Latest News

കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം; സിഎഫ്എല്‍ടിസികളില്‍ ബെഡുകള്‍ വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ

18- 45 വയസ്സിനിടയിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം; സര്‍വീസില്‍ നിന്ന് വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കോള്‍ സെന്റര്‍ തുടങ്ങണമെന്നും കെജിഎംഒഎ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു.

കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം; സിഎഫ്എല്‍ടിസികളില്‍ ബെഡുകള്‍ വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ
X


തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

1.മാനവവിഭവശേഷി ഉറപ്പാക്കുക: മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സകയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ വേണ്ട അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ കൊവിഡ് ആശുപത്രികളില്‍ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും കൊവിഡ് രോഗബാധിതരാവുന്ന സാഹചര്യവും നിലവിലുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് പോകാം.

2.മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി ഗുരുതരമല്ലാത്ത എന്നാല്‍, വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള കാറ്റഗറി എ രോഗികളെയും കൊവിഡ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും ഡിസിസി ഐഫ്പിഡബ്ലിയു, സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസികളും പഞ്ചായത്ത് /ബ്ലോക്ക് തലത്തില്‍ സജ്ജമാക്കണം. ഇവിടെ ഡോക്ടര്‍മാരുടെ സാന്നിധ്യം ഒഴിവാക്കി ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിന്റെയും ജീവനക്കാരെ നിയമിക്കുന്നതിന്റെയും പൂര്‍ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കണം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയിലെ ബെഡ് വര്‍ദ്ധിപ്പിക്കുന്നത് മാനവവിഭവശേഷി വിനിയോഗം കുറക്കാന്‍ ഉപകരിക്കും.

3.വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ചികിത്സ ഉറപ്പു വരുത്തുന്നതിനും ഓരോ പഞ്ചായത്ത് /ബ്ലോക്ക് തലത്തിലും സര്‍വീസില്‍ നിന്ന് വിരമിച്ചവരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സ്ഥാപിക്കണം. പല കാരണങ്ങള്‍ കൊണ്ടും നേരിട്ട് രോഗി പരിചരണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവരുടെ സേവനം ഇത്തരമൊരു സംവിധാനത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഡിസിസികളിലെ ചികിത്സനിരീക്ഷണത്തിനും ഇത് ഫലപ്രദമായി വിനിയോഗിക്കാം.

4. കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ആരോഗ്യ വകുപ്പില്‍ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു.

5. കൊവിഡ് ആശുപത്രികള്‍, സിഎസ്എല്‍ടിസിഐഎ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. ഇവിടത്തെ കിടക്കകള്‍ കാറ്റഗറി ബി, ഇ വിഭാഗം രോഗികള്‍ക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത കാറ്റഗറി എ രോഗികള്‍ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6. വര്‍ദ്ധിച്ചുവരുന്ന രോഗി ബാഹുല്യം കണക്കിലെടുത്ത് വീടുകളില്‍ നിന്നും, ഡിസിസികളില്‍ നിന്നും, സിഎഫ്എല്‍ടിസികളില്‍ നിന്നും മറ്റും ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ മാറ്റുന്നതിന് ആംബുലന്‍സുകളോടൊപ്പം ടാക്‌സികളും പ്രയോജനപ്പെടുത്തണം. ഇതുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ടാക്‌സികളില്‍ ഡബിള്‍ ക്യാബിന്‍ സംവിധാനമൊരുക്കിയും െ്രെഡവര്‍മാര്‍ക്ക് സുരക്ഷ മുന്‍കരുതല്‍ ഉറപ്പാക്കിയും ഇതില്‍ പങ്കാളികളാകണം.

7. 18 വയസിനും 45 വയസ്സിനും ഇടയില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം അണുബാധ ഏല്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ കൊവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിവരെയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കെജിഎംഒഎ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it