Latest News

സൗദി അധികൃതരും സോഷ്യല്‍ഫോറവും കൈകോര്‍ത്തു: ഇന്ത്യന്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സൗദി ഭരണകൂടം നടത്തിയ ഇടപെടല്‍ സമാനതകളില്ലാത്തത്

സൗദി അധികൃതരും സോഷ്യല്‍ഫോറവും കൈകോര്‍ത്തു: ഇന്ത്യന്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സൗദി ഭരണകൂടം നടത്തിയ ഇടപെടല്‍ സമാനതകളില്ലാത്തത്
X

ഹനീഫ ചാലിപ്പുറം

നജ്‌റാന്‍: സൗദി അധികൃതരുടെ കാരുണ്യത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഫലപ്രദമായ ഇടപെടലും ഒത്തുചേര്‍ന്നപ്പോള്‍ ഹൃദയവാല്‍വ് ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞ് ജെഫ് ലിന്‍ഡോയും മാതാപിതാക്കളായ ജഗന്‍ സെല്‍വരാജും സുഹിറോസും സ്വദേശമായ കന്യാകുമാരിയിലെ ക്വറന്റൈന്‍ കേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ ഇവര്‍ കടന്നുപോയ വഴികള്‍ സൗദി അധികൃതരുടെ സമാനതകളില്ലാത്ത കാരുണ്യം വെളിപ്പെടുത്തുന്നതായിരുന്നു. അതിന്റെ കഥയാണ് താഴെ.

സൗദി അറേബ്യയിലെ നജ്‌റാനില്‍ അല്‍ സഫര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ നാലു വര്‍ഷമായി നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ അലെന്‍കോട് പറംബയ്കാട്ടുവിളൈ സ്വദേശിനി സുഹിറോസ് ജോസ്‌ലിന്‍ പോള്‍. 13 മാസം മുന്‍പ് നാട്ടില്‍ പോയി സൗദിയില്‍ തിരിച്ചെത്തി. ആ സമയം അവര്‍ ഗര്‍ഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. പക്ഷേ, നിനച്ചിരിക്കാതെ പ്രസവം ഏഴാം മാസം നടന്നു.


പ്രായം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയ്ക്ക് ശ്വാസതടസ്സമുണ്ടായിരുന്നു. തുടര്‍പരിശോധനയില്‍ കുട്ടിയുടെ ഹൃദയവാള്‍വിന് തകരാറ് കണ്ടെത്തി. വെന്റിലേറ്റര്‍ സഹായത്താലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് ഖത്തറില്‍ ജോലിചെയ്തിരുന്ന പിതാവ് ജഗന്‍ സെല്‍വരാജ് ഒരാഴ്ചക്കുള്ളില്‍ വിസിറ്റിംഗ് വിസയില്‍ സൗദി അറേബ്യയില്‍ എത്തി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ശരിയാക്കി. കുട്ടിയുടെ വാല്‍വിന് ഓപ്പറേഷന്‍ ചെയ്യുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തുടങ്ങി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ 900 കിലോമീറ്റര്‍ റോഡ് വഴി ജിദ്ദയിലെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സമയം എയര്‍ ഇന്ത്യ കുട്ടിയുടെ യാത്രയ്ക്ക് 3 ലക്ഷം ആവശ്യപ്പെട്ടു.

ഇതിനിടെ കുട്ടിയുടെ പിതാവിന്റെ വിസിറ്റിംഗ് വിസ കാലാവധി തീരാറായതിനാലും ഖത്തറിലെ അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് ഉടനെ എത്തേണ്ടതു കൊണ്ടും തിരിച്ചു പോകാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ ജഗന്റെ പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെ പേര് ഉണ്ടായിരുന്നതുകൊണ്ട് കുട്ടി ഇല്ലാതെ സൗദിയില്‍ നിന്നും പോകാന്‍ പറ്റില്ലെന്നു പറഞ്ഞ് ജിദ്ദ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്ര റദ്ദാക്കി. അദ്ദേഹത്തെ നജ്‌റാനിലേക്ക് തിരിച്ചയച്ചു.

