Latest News

യു.എ.പി.എ ഫാഷിസ്റ്റ് നിയമം

യു.എ.പി.എ ഫാഷിസ്റ്റ് നിയമം
X

സി.പി. ജിഷാദ്

സംരക്ഷിത വനമേഖലയില്‍ തോക്കുമായി നടക്കുന്ന മാവോവാദികള്‍ക്ക് മാലയിട്ടു കൊടുക്കണോ എന്നാണ് സ്ഥാനമൊഴിഞ്ഞ കേരളാ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചോദിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു വലിയ ചര്‍ച്ചകള്‍ ഇവിടെ നടന്നിട്ടും ഭരണകക്ഷിയുടെ ഭാഗമായ സി.പി.ഐ പോലും ഇതിനെ എതിര്‍ത്തു രംഗത്തുവന്നിട്ടും പോലിസ് ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വിഷയത്തിലും അദ്ദേഹത്തിനു സമാനമായ അഭിപ്രായം തന്നെ. യു.എ.പി.എ പാര്‍ലമെന്റ് പാസാക്കിയ നിയമമാണെന്നും അതു നടപ്പാക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും മഹാരാഷ്ട്രയിലെ മക്കോക്ക മാതൃകയില്‍ കേരളത്തില്‍ നിയമം നടപ്പാക്കണമെന്നും (പോലിസിനു കൊടുക്കുന്ന മൊഴി പോലും ഈ നിയമത്തില്‍ തെളിവായി സ്വീകരിക്കും) അദ്ദേഹം കൃത്യമായി പറഞ്ഞു.

ഇത് ഒരു വെല്ലുവിളി ആയിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കാരണം, ദൈനംദിന സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, അതിനെക്കുറിച്ചു സംസാരിക്കുന്ന മനുഷ്യരെ യു.എ.പി.എ പോലുള്ള ഫാഷിസ്റ്റ് നിയമത്തിന്റെ സഹായത്തില്‍ ഭരണകൂടം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ തന്നെ 2015ലെ കണക്കനുസരിച്ചു യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു കാലങ്ങളോളം ജയിലില്‍ കഴിഞ്ഞ 72.7 ശതമാനം മനുഷ്യരെയും പിന്നീട് വിട്ടയക്കുകയാണ് ഉണ്ടായത് (ജലീുഹല െഞശഴവെേ ങമഴമ്വശില ഖമിൗമൃ്യ ങമൃരവ 2021 ഡഅജഅ അ റൃമരീിശമി ഹമം യ്യ ടൗഷമവേമ, ഞമിഷമിമ, അഹീസ ുമഴല 15). സാധാരണ ഗതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും ഏതെങ്കിലും നിലയ്ക്കുള്ള പരിശോധനയ്ക്കു (കൈയേറ്റത്തിന്) വിധേയമാക്കുന്നതിനും കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി (വാറന്റ്) ആവശ്യമായിരുന്നു. എന്നാല്‍, യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യുന്നതിനോ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനോ ഒരുതരത്തിലുമുള്ള മുന്‍കൂര്‍ അനുമതികള്‍ ആവശ്യമില്ല. 180 ദിവസം വരെ ഒരാളെ തടവില്‍ വയ്ക്കാം (ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാതെ) 30 ദിവസം വരെ പോലിസ് കസ്റ്റഡിയിലും ബാക്കി ജയിലിലുമായി പൂട്ടിയിടാം.

നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം 10 വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന പ്രവൃത്തിക്ക് 60 ദിവസം വരെയും അതിനു മുകളില്‍ ശിക്ഷ ലഭിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 90 ദിവസവുമാണ് കണക്കെങ്കില്‍ യു.എ.പി.എ ഈ മാനദണ്ഡങ്ങള്‍ക്കും അപ്പുറമാണ് കാര്യങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാ പരിധിയും ലംഘിച്ചുകൊണ്ടു ജനങ്ങളുടെ മുകളില്‍ കുതിരകയറാനുള്ള അവകാശം നല്‍കുന്ന ഈ ഫാഷിസ്റ്റ് നിയമപ്രകാരം ഏതു സംഘടനയെ വേണമെങ്കിലും നിരോധിക്കാം. ഏതുതരത്തിലുള്ള പ്രക്ഷോഭങ്ങളെ വേണമെങ്കിലും സര്‍ക്കാര്‍ അജണ്ടകള്‍ക്ക് എതിരാണെന്നു പറഞ്ഞുകൊണ്ട് അതില്‍ ഏര്‍പ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യാം. രാജ്യദ്രോഹം, തീവ്രവാദം എന്നീ ചാപ്പകള്‍ അടിക്കാം. വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാം. ഒരു വ്യക്തി എന്തു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും അയാളെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു തടവില്‍ വയ്ക്കാം. അയാള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ മാത്രം മതി. ഇങ്ങനെ നോക്കിയാല്‍ ഒരാള്‍ പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതും എല്ലാം കുറ്റകരമാവാം. കാരണം, ഈ നിയമത്തില്‍ എവിടെയും അഖണ്ഡത, രാജ്യദ്രോഹം, ഭീകരവാദം എന്നത് എന്താണെന്നു വിശദീകരിക്കുന്നില്ല. ഇതിനു സമാനമായ അവസ്ഥയില്‍ 124 എ, 153 ഐ.പി.സി നിയമങ്ങള്‍ ഉപയോഗിക്കുന്നു.

നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രിംകോടതി റദ്ദാക്കി. സെക്ഷന്‍ 124 എ, 153 ഐ.പി.സി പ്രകാരം രാജ്യദ്രോഹക്കുറ്റം നിര്‍വചിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ ഭീകരവാദം എന്താണെന്നു നിര്‍വചിക്കപ്പെടാത്തതിനാല്‍ അത് എങ്ങനെ വേണമെങ്കിലും ജനങ്ങള്‍ക്കെതിരേ ഉപയോഗിക്കാം. ഉദാഹരണത്തിന്, കബീര്‍ കലാമഞ്ച് എന്ന സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ ജാതിവെറിക്കും കോര്‍പറേറ്റ് വിഭവചൂഷണത്തിനെതിരേയും പാട്ട് എഴുതിയതിനും പാടിയതിനും 2011ല്‍ യു.എ.പി.എ പ്രകാരം അറസ്റ്റ്‌ചെയ്യപ്പെട്ടു. തോന്നിയപോലെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ മാത്രമല്ല, തോന്നിയതുപോലെ തടവില്‍ വയ്ക്കാനും ഈ ഭീകരനിയമം ലൈസന്‍സ് നല്‍കുന്നു.

