Latest News

''വാട്ട്‌സാപ്പിലെ കുറ്റസമ്മതം തെളിവല്ല'; അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ വെറുതെവിട്ടു.

വാട്ട്‌സാപ്പിലെ കുറ്റസമ്മതം തെളിവല്ല; അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ വെറുതെവിട്ടു.
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ സമരകാലത്ത് അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ വെറുതെവിട്ടു. വിവിധ പ്രദേശങ്ങളിലായി അഞ്ച് മുസ്‌ലിം യുവാക്കളെ കൊന്ന കേസുകളിലെ പ്രതികളായ 12 പേരെയാണ് കാര്‍ക്കദൂമ കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വെറുതെവിട്ടത്. കൊല നടത്തിയെന്ന് പ്രതികള്‍ സമ്മതിക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ നേരിട്ടുള്ള തെളിവായി കാണാനാവില്ലെന്ന് പറഞ്ഞാണ് കാര്‍ക്കദൂമ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയുടെ നടപടി. ഈ അഞ്ച് വ്യത്യസ്ത കേസുകളിലും പ്രതികള്‍ ഒന്നുതന്നെയായിരുന്നു.

''ഖട്ടര്‍ ഹിന്ദു ഏകത'' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റുകളെയാണ് കേസുകളില്‍ തെളിവായി പോലിസ് ആശ്രയിച്ചത്. '' നിങ്ങളുടെ ഈ സഹോദരന്‍ രാത്രി ഒമ്പതുമണിക്ക് രണ്ട് മുസ്‌ലിം പുരുഷന്‍മാരെ കൊന്നു''-ഒരു പ്രതിയായ ലോകേഷ് സോളങ്കി വാട്ട്‌സാപ്പില്‍ എഴുതി. ലോകേഷിനെ ചോദ്യം ചെയ്തതിന് ശേഷം ഒമ്പതു കൊലക്കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

പക്ഷേ, ലോകേഷിന്റെ ഈ പ്രഖ്യാപനം പൊങ്ങച്ചമാണെന്ന് അഞ്ച് കേസുകളിലെ വിധിയിലും ജഡ്ജി എഴുതി. ''ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ ഹീറോ ആവുക എന്ന ഉദ്ദേശത്തോടെയാവാം ഈ പോസ്റ്റ് ഇട്ടത്. ഈ ചാറ്റ് രണ്ട് മുസ്‌ലിംകളെ കൊന്നുവെന്നതിന് നേരിട്ടുള്ള തെളിവാകില്ല. മറ്റു തെളിവുകളെ സ്ഥിരീകരിക്കാന്‍ മാത്രമേ ഈ ചാറ്റിനെ ഉപയോഗിക്കാനാവൂ. ഒമ്പതു കൊലക്കേസുകളിലും പോലിസ് ഈ ചാറ്റ് തെളിവായി ഉപയോഗിച്ചു. വിശ്വസിക്കാനാവുന്ന സാക്ഷികള്‍ ഈ കേസുകളില്‍ ഇല്ല.''-ജഡ്ജി എഴുതി.

ഹാഷിം അലി, ആമിര്‍ഖാന്‍, അമീന്‍, ഭൂരെ അലി, ഹംസ എന്നിവരുടെ കൊലപാതകങ്ങളിലാണ് പ്രതികളായ ലോകേഷ് കുമാര്‍ സോളങ്കി, പങ്കജ് ശര്‍മ, അങ്കിത് ചൗധരി, പ്രിന്‍സ്, ജതിന്‍ ശര്‍മ, ഹിമാന്‍ഷു ഠാക്കൂര്‍, വിവേക് പാഞ്ചാല്‍, റിഷബ് ചൗധരി, സുമിത് ചൗധരി, ടിങ്കു അരോര, സന്ദീപ്, സാഹില്‍ എന്നിവരെ വെറുതെവിട്ടത്. എന്നാല്‍, പൊതുസമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന് ലോകേഷ് കുമാര്‍ സോളങ്കിയെ ശിക്ഷിച്ചു.

2020 ഫെബ്രുവരി 23 മുതല്‍ 29 വരെയാണ് ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ കലാപം അഴിച്ചുവിട്ടത്. ആകെ 53 പേര്‍ മരിക്കുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷം ഒമ്പത് മുസ്‌ലിം യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ അഞ്ചു കേസുകളിലെ പ്രതികളെയാണ് വെറുതെവിട്ടത്. ഒരു കേസിലെ പ്രതികളെ നേരത്തെ തന്നെ വെറുതെവിട്ടിരുന്നു. മൂന്നു കേസുകള്‍ വിചാരണാ ഘട്ടത്തിലാണ്. ഡല്‍ഹി സംഘര്‍ഷത്തില്‍ 700 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 109 കേസുകളില്‍ വിചാരണക്കോടതി വിധി പുറപ്പെടുവിച്ചു. 90 കേസുകളിലെ(82 ശതമാനം) പ്രതികളെ വെറുതെവിട്ടു.

Next Story

RELATED STORIES

Share it