Districts

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒപി ആരംഭിച്ചു

ഒപി ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ആശുപത്രി വികസന സമിതി ഭാരവാഹികളും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി.

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒപി ആരംഭിച്ചു
X

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ ഏറെ രോഗികള്‍ക്ക് ആശ്രയമായിരുന്ന അരീക്കോട് പിഎച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തി ഏഴു വര്‍ഷത്തിനു ശേഷം ഇന്നലെ ഈവനിംഗ് ഒ പിആരംഭിച്ചു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനും പത്രപ്രവര്‍ത്തകനുമായ സമദ് കുനിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഒപി ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ആശുപത്രി വികസന സമിതി ഭാരവാഹികളും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി. 2012 ല്‍ പിഎച്ച്‌സി താലുക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനു ശേഷമുള്ള ആശുപത്രി വികസന സമിതിയില്‍ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട നിര്‍മാണത്തിലൂടെ വികസിപ്പിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് ആശുപത്രി വികസന സമിതിയില്‍പ്പെട്ട അരീക്കോടിലെ രാഷ്ടീയ പ്രവര്‍ത്തകരായ അംഗങ്ങളാണെന്ന് മിനുട്‌സ് രേഖയില്‍ വ്യക്തതമാണ്. താലൂക്ക് ആശുപത്രിക്ക് സമീപങ്ങളില്‍ സ്വകാര്യ ആശുപത്രികളും ലാബുകളും ഉയര്‍ന്നു വരികയും താലൂക്ക്ആശുപത്രി വികസനം കടലാസില്‍ ഒതുക്കുകയും ചെയ്തത് രാഷ്ട്രിയസമ്മര്‍ദ്ദഫലമാണ്.

അരീക്കോട് താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിട നിര്‍മ്മാണത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വരപ്പിക്കാന്‍ ആര്‍ക്കിടെക്കിനെ ഏല്‍പ്പിക്കുന്ന ചുമതല സമിതിയില്‍ നിന്ന് രണ്ട് പേരെ ഏല്‍പ്പിച്ചുവെങ്കിലും ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ജില്ലയില്‍ നിന്ന് ഇവര്‍ക്ക് ആര്‍ക്കിടെക്കിനെ കണ്ടെത്താന്‍ കഴിയാത്തതിനു പിന്നില്‍ സ്വകാര്യ ആശുപത്രിക്ക് വേണ്ടിയുള്ള ഒത്തുകളിയാണന്ന് അരീക്കോട് ജനകീയ സമിതി ആരോപിച്ചു.

സ്ഥലപരിമിതി മൂലം ആശുപത്രിയില്‍ അസൗകര്യങ്ങള്‍ ഏറെയാണ്. പ്രധിദിനം എണ്ണൂറിലേറെ രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കന്നതിന്റെ ഭാഗമായി എടുത്ത തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ളപുതിയ വികസന സമിതിയില്‍ അതിന്റെ തുടര്‍ചര്‍ച്ചകള്‍ നടക്കാത്തതിന് കാരണം സ്വകാര്യ ലോബികളുടെ ഇടപെടലാണന്ന ആരോപണം ഉയരുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ആശുപത്രിയില്‍ കിടത്തി ചികില്‍സയുള്ളത്. പി എച്ച് സിയായിരുന്നപ്പോള്‍ ഓരോ മാസത്തിലും നൂറിലേറെ പ്രസവ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ഗൈനകോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനു ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി കളിലേക്ക് ഗര്‍ഭിണികളെ റഫര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. 24 മണിക്കൂര്‍ കാഷ്വാലിറ്റി സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശവും ഇതുവരെ നടപ്പിലാക്കായിട്ടില്ല. ഇ എന്‍ ടി, ഗൈനക്കോളജി ഉള്‍പ്പെടെയുള്ള ഡോക്ടര്‍ക്ക് പരിശോധനമുറികള്‍ ഒരുക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it