Latest News

മലയാള ബ്രഹ്മണര്‍ എന്ന മാനദണ്ഡം ശുദ്ധതട്ടിപ്പ്: ക്ഷേത്രങ്ങളിലും സര്‍വ്വകലാശാലകളിലും നടപ്പാവുന്നത് സവര്‍ണ തിട്ടൂരമെന്ന് വെള്ളാപ്പള്ളി

മലയാള ബ്രഹ്മണര്‍ എന്ന മാനദണ്ഡം ശുദ്ധതട്ടിപ്പ്: ക്ഷേത്രങ്ങളിലും സര്‍വ്വകലാശാലകളിലും നടപ്പാവുന്നത് സവര്‍ണ തിട്ടൂരമെന്ന് വെള്ളാപ്പള്ളി
X

ആലപ്പുഴ: കേരളത്തില്‍ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലും സര്‍വകലാശാലകളിലും സര്‍ക്കാര്‍ ഓഫിസുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും അധികാര കേന്ദ്രങ്ങളിലും നടപ്പാവുന്നത് സവര്‍ണ തിട്ടൂരങ്ങളാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതീയമായ വേര്‍തിരിവുകളും മാറ്റിനിര്‍ത്തലുകളും വ്യാപകമായി ഉണ്ടാകുന്നുവെന്നും ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരിടുന്ന ചാതുര്‍വര്‍ണ്യത്തിന്റെ തിരുശേഷിപ്പുകള്‍ തൂത്തെറിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ അപമാനമാണ് ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള മാനദണ്ഡത്തിലെ 'മലയാള ബ്രാഹ്മണര്‍' എന്ന വ്യവസ്ഥ. ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കളായി മാറുന്നു. നിയമം മൂലം നിരോധിക്കപ്പെട്ട അയിത്തം പരസ്യമായി ഇപ്പോഴും നടപ്പാക്കുന്നു. ഇതില്‍ നവോത്ഥാനത്തില്‍ ഊറ്റംകൊള്ളുന്ന മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മൗനം പാലിക്കുന്നു.

ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വേര്‍തിരിവുകള്‍ പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ശാന്തി മുതലായ നിയമനങ്ങളില്‍ ജാതി വേര്‍തിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കി. ഇതേ സര്‍ക്കാരിന്റെ കീഴില്‍ തന്നെയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമലയില്‍ മലയാള ബ്രാഹ്മണരെ മാത്രമേ മേല്‍ശാന്തിയായി നിയമിക്കൂവെന്ന നിയമവിരുദ്ധമായ ദുര്‍വാശി മുറുകെപ്പിടിക്കുന്നത്.

പണ്ട് സവര്‍ണന്മാര്‍ പിന്നാക്കക്കാരെ ക്ഷേത്രപരിസരങ്ങളില്‍ നിന്നും ആട്ടിപ്പായിച്ചത് പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. ശബരിമലയില്‍ മേല്‍ശാന്തിയാകാന്‍ അപേക്ഷിക്കുന്ന മറ്റ് വിഭാഗക്കാരെ അപമാനിച്ച് ആട്ടിയകറ്റുകയാണ്. സുപ്രിംകോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും നഗ്‌നമായ ലംഘനം ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ ഭയക്കുകയാണ്. ഈ ഭയവും വിധേയത്വവും നവോത്ഥാന കേരളത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

മലയാള ബ്രഹ്മണര്‍ എന്ന മാനദണ്ഡം ശുദ്ധതട്ടിപ്പാണ്. ആരാണ് മലയാള ബ്രാഹ്മണര്‍ എന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. മലയാള ബ്രഹ്മണര്‍ എന്ന് വ്യവസ്ഥ ചെയ്തിട്ട് തുളു ബ്രഹ്മണരെ മേല്‍ശാന്തിയായി നിയമിക്കുന്നു. യഥാര്‍ത്ഥത്തില്‍ 'മലയാള'എന്ന പദം വെറും നോക്കുകുത്തിയാണ്. ബ്രഹ്മണാധിപത്യത്തെ ചോദ്യം ചെയ്യാനുള്ള കരുത്തില്ലായ്മയുടെ അടയാളമാണ് ആ പദം. ക്ഷേത്രങ്ങളില്‍ മാത്രമല്ല, സര്‍വകലാശാലകളിലും സര്‍ക്കാര്‍ ഓഫിസുകളിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളിലും അധികാര കേന്ദ്രങ്ങളിലും ജാതീയമായ വേര്‍തിരിവുകളും മാറ്റിനിര്‍ത്തലുകളും ഉണ്ടാകുന്നു. ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന് സമാനമായ പോരാട്ടങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it