Latest News

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധി ഇന്ന്
X

തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത്. കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസില്‍ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്.

പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹരജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്ന ആന്റണിരാജുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂര്‍ത്തിയായി. 29 സാക്ഷികളില്‍ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു. 1990ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ വിദേശിയെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവര്‍ഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തുമ്പോഴാണ് തിരിമറികള്‍ നടന്നത്. വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലില്‍ കൃത്രിമം വരുത്തിയതോടെ പ്രതിയെ കേസില്‍ നിന്ന് ഒഴിവാക്കി.

പിന്നാലെ മറ്റൊരു കേസില്‍ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 1994ല്‍ പോലിസ് കേസെടുത്തു. ഇന്റര്‍പോള്‍ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലിസിന് വിവരം കൈമാറുകയുമായിരുന്നു. പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേര്‍ന്ന് തൊണ്ടിമുതലില്‍ തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 2014ലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ കേസില്‍ വിചാരണ നടക്കട്ടെ എന്നായിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഈ വകുപ്പുകളിലും വാദം കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.

Next Story

RELATED STORIES

Share it