Latest News

ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം: മോദി സര്‍ക്കാരിന്റെ തന്ത്രപരമായ പരാജയം വെളിവാകുന്നു; എസ്ഡിപിഐ

ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം: മോദി സര്‍ക്കാരിന്റെ തന്ത്രപരമായ പരാജയം വെളിവാകുന്നു; എസ്ഡിപിഐ
X

ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാനിയന്‍ ഫ്രിഗേറ്റ് 'ഐആര്‍ഐഎസ് ദെന'യെ (IRIS Dena) ക്രൂരമായി മുക്കി താഴ്ത്തിയ നടപടിയെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സീതാറാം കൊയ്വാള്‍ ശക്തമായി അപലപിച്ചു. സാമ്രാജ്യത്വ ധിക്കാരത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഈ നീക്കമെന്നും, നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സുസ്ഥിരതയും സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ 'മിലന്‍ 2026' (MILAN 2026) അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിലും നാവിക അഭ്യാസത്തിലും വിശിഷ്ടാതിഥിയായി പങ്കെടുത്ത കപ്പലാണിത്. മടക്കയാത്രയില്‍ ശ്രീലങ്കയ്ക്ക് സമീപമുള്ള അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് വഞ്ചനാപരമായ രീതിയില്‍ ഈ കപ്പല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി കുറഞ്ഞത് 87 ജീവനുകള്‍ നഷ്ടപ്പെടുകയും ഡസന്‍ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. മാര്‍ച്ച് നാലിന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (Pete Hegseth) ഈ ആക്രമണം സ്ഥിരീകരിച്ചത് വഴി, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ പരിഹസിക്കുന്നതാണെന്നും വ്യക്തമാകുന്നു. ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളുടെ ഭാഗമായി നമ്മുടെ അയല്‍പക്കത്തെ അവര്‍ യുദ്ധക്കളമാക്കി മാറ്റുകയാണ്.

ഈ ഹീനമായ കുറ്റകൃത്യത്തില്‍ മോദി സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. 'ക്വാഡ്' (Quad) സഖ്യത്തിലൂടെ വാഷിങ്ടണുമായി ബന്ധം ശക്തമാക്കുമ്പോള്‍ തന്നെ ഇറാനിയന്‍ കപ്പലുകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വഴി, ഇന്ത്യ നമ്മുടെ സമുദ്രമേഖല വിദേശശക്തികള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണ്. നമ്മുടെ തീരങ്ങളില്‍ നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെ ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത് വെറുമൊരു വീഴ്ചയല്ല, മറിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനികാധിപത്യത്തോടുള്ള ഒത്തുതീര്‍പ്പാണ്. ഇന്ത്യയുടെ ചേരിചേരാ പാരമ്പര്യത്തെയും 'അയല്‍പക്കത്തിന് മുന്‍ഗണന' എന്ന നയത്തെയും ഇത് വഞ്ചിക്കുന്നു. എന്തുകൊണ്ട് നമ്മുടെ സര്‍ക്കാരിന് ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചില്ല അല്ലെങ്കില്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല? ശ്രീലങ്കന്‍ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഊര്‍ജ്ജ സുരക്ഷാ രംഗത്ത് പ്രധാന പങ്കാളിയായ ഇറാനുമായുള്ള ബന്ധത്തെ ഈ സംഭവം ദോഷകരമായി ബാധിക്കും. ദക്ഷിണേഷ്യയെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള ഒരു യുദ്ധത്തിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. മോദി സര്‍ക്കാരിന്റെ പങ്ക് സംബന്ധിച്ച് ഉടനടി പാര്‍ലമെന്ററി അന്വേഷണം നടത്തണമെന്നും, യുഎസ് സൈനിക പ്രതിനിധികളെ പുറത്താക്കണമെന്നും, ഈ കടല്‍ക്കൊള്ളയ്‌ക്കെതിരെ ഇറാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സീതാറാം കൊയ് വാള്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തേക്കാള്‍ വിദേശ ശക്തികളുടെ ദാസ്യവേലയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ കൈകളില്‍ ആ നാവികരുടെ രക്തം പുരണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it