Districts

ഇറ്റലിയില്‍ നിന്നും എത്തിയ ആള്‍ ചാരായം വാറ്റാന്‍ തയ്യാറാക്കിയ 700 ലിറ്റര്‍ വാഷുമായി പിടിയില്‍

ആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കൂടാതെ വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും എത്തിയ ആള്‍ ചാരായം വാറ്റാന്‍ തയ്യാറാക്കിയ 700 ലിറ്റര്‍ വാഷുമായി പിടിയില്‍
X

മാള(തൃശൂര്‍): കൊവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലഘട്ടത്തില്‍ നിരോധിത വ്യാജചാരായം നിര്‍മ്മിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആളൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്തും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് നടത്തിക്കൊണ്ടിരുന്നവരെ പിടികൂടിയത്. ഇറ്റലിയില്‍ നിന്നും എത്തിയ കുഴിക്കാട്ടുശ്ശേരി പൈനാടത്ത് അന്തോണിയുടെ മകന്‍ ജോബി (44) യുടെ നേതൃത്വത്തില്‍ നടത്തിയ വാറ്റാണ് പിടികൂടിയത്. ചാരായം വാറ്റാന്‍ സഹായികളായി ഉണ്ടായിരുന്ന താഴേക്കാട് സ്വദേശികളായ പോണോളി വീട്ടില്‍ ലിജു(35), തത്തംപള്ളി വീട്ടില്‍ ശ്രീവിമല്‍ (30) എന്നിവരുമാണ് പിടിയിലായത്.

ചാലക്കുടി ഡിവൈഎസ്പി നല്‍കിയ വിവര പ്രകാരം പല സംഘങ്ങളായി തിരിഞ്ഞ് കാരൂര്‍ ഭാഗത്തെ ഒഴിഞ്ഞ പറമ്പുകളും തണ്ണീര്‍ തോടുകളും വയലോരങ്ങളും ഒഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ചാരായ വാറ്റ് സംഘം കുടുങ്ങാന്‍ കാരണമായത്. കാരൂര്‍ ഭാഗത്ത് ജോബിയുടെ ഉടമസ്ഥതയിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ആളനക്കം കണ്ട് രഹസ്യമായി പരിശോധിച്ചപ്പോള്‍ സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും ഘടിപ്പിച്ച് വാഷ് പകര്‍ത്തി തീ കത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. ഇത് പാകമാകുമ്പോള്‍ പകര്‍ത്തിവെക്കാന്‍ മൂന്ന് പ്ലാസ്റ്റിക് ഡ്രമ്മുകളും ഉണ്ടായിരുന്നു. കൂടാതെ വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും രണ്ടര മാസം മുന്‍പാണ് വീട്ടുപണിയുടെ ആവശ്യത്തിനായി ജോബി നാട്ടിലെത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുത്താണ് ചാരായം വാറ്റാന്‍ തീരുമാനിച്ചതെന്ന് ജോബി പോലിസിനോട് സമ്മതിച്ചു. കൂടെ പിടിയിലായവര്‍ രണ്ടു പേരും ഡ്രൈവര്‍മാരാണ്.

സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്ത്, അഡീഷണല്‍ എസ് ഐമാരായ സത്യന്‍, സിജുമോന്‍, രവി, എ എസ് ഐ മാരായ ദാസന്‍, സന്തോഷ്, ജിനുമോന്‍, സാജന്‍ സീനിയര്‍ സി പി ഒ മാരായ സുനില്‍, എ ബി സുനില്‍കുമാര്‍, സി പി ഒ മാരായ സുരേഷ് കുമാര്‍, അനീഷ് എന്നിവരടങ്ങിയ സംഘത്തിന്റെ ശ്രമഫലമായാണ് വാറ്റു സംഘം പിടിയിലായത്.

Next Story

RELATED STORIES

Share it