ഭീകരതയ്‌ക്കെതിരേ സംസാരിക്കുന്നവര്‍ ഭീകരവാദികള്‍

ഈ നിയമത്തിനെതിരേ ഉണ്ടായിട്ടുള്ള, ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഭരണകൂടം ശക്തമായി അടിച്ചമര്‍ത്തുകയും പലരെയും യു.എ.പി.എ പ്രകാരം തന്നെ തടവിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമുക്കറിയാം സി.ആര്‍.പി.പി എന്ന അഖിലേന്ത്യാ തലത്തില്‍ രാഷ്ട്രീയ തടവുകാരുടെ വിടുതലിനുവേണ്ടി നിലകൊണ്ട സംഘടനയുടെ പ്രസിഡന്റ്് സഖാവ് റോണാ വില്‍സണ്‍ യു.എ.പി.എ പ്രകാരം തടവിലാണ്. ഇത് ഒരു പുതിയ കാര്യമല്ല ഭരണവര്‍ഗ രാഷ്ട്രീയ നയങ്ങളെ എതിര്‍ത്തിട്ടുള്ള എല്ലാവരുടെയും അവസ്ഥ എല്ലാ കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു, ഭരണകൂടത്തിന്റെ നിയോലിബറല്‍ അജണ്ടയെയോ ഇന്നത്തെ ബ്രാഹ്മണിക്കല്‍ ഹിന്ദു ഫാഷിസത്തിന്റെ ഹിന്ദുരാഷ്ട്ര എന്ന അജണ്ടയെയോ എതിര്‍ത്താല്‍ ഭീകരവാദിയാക്കപ്പെടും. ഒരാളുടെ രാഷ്ട്രീയം ആര്‍.എസ്.എസിനോ ലോകബാങ്കിനോ എതിരായാല്‍ അയാള്‍ ഭീകരവാദിയാവും. കേരളത്തിലെ കാര്യം തന്നെ എടുത്താല്‍ ഇവിടുത്തെ ഭരണവര്‍ഗത്തിന്റെ ഭാഗമായ ഖനന മാഫിയകള്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നു. ഇതിനെതിരേ നിലകൊണ്ടാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഇപ്പോള്‍ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തടവിലാക്കപ്പെട്ട സഖാവ് താഹ അദ്ദേഹത്തിന്റെ കൈയില്‍ നിന്നു പിടിച്ചെടുത്ത രേഖകളില്‍ ഒന്ന് ഗാഡ്ഗില്‍ റിപോര്‍ട്ട് ആയിരുന്നു. ഇന്നു സഖാവ് ഇബ്രാഹീമിന്റെ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സഖാവും വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ ഭൂമാഫിയയ്‌ക്കെതിരേ നടത്തിയ സമരത്തില്‍ ഒരു മുന്‍നിര പോരാളിയായിരുന്നു. കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിലെ പ്രബലകക്ഷി സി.പി.എം യു.എ.പി.എ നിയമത്തിന് എതിരാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ പുതിയ ഒരു വാദം നിയമത്തിന്റെ ദുരുപയോഗമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പൂര്‍ണമായും ഫാഷിസ്റ്റ് സ്വഭാവമുള്ള നിയമത്തിന്റെ ഉപയോഗം, ദുരുപയോഗം എന്നെല്ലാമുള്ള യുക്തി എത്ര കപടമാണ്.

സഖാവ് ഡാനിഷിന്റെ കാര്യമെടുത്താല്‍ ഈ കാപട്യം കുറെക്കൂടി കൃത്യമായി മനസ്സിലാവും. തനിക്കുമേല്‍ ചുമത്തപ്പെട്ട 15ഓളം യു.എ.പി.എ കേസുകളില്‍ 2020 സപ്തംബറില്‍ അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. അടുത്ത നിമിഷം താമരശ്ശേരി പോലിസ് കേരള ഭീകരവിരുദ്ധ സേനയ്ക്കു കൈമാറിയ ഒരു യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കുകയും ജയിലിന്റെ ഗേറ്റ് കടന്നു പുറത്തുവന്ന ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. താമരശ്ശേരി പോലിസ് സ്‌റ്റേഷനില്‍ തന്നെ സഖാവിന്റെ പേരില്‍ മറ്റു കേസുകള്‍ ഉണ്ടായിരുന്നത് ഉള്‍പ്പെടെ എല്ലാ കേസിലും ജാമ്യമെടുത്ത അവസ്ഥയിലാണ് കേരള എ.ടി.എസ് പ്രത്യക്ഷപ്പെടുന്നത്. കേരള സര്‍ക്കാരിന്റെ പൊറാട്ട് നാടകമാണ് ഇത് എന്നതു വ്യക്തമാണ്. നീതിന്യായ വ്യവസ്ഥയുടെ കൃത്യമായ അട്ടിമറിയാണ്് ഇതില്‍ നടന്നത്. കാരണം, അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട എല്ലാ കേസുകളും വിചാരണക്കാലയളവില്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പക്ഷേ, ഇവിടെ നടന്നത് ഈ ഫാഷിസ്റ്റ് നിയമത്തിന്റെ സഹായത്തോടുകൂടി ഒരു യുവാവിനെ പൂട്ടാനുള്ള ശ്രമമാണ്. പിണറായി സര്‍ക്കാരിന്റെ യു.എ.പി.എ നയത്തിന്റെ ഒരുപാട് ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. ഇത്തരത്തില്‍ അവര്‍ക്ക് അവരുടെ ഭരണത്തെ, ഭരണവര്‍ഗ താല്‍പ്പര്യങ്ങളെ സംരക്ഷിച്ചേ മതിയാവൂ. യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യരില്‍ ഭൂരിഭാഗവും കേരളത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന കാര്യം കാണിച്ചുതരുന്നത് ഇടതുപക്ഷമെന്നു സ്വയം അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ സവര്‍ണ പ്രീണനമല്ലാതെ മറ്റൊന്നുമല്ല.

