Latest News

വാളയാര്‍ കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല

വാളയാര്‍ കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല
X

തിരുവനന്തപുരം: വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ പൊലിസിന്റെയും കേസ് നടത്തിപ്പില്‍ പ്രോസിക്യുഷന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ കേസ് അട്ടിമറിക്കപ്പെടാനും പ്രതികള്‍ രക്ഷപെടാനും കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. കേസന്വേഷണം ശരിയായ മാര്‍ഗത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

''കേസ് അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതി നിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാന പൊലിസ് സേനക്ക് തന്നെ നാണക്കേടാണ് ഈ വിമര്‍ശനം. സിപിഎം പ്രാദേശിക നേതൃത്വവുമായി പ്രതികള്‍ക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. കേസന്വേഷണത്തില്‍ തുടക്കത്തിലേ തന്നെ പാളിച്ചകള്‍ ഉണ്ടായെന്നും അന്വേഷണത്തോട് അവജ്ഞ തോന്നുന്നുമെന്നുള്ള കോടതിയുടെ നിരീക്ഷണം അതീവ ഗൗരവതരമാണ്''- ജില്ലാ ശിശുക്ഷേമ സമതിയുടെ ചെയര്‍മാന്‍ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വലിയ വീഴ്ചയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

''കേസ് അട്ടിമറിക്കപ്പെടില്ലന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന രീതീയില്‍ തെളിവുകള്‍ ഹാജരാക്കാനോ, വിചാരണ കാര്യക്ഷമമായി നടത്താനോ കഴിഞ്ഞില്ല. ഇതെല്ലാം ഹൈക്കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് പിഞ്ച് പെണ്‍കുട്ടികള്‍ ദൂരൂഹമായി കൊല്ലപ്പെട്ടിട്ടും അതിലെ പ്രതികളെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ലായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്്. അത് കൊണ്ട് ഈ പിഞ്ചു പെണ്‍കുട്ടികളുടെ കൊലപാതകത്തിലെ ഒന്നാം പ്രതി സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്''- ചെന്നിത്തല ആരോപിച്ചു.

കേസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ സംസ്ഥാന പൊലീസ് തന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് ശരിയല്ല.കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് ഈ കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it