Kottayam

കോട്ടയത്ത് അങ്കം മുറുകി; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം കാഴ്ചവയ്ക്കുന്നത്. സഭാതര്‍ക്കങ്ങളും ചര്‍ച്ച് ബില്ലും ശബരിമലയുമെല്ലാം മണ്ഡലത്തിലെ ചര്‍ച്ചാവിഷയമാണ്. ബിജെപിയോട് മൃദുസമീപനം പുലര്‍ത്തിവരുന്ന എന്‍എസ്എസ്സിന്റെ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്.

കോട്ടയത്ത് അങ്കം മുറുകി; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
X

കോട്ടയം: അരയും തലയും മുറുക്കി സ്ഥാനാര്‍ഥികളും അണികളും അങ്കത്തട്ടിലിറങ്ങിയതോടെ കോട്ടയം മണ്ഡലം തീപാറുന്ന പോരാട്ടത്തിന് വേദിയായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം കാഴ്ചവയ്ക്കുന്നത്. സഭാതര്‍ക്കങ്ങളും ചര്‍ച്ച് ബില്ലും ശബരിമലയുമെല്ലാം മണ്ഡലത്തിലെ ചര്‍ച്ചാവിഷയമാണ്. ബിജെപിയോട് മൃദുസമീപനം പുലര്‍ത്തിവരുന്ന എന്‍എസ്എസ്സിന്റെ വോട്ടുകളും ക്രൈസ്തവ വോട്ടുകളു മണ്ഡലത്തില്‍ നിര്‍ണായകമാണ്. യുവ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ യുവമനസ്സുകള്‍ കീഴടക്കാനുള്ള പരക്കംപാച്ചിലിലാണ് സ്ഥാനാര്‍ഥികള്‍.

കോളജുകള്‍ കയറിയിറങ്ങി വോട്ടര്‍ഭ്യര്‍ഥിക്കുന്നതിലും വിദ്യാര്‍ഥികളോടൊപ്പം സമയം ചെലവഴിക്കുന്നതിലും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയാണ്. നാലുതവണ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തിയ തോമസ് ചാഴിക്കാടനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോട്ടയം മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി എന്‍ വാസവനാണ് എല്‍ഡിഎഫിനായി ഗോദയിലുള്ളത്. മുന്‍ കേന്ദ്രമന്ത്രിയും ആറ് തവണ ലോക്‌സഭാംഗവുമായ പി സി തോമസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.


കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) ന് ഇത്തവണയും ജൈത്രയാത്ര തുടരാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് തോമസ് ചാഴിക്കാടന്‍ പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളൊന്നും തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നാണ് ചാഴിക്കാടന്റെ നിലപാട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് (എം) ലെ ജോസ് കെ മാണി ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മണ്ഡലമാണിത്. കണക്കുകള്‍ പരിശോധിച്ചാല്‍ യുഡിഎഫിന്റെ കോട്ടയായിട്ടാണ് മണ്ഡലം അറിയപ്പെടുന്നത്.

കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം. സാധാരണഗതിയില്‍ ത്രികോണമല്‍സരത്തിനൊന്നും വലിയ സാധ്യതയില്ലെന്ന് എല്ലാവരും കരുതിയ ഇടം. പക്ഷേ, ഇത്തവണ മല്‍സരം ഏകപക്ഷീയമാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. കോട്ടയത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പൊട്ടിത്തെറിയുടെ അലയൊലികളാണ് യുഡിഎഫ് ക്യാംപിനെ ആശങ്കയിലാക്കുന്നത്. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തുവെങ്കിലും ജോസഫ് ഗ്രൂപ്പിനുണ്ടായ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജോസഫ് ഗ്രൂപ്പ് പാലംവലിച്ചാല്‍ തോമസ് ചാഴിക്കാടന്റെ നില പരുങ്ങലിലാവും.

തര്‍ക്കങ്ങളെത്തുടര്‍ന്ന് വൈകിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെങ്കിലും മണ്ഡലത്തിലുടനീളം ഓടിയെത്തി വോട്ടര്‍മാരുടെ മനസ് കീഴടക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ചാഴിക്കാടന്‍. മാര്‍ച്ച് 28 മുതലാണ് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പര്യടനം ആരംഭിച്ചത്. 28ന് വൈക്കത്തും 29ന് പിറവത്തും പര്യടനം നടത്തി. 30ന് കടുത്തുരുത്തിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറ്റുമാനൂര്‍, പാലാ, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലും പര്യടനം നടത്തിയശേഷം ഏപ്രില്‍ 16 ഓടെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാവും.

ആരാധനാലയങ്ങള്‍, ഓഫിസുകള്‍, ഫാക്ടറികള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനുകളാണ് പ്രധാനമായും നടത്തുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ തനിക്ക് വോട്ടര്‍മാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചാഴിക്കാടന്‍ പറയുന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വികസനമുരടിപ്പും മണ്ഡലത്തിന്റെ അടിസ്ഥാന വിഷയങ്ങളാണെങ്കിലും രാഷ്ട്രീയമായപ്പോരാണ് പ്രചാരണത്തിലുടനീളം നിഴലിക്കുന്നത്. പാര്‍ട്ടി നേതാവ് ജോസ് കെ മാണി മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വോട്ടുതേടുന്നത്.


കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ അനുകൂലമാക്കാമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്റെ കണക്കുകൂട്ടല്‍. ആദ്യം സ്ഥാനാര്‍ഥിയെ നിശ്ചയിച്ച എല്‍ഡിഎഫ് വാസവനുവേണ്ടി എണ്ണയിട്ട യന്ത്രംപോലെ കളത്തിലുണ്ട്. പ്രചാരണത്തില്‍ അവര്‍ വളരെ മുന്നിലുമാണ്. ഒട്ടേറെ സാമൂഹികസേവന പരിപാടികളുടെ അമരക്കാരനായ വാസവന് അതെല്ലാം വോട്ടായിമാറുമെന്നാണ് പ്രതീക്ഷ. ജയത്തില്‍ കുറഞ്ഞതൊന്നും കോട്ടയത്ത് സിപിഎം ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 11 തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ കോട്ടയം ചുവപ്പണിഞ്ഞു. കെ സുരേഷ് കുറുപ്പാണ് നാലുവട്ടവും ചെങ്കൊടി പാറിച്ചത്.

2006ല്‍ കോട്ടയം എംഎല്‍എയായിരുന്നു വി എന്‍ വാസവന്‍. 2011ല്‍ മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് തലനാരിഴയ്ക്ക് തോറ്റു. വാസവനെ പിന്നെ കാത്തിരുന്നത് പാര്‍ട്ടിയുടെ നേതൃസ്ഥാനമായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ സിപിഎം ജില്ലാ സെക്രട്ടറിയായി. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ വാസവന്‍ നാലരപതിറ്റാണ്ടായി രാഷ്ട്രീയമേഖലയിലുണ്ട്. യുഡിഎഫിന്റെ ഈ മേധാവിത്വം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കന്നിവോട്ടര്‍മാരിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ഓരോ ബൂത്തിലും വോട്ടുവര്‍ധന ലക്ഷ്യമിട്ടാണ് സിപിഎം അങ്കത്തിനിറങ്ങുന്നത്.

ലോക്‌സഭയില്‍ കാലാവധി പൂര്‍ത്തിയാവും മുമ്പേ ജോസ് കെ മാണി രാജ്യസഭയിലേക്ക് ചുവടുമാറി മണ്ഡലത്തെ വഴിയാധാരമാക്കിയെന്നതാണ് യുഡിഎഫിനെതിരായ സിപിഎമ്മിന്റെ പ്രധാന പ്രചാരണായുധം. മാര്‍ച്ച് 28 മുതലാണ് വി എന്‍ വാസവന്റെയും പൊതുപ്രചാരണം ആരംഭിച്ചത്. ഏപ്രില്‍ ആദ്യം മുതല്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രമുഖ നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. എപ്രില്‍ രണ്ടിന് വൈക്കത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിന് വിവിധ കേന്ദ്രങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും. പ്രകാശ് കാരാട്ട് 17 നും എം എ ബേബി 13 നും മണ്ഡലത്തിലെത്തും.


മുന്‍ കേന്ദ്രമന്ത്രിയും ആറുതവണ ലോക്‌സഭാംഗവുമായതിന്റെ പരിചയസമ്പത്തുമായാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് പ്രചാരണരംഗത്തുള്ളത്. മൂവാറ്റുപുഴയിലെ അട്ടിമറി ജയം ഓര്‍മിപ്പിച്ചാണ് പി സി തോമസിന്റെ പര്യടനം. മാണിക്കൊപ്പമായിരുന്ന സമയം മുതല്‍ മണ്ഡലങ്ങളിലുള്ള വ്യക്തിബന്ധങ്ങളും പി സിക്ക് മുതല്‍ക്കൂട്ടാണ്. ശബരിമല വിഷയത്തിനുശേഷം ബിജെപി അനുകൂല നിലപാട് പുലര്‍ത്തിപ്പോരുന്ന എന്‍എസ്എസ്സിന്റെ വോട്ടുകള്‍ തന്റെ അക്കൗണ്ടിലാക്കാമെന്ന കണക്കുകൂട്ടലിലാണ് പി സി തോമസ്. കൂടാതെ സഭകളുടെ പിന്തുണയും നിര്‍ണായകമാണ്.

കേരളാ കോണ്‍ഗ്രസുകാരായ പ്രവര്‍ത്തകരെല്ലാം തനിക്ക് വോട്ടുചെയ്യുമെന്നാണ് പി സി തോമസിന്റെ അവകാശവാദം. വിശ്വാസസംരക്ഷണത്തിന് ഇടപെടലുകള്‍ നടത്തിയ ഏകപാര്‍ട്ടിയാണ് ബിജെപി. രാജ്യതാല്‍പര്യവും ഐക്യവുമാണ് പ്രധാനമെന്നും അതു കാക്കാന്‍ പ്രയത്‌നിക്കുമെന്നും പി സി തോമസ് പറയുന്നു. പി സി തോമസിനെ മുന്‍നിര്‍ത്തി മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തെ ബിജെപി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. പരിചയപ്പെടുത്തലുകളൊന്നും വേണ്ടാത്ത സ്ഥാനാര്‍ഥികളാണ് മൂന്നു മുന്നണികളുടേതും. അതുകൊണ്ടുതന്നെ തീപാറും പോരാട്ടത്തിന് വേദിയായ കോട്ടയത്ത് ആര് കോട്ടകെട്ടുമെന്നത് പ്രവചനാതീതമാവുമെന്ന് പറയേണ്ടിവരും.

Next Story

RELATED STORIES

Share it