Latest News

വിഴിഞ്ഞം സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

വിഴിഞ്ഞം സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍
X

തിരുവനന്തപുരം: വിഴിഞ്ഞം മല്‍സ്യത്തൊഴിലാളി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കിലും സമവായത്തിന്റെ ഭാഗമായി സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍.യൂജിന്‍ എച്ച് പെരേര അറിയിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തല്‍ക്കാലത്തേക്ക് സമരം നിര്‍ത്തുകയാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്‍മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ട് കൊണ്ടുപോവും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലം മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാന്‍ കഴിയാത്ത ദിവസം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ക്ക് മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കും. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധിയും സമരസമിതി പ്രതിനിധിയുമുണ്ടാവും. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. കഴിഞ്ഞ 140 ദിവസമായി തുടര്‍ന്നുവന്ന സമരമാണ് സമവായ ചര്‍ച്ചകള്‍ക്കുശേഷം അവസാനിപ്പിക്കുന്നത്. സമരത്തിന്റെ ഒന്നാം ഘട്ടമാണ് അവസാനിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുറഖം വരുത്തുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച് സമരസമിതി പഠനം നടത്തും. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബോധ്യപ്പെടുത്തും.

സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മോണ്‍.യൂജിന്‍ എച്ച് പെരേര പറഞ്ഞു. വീട്ടുവാടക 2,500 രൂപ വര്‍ധിപ്പിച്ച് 8,000 ആക്കി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും വേണ്ടെന്ന നിലപാടാണ് സമരസമിതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിന്റെ കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്. ചീഫ് സെക്രട്ടറിയും മന്ത്രിസഭാ ഉപസമിതിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമരക്കാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Next Story

RELATED STORIES

Share it