Latest News

ഉയ്ഗൂര്‍ മുസ്‌ലിം പീഡനം: നാല് ചൈനീസ് പൗരന്മാര്‍ക്കെതിരേ ഉപരോധവുമായി യൂറോപ്യന്‍ യൂനിയന്‍; തിരിച്ചടിച്ച് ചൈന

ഉയ്ഗൂര്‍ മുസ്‌ലിം പീഡനം: നാല് ചൈനീസ് പൗരന്മാര്‍ക്കെതിരേ ഉപരോധവുമായി യൂറോപ്യന്‍ യൂനിയന്‍; തിരിച്ചടിച്ച് ചൈന
X

ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരേ നാല് ചൈനീസ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ ഉപരോധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനയുടെ തിരിച്ചടി. പത്ത് യൂറോപ്യന്മാര്‍ക്കും നാല് യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും ബീജിങ് ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂനിയന്റെ നടപടി തങ്ങളുടെ പരമാധികാരത്തെയും താല്‍പ്പര്യങ്ങളെയും ഹനിക്കുന്നതാണെന്ന് ബീജിങ് കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂനിയന്റെ നടപടി വസ്തുതകളെ പരിഗണിച്ചല്ലെന്നും ബീജിങ് കുറ്റപ്പെടുത്തി.

''യൂറോപ്യന്‍ യൂനിയന്റെ നടപടി നുണകളെയും വാസ്തവവിരുദ്ധമായ കാര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. വസ്തുതകള്‍ വളച്ചൊടിച്ചിരിക്കാണ്. എല്ലാതിനും പുറമെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമാണ്. ഒപ്പം അന്താരാഷ്ട്രതലത്തിലെ സൗഹൃദത്തെയും മര്യാദകളെയും ലംഘിക്കുകയും ചെയ്യുന്നു- ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യൂറോപ്യന്‍ യൂനിയന്റെ നീക്കം തെറ്റാണെന്നും അത് തിരുത്താനും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാല് ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സ്ഥാപനത്തിനും യൂറോപ്യന്‍ യൂനിയന്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുടെ രൂക്ഷ പ്രതികരണം. ലോകത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ നടപടി ശക്തമാക്കിയത്.

ഉപരോധം നേരിടുന്നവരുടെ യൂറോപ്പിലുള്ള വസ്തുവകകള്‍ മരവിപ്പിക്കുകയും യൂറോപ്പിലേക്കുള്ള യാത്രാവിലക്കും വിലക്കുളള കമ്പനികളുമായും പൗരന്മാരുമായും സാമ്പത്തിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലുള്ള വിലക്കും യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ചൈനക്കെതിരേ പരസ്യമായിത്തന്നെ രംഗത്തുവന്നു. അന്താരാഷ്ട്ര സമൂഹത്തിന് ചൈന നടത്തുന്ന പീഡനങ്ങള്‍ക്കെതിരേ കണ്ണടക്കാനാവില്ലെന്നാണ് യുകെ വിദേശകാര്യമന്ത്രി ഡൊമനിക് റാബ് പറഞ്ഞത്. സിന്‍ജിയാങിലെ പീഡനവുമായി ബന്ധപ്പെട്ട് യുഎസ് ട്രഷറി, വാങ് വാങ് ജുന്‍ഷെങ്, ചെന്‍ മിങ്ഗുവോ തുടങ്ങി രണ്ട് ചൈനക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമായിരുന്നു ഉപരോധം. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ജയിലിലടച്ചതിനെച്ചൊല്ലി ഈ വര്‍ഷം ആദ്യം റഷ്യയ്‌ക്കെതിരേയും യൂറോപ്യന്‍ യൂനിയന്‍ ഇതേ നീക്കം നടത്തിയിരുന്നു.

ചൈനീസ് സര്‍ക്കാര്‍ വംശീയമായി പീഡിപ്പിക്കുന്ന ഒരു വിഭാഗമാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍.

Next Story

RELATED STORIES

Share it