Food

ഫുഡ്‌ടെക് കേരള പ്രദര്‍ശനം ജനുവരി 6 മുതല്‍ കൊച്ചിയില്‍

ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തിനുണ്ടാകും

ഫുഡ്‌ടെക് കേരള പ്രദര്‍ശനം ജനുവരി 6 മുതല്‍ കൊച്ചിയില്‍
X

കൊച്ചി: കൊവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനിലേയ്ക്കു മാറിയ ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്‌ടെക് കേരള തിരിച്ചു വരുന്നു. ഫുഡ്‌ടെക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി 6 മുതല്‍ 8 വരെ കൊച്ചി കലൂരിലെ ലിസി ജംഗ്ഷനു സമീപമുള്ള റിന ഇവന്റ് ഹബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തിനുണ്ടാകും. പ്രദര്‍ശനത്തിന്റെ ഭാഗമായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്), കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), നോര്‍ക റൂട്‌സ്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്.

സംസ്ഥാന വ്യവസായ വകുപ്പ് പ്രായോജകരായി സംസ്ഥാനത്തെ ഇരുപതോളം എസ്എംഇ യൂനിറ്റുകള്‍ അണിനിരക്കുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇതിനു പുറമെ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയനില്‍ ഈ മേഖലയില്‍ നിന്നുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകളും മേളയില്‍ പങ്കെടുക്കും.

സാങ്കേതികവിദ്യകള്‍ നല്‍കുന്നവര്‍, ഫുഡ് പ്രോസസേഴ്‌സ്, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി ഭക്ഷ്യോല്‍പ്പന്നരംഗത്തെ എല്ലാ മേഖലകളിലും നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന വിവിധ ദേശീയ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യോല്‍പ്പന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാവുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കൊവിഡ് ഭീഷണി യഥാര്‍ഥത്തില്‍ സംസ്ഥാനത്തെ ചെറുകിട ഭക്ഷ്യോല്‍പ്പന്ന സ്ഥാപനങ്ങള്‍ക്കും ഹോം ബേക്കര്‍മാര്‍ക്കും കുതിപ്പിനു പ്രേരണയായെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജോസഫ് കുര്യാക്കോസ് പറഞ്ഞു. വിശേഷിച്ചും എറണാകുളം ജില്ലയില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായം മികച്ച വളര്‍ച്ച കാഴ്ചവെച്ചു. 900 കോടി രൂപയിലേറെ നിക്ഷേപങ്ങളുള്ള 4500ലേറെ കാര്‍ഷികാധ്ഷിഠിത യൂനിറ്റുകളാണ് ജില്ലയിലുള്ളത്. 6,000 കോടി രൂപയ്ക്കു മേല്‍ മൊത്തം വിറ്റുവരവു നേടുന്ന ഇവ 40,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ചില യൂനിറ്റുകള്‍ കയറ്റുമതിരംഗത്തും സജീവമാണ്. ഇവയുടെ കയറ്റുമതി വരുമാനം 700 കോടി രൂപയിലേറെ വരും. സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ മാംസങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, റെഡിറ്റുഈറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ജില്ലയിലെ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന് കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇവ മികച്ച സംഭാവന നല്‍കുന്നു. മൂല്യവര്‍ധിത വ്യവസായങ്ങളുടെ വളര്‍ച്ചയിലൂടെ ഉല്‍പ്പാദനമൂല്യം വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഭക്ഷ്യോല്‍പ്പന്ന മേഖല മുന്നിലാണ്.കേരളത്തില്‍ ഒട്ടാകെ 69,000ലേറെ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ യൂനിറ്റുകളുണ്ട്. സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളുടെ 27% വരും ഇത്.കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഫുഡ്‌ടെകിന്റെ സംഘാടകര്‍.രാകേഷ് ബോസ്, കേരളാ സ്റ്റാര്‍്ട്ടപ്പ് മിഷന്‍ ഇന്‍കുബേഷന്‍ മാനേജര്‍ എം ഫാസില്‍ എന്നിവരും വാര്‍ത്താസമ്മേനളത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it