Latest News

ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല; സിപിഎമ്മിനെക്കുറിച്ച് ഇത്രബോധ്യമുണ്ടായിരുന്നെങ്കില്‍ അനിലിന് നേരത്തെ പോകാമായിരുന്നുവെന്നും സതീശന്‍

അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകും.

ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല; സിപിഎമ്മിനെക്കുറിച്ച് ഇത്രബോധ്യമുണ്ടായിരുന്നെങ്കില്‍ അനിലിന് നേരത്തെ പോകാമായിരുന്നുവെന്നും സതീശന്‍
X

തിരുവനന്തപുരം: സിപിഎമ്മിനെക്കുറിച്ച് ഇത്രയും ബോധ്യമുണ്ടായിരുന്നെങ്കില്‍ അനില്‍ കുമാറിന് നേരത്തെ പോകാമായിരുന്നുവെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അച്ചടക്ക നടപടിയില്‍ കെപി അനില്‍കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തകരമായിരുന്നില്ല. സംഘടനയെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകും. ഇനിയും ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യും. തിരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ അച്ചടക്കലംഘനമാണ് അനില്‍ കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഞ്ചുവര്‍ഷം സംഘടനാ ചുമതല വഹിച്ച, വിവിധ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന അനില്‍കുമാര്‍ നിരുത്തരവാദപരമായ വിശദീകരണമാണ് നല്‍കിയത്. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ചി തൂക്കികള്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. ഇത് അച്ചടക്കലംഘനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്നാല്‍, സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സിപിഎമ്മിലേക്ക് പോയത്. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും കെപി അമനുല്‍ കുമാര്‍ എകെജി സെന്ററില്‍ നേതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it