ഭീകരനിയമങ്ങള്‍

യു.എ.പി.എക്കു സമാനമായ കരിനിയമങ്ങളായിരുന്നു ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ കീഴിലുണ്ടായിരുന്ന റൗലറ്റ് ആക്റ്റ്, പിന്നീട് 1947നു ശേഷം ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്റ്റ് ഇതുപ്രകാരം ഒരാളെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നു. മിസ (ങമശിലേിമിരല ീള കിലേൃിമഹ ടലരൗൃശ്യേ അര)േ ഈ നിയമവും ഒരാളെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നു. ടാഡ (ഠലൃൃീൃശേെ മിറ ഉശെൃൗുശേ്‌ല അരശേ്ശശേല െ(ജൃല്‌ലിശേീി) അര)േ അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ പോലിസ് സൂപ്രണ്ടിന്റെ മുന്നില്‍ നടത്തുന്ന കുറ്റസമ്മത മൊഴി, ശിക്ഷിക്കാന്‍ മതിയായ തെളിവായി കോടതി സ്വീകരിക്കും. ബെഹ്‌റ പറഞ്ഞ മക്കോക്ക പോലെ. ഓരോ കാലത്തും ഇത്തരത്തിലുള്ള ഫാഷിസ്റ്റ് നിയമങ്ങളുടെ സഹായത്തില്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തല്‍ നടത്തിയതുകൊണ്ടുതന്നെ അതിനെതിരേയുള്ള പ്രതിഷേധങ്ങളും ശക്തമായിരുന്നു. പലതരത്തിലുള്ള പ്രതിഷേധങ്ങളുടെ ഫലമായി പല നിയമങ്ങളും റദ്ദ് ചെയ്യുകയും ചില പരിവര്‍ത്തനങ്ങളോടു കൂടി പുതിയ പേരുകളിലേക്കു മാറ്റുകയും ചെയ്തു. ഉദാഹരണത്തിന്, ടാഡയ്ക്കു പകരം പോട്ട (ജൃല്‌ലിശേീി ീള ഠലൃൃീൃശാെ അര)േ. ഇത് ഏറക്കുറേ ടാഡ പോലെത്തന്നെ ആയിരുന്നു. പോലിസ് സൂപ്രണ്ടിന്റെ മുന്നില്‍ നല്‍കുന്ന മൊഴി തെളിവായി എടുക്കില്ല. പക്ഷേ, ഏതെങ്കിലും തരത്തിലുള്ള 'ഭീകരവാദ' പ്രവര്‍ത്തനങ്ങള്‍ക്ക്, സംഘടനകള്‍ക്ക്, വ്യക്തിക്ക് സാമ്പത്തിക സഹായം ചെയ്താല്‍ അയാളുടെ പേരില്‍ കേസെടുക്കാം. അയാളുടെ വീടും സ്വത്തുക്കളും ജപ്തി ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഈ നിയമം കൊടുക്കുന്നു.

