്ദുത്വര്‍ ആക്രമിക്കുകയായിരുന്നു. അക്രമകാരികള്‍ കോടാലി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ രണ്ടുവിരലുകള്‍ മുറിച്ചുമാറ്റുകയും തലയില്‍ അടിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലിസ് വാഹനത്തിനുള്ളില്‍നിന്നാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

കേസില്‍ പ്രതികളായ 33 പേരില്‍ ഏഴുപേര്‍ക്ക് 2019 ആഗസ്തില്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിലൊരാളാണ് ശിഖര്‍ അഗര്‍വാള്‍. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതികളെ ജയ്ശ്രീറാം, ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. അഗര്‍വാളും ജീത്തു ഫൗജിയും പുറത്തിറങ്ങിയപ്പോഴാണ് പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ച് അവരെ വരവേറ്റത്. മാലയിട്ടാനയിച്ചും ഒപ്പംനിന്ന് ഫോട്ടോയെടുത്തും സന്തോഷം പങ്കിടുന്ന വീഡിയോ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Next Story

RELATED STORIES

Share it