Latest News

'ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി'ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം
X

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ലോക സമുദ്രദിനമായ ജൂണ്‍ 8ന് കൊല്ലം വാടി കടപ്പുറത്ത് നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ലോഗോ പ്രകാശനം ചെയ്യും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ആശംസകള്‍ അറിയിക്കും.

ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി 590 കിലോമീറ്റര്‍ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സെപ്തംബര്‍ 18 ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 25 സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന 600 ആക്ഷന്‍ ഗ്രൂപ്പുകളെ നിയോഗിക്കും. ഇത്തരത്തില്‍ ചുരുങ്ങിയത് 15,000 സന്നദ്ധ പ്രവര്‍ത്തകരെങ്കിലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പങ്കാളികളാകും. അഴിമുഖങ്ങള്‍, പുലിമുട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങല്‍വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. ആക്ഷന്‍ ഗ്രൂപ്പുകള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംഭരിച്ച് ക്ലീന്‍ കേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ഷ്രെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മൂന്നാം ഘട്ടത്തില്‍ ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് 20 ഹാര്‍ബറുകളിലേക്കും വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കും. 2018 മുതല്‍ നീണ്ടകര ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ അനുഭവ പാഠങ്ങള്‍ ഇതിന് പ്രചോദനമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍, ബോട്ടുടമ സംഘടനകള്‍, സാമുദായിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, അച്ചടി, ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍, സമൂഹ മാധ്യമം, സിനിമസാസ്‌കാരിക പ്രവര്‍ത്തകര്‍, പരിസ്ഥിതി സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരെ അണിനിരത്തി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയാവും ബോധവല്‍ക്കരണം നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷയെ സംബന്ധിച്ച് നോട്ടീസുകള്‍ തയ്യാറാക്കും. അവബോധ ക്ലാസ്സുകളിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കും. ഇത് സംബന്ധിച്ച ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബീച്ചുകള്‍, ഹാര്‍ബറുകള്‍, പ്രധാന ലാന്റിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്ഥാപിക്കും.

ആക്ഷന്‍ സെന്ററുകളിലേക്ക് അതാത് പ്രദേശത്തെ എന്‍.ജി. ഒ. കള്‍, മറ്റു സംഘടനകള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകള്‍, സാഫ്, സേവ, എന്‍.ആര്‍.ഇ.ജി.പി., ഡൈവേഴ്‌സ് അസോസിയേഷന്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍, ബോട്ടുടമ സംഘടനകള്‍, കടലോര ജാഗ്രതാ സമിതികള്‍, ശുചിത്വ മിഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനമഹിളാവിദ്യാര്‍ത്ഥി സംഘടനകള്‍, നെഹ്‌റു യുവകേന്ദ്ര, ക്ലീന്‍ കേരള മിഷന്‍, സ്‌റ്റേറ്റ് യൂത്ത് കമ്മീഷന്‍, സ്‌റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, വിവിധ മത സംഘടനകളുടെ യുവജനമഹിളാ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ശുചിത്വ സാഗരം സുന്ദര തീരം ക്യാമ്പയിനില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫിയും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം 9 മറൈന്‍ ജില്ലകളില്‍ നിന്ന് മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്ത് അഞ്ച് ലക്ഷം രൂപ ക്യാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും നല്‍കും

Next Story

RELATED STORIES

Share it