കരിനിയമത്തിലെ ഭേദഗതികള്‍

1967ല്‍ ഉണ്ടാക്കിയ യു.എ.പി.എ നിയമത്തില്‍ 2004, 2008, 2012 അവസാനം 2019 ഉള്‍പ്പെടെ നിരവധി ഭേദഗതികള്‍ വരുത്തി. ഈ ഭേദഗതികളെല്ലാം അടിച്ചമര്‍ത്തലുകളും പോലിസ് വേട്ടകളും വര്‍ധിപ്പിക്കുകയും പോലിസ് രാജിനു ശക്തിപകരുകയുമാണ് ചെയ്തത്. 2012ലെ യു.എ.പി.എ ഭേദഗതി പ്രകാരം എന്‍.ഐ.എ (ചമശേീിമഹ കി്‌ലേെശഴമശേീി അഴലിര്യ) പോലുള്ള ഏജന്‍സികള്‍ക്ക് ഏതു സംഘടനയെയും തീവ്രവാദ മുദ്രകുത്താം. ഇതുപ്രകാരം അറസ്റ്റുകളും നടത്താം. 2019ലെ യു.എ.പി.എ (35 എ) ഭേദഗതി പ്രകാരം ഒരു വ്യക്തിയെ ഭീകരനായി ചാപ്പകുത്താം. ഇയാള്‍ ഏതെങ്കിലും സംഘടനയില്‍ അംഗമാവണമെന്നില്ല. ഒരു വ്യക്തി കുറ്റം തെളിയുന്നതു വരെ കുറ്റവാളി അല്ലായിരുന്നു, എന്നാല്‍, യു.എ.പി. എ പ്രകാരം ഒരാള്‍ അയാളുടെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഭീകരവാദിയാണ്. യു.എ.പി. എ പ്രകാരം നിരപരാധിത്വം സ്വമേധയാ തെളിയിക്കണം. പൗരന്റെ ഒരുതരത്തിലുമുള്ള നിയമപരമായ അവകാശങ്ങളും ലഭിക്കില്ല. ഒപ്പം മുന്‍കാലങ്ങളില്‍ റദ്ദ് ചെയ്യപ്പെട്ട പല ഫാഷിസ്റ്റ് നിയമങ്ങളിലെയും ജനവിരുദ്ധ നടപടികള്‍ എന്‍.ഐ.എ നിയമം വഴി ഭരണകൂടം തിരിച്ചുകൊണ്ടു വരുകയും ചെയ്തു. ഉദാഹരണത്തിന്, സഖാവ് ഇബ്രാഹീമിന്റെ കാര്യം തന്നെ നോക്കിയാല്‍ എന്‍.ഐ.എ കൈകാര്യം ചെയ്യുന്ന ഒരു കേസില്‍ മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുള്ളത്. ആ കേസില്‍ ഒരു മാപ്പുസാക്ഷിയെ എന്‍.ഐ.എ വ്യാജമായി ഉണ്ടാക്കുകയും അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാതെ സഖാക്കള്‍ ഇബ്രാഹിം, അനൂപ് തുടങ്ങിയവര്‍ അനന്തമായി തടവിലടയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്‍.ഐ.എ കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക കേസുകളിലും ഇത്തരത്തിലുള്ള മാപ്പുസാക്ഷി നാടകങ്ങള്‍ നമുക്കു കാണാം. ഇത്തരത്തിലുള്ള ജനങ്ങള്‍ക്കുമേലുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണത്തിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് നിലവില്‍ ഈ ഫാഷിസ്റ്റ് നിയമങ്ങള്‍ക്കും ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കും എതിരേ ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഐക്യത്തെ ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യപരമായ സംവാദങ്ങളും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനങ്ങളും പ്രശംസാര്‍ഹമായതിനെ പ്രശംസിച്ചുകൊണ്ടും നമുക്ക് ഐക്യപ്പെടാം. പുതിയ പോരാട്ടങ്ങള്‍ക്കു പുതിയ ചരിത്രത്തിന്റെ നിര്‍മിതിക്ക് തെരുവില്‍ അണിനിരക്കാം.

(ലേഖകന്‍ പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി അംഗമാണ്)

Next Story

RELATED STORIES

Share it