ഇതിനിടെ കുട്ടിയുടെ ചികില്‍സാചെലവ് ഏകദേശം 32 ലക്ഷം രൂപ കവിഞ്ഞിരുന്നു. ഈ പണം ഉടന്‍ അടയ്ക്കാനും നജ്‌റാനില്‍ ഈ ഓപ്പറേഷന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടിയെ ഉടനെ ജിദ്ദയിലെത്തിക്കാനും ആശുപത്രിക്കാര്‍ നിര്‍ദേശിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജഗന്‍ സെല്‍വരാജ് ഖത്തറിലെ തന്റെ സുഹൃത്തായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി നജ്‌റാനിലെ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ വിഷയത്തില്‍ ഇടപെട്ടു.


കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ റോഡ് മാര്‍ഗം ജിദ്ദയിലെത്തിക്കാന്‍ സാധ്യമായിരുന്നില്ല, എയര്‍ ആംബുലന്‍സ് വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഭാരിച്ച ചെലവിനു മുന്നില്‍ കുടുംബം തരിച്ചുനിന്നു.

ഷെയ്ഖ് മീരാന്‍ മാതാപിതാക്കളുമായി നജ്‌റാനിലെ അമീറിന്റെ ഓഫീസില്‍ പോയി പബ്ലിക് റിലേഷന്‍ ഓഫീസറായ സാലിം അല്‍ ഖഹ്ത്താനിയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം കാരുണ്യത്തോടെ ഇടപെട്ടു.

അമീറിന്റെ ഓഫീസില്‍ നിന്ന് ആശുപത്രി ബില്ല് അടച്ചു. ജിദ്ദയിലേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സും തയ്യാറാക്കി. മാത്രമല്ല, ജിദ്ദയിലെ ആശുപത്രിയില്‍ ഓപ്പറേഷന് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ശിശുരോഗ വിഭാഗം തലവന്‍ ഡോ. നായിഫ് ഒവായിദ് അല്‍ ഖുഷിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ വാള്‍വിന്റെ ഓപ്പറേഷന്‍ വിജയകരമായി നടന്നു. 9 ദിവസം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതിന്റെയും ഓപ്പറേഷന്‍ ചെയ്ത ബില്ലും കൂടി 38,000 റിയാല്‍ ആയി. അമീറിന്റെ ഓഫിസ് ഇടപെട്ട് ഇത് തീര്‍ത്തുകൊടുത്തു. ഓപ്പറേഷന്‍ കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം റോഡ് മാര്‍ഗം സകുടുംബം ജിദ്ദയില്‍ നിന്നും നജ്‌റാനില്‍ സുഖകരമായി തിരിച്ചെത്തി.

അടുത്ത പടി ഇന്ത്യയിലേക്ക് തിരിച്ചെത്തലായിരുന്നു. കുട്ടിയെ കൂട്ടി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമപരമായ പ്രശ്‌നം ഉള്ളതിനാല്‍ ഭാര്യ സുഹിറോസ് അല്‍ സഫര്‍ ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മീരാന്‍ ഇവരെ കൂട്ടി നജ്‌റാനിലെ ജവാസാത്ത് മുദീറിനെ പോയി കാണുകയും ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന് വേണ്ട സഹായങ്ങള്‍ ചെയ്തു തരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സൗദി വിസ നിയമം ലംഘിച്ചതിനാല്‍ ജഗന്‍ സെല്‍വരാജിനോട് 15000 റിയാല്‍ പിഴയടക്കാനും ടിക്കറ്റ് എടുത്ത് മൂന്നു പേരോടും വിരലടയാളം കൊടുത്തു തര്‍ഹീല്‍ വഴി ഇന്ത്യയിലേക്ക് പോകാനും ജവാസാത്ത് മുനീര്‍ അനുവാദം നല്‍കി. വീണ്ടും പിഴ ഒഴിവാക്കാനുള്ള ശ്രമവുമായി ശൈഖ് മീരാന്‍ തന്റെ സുഹൃത്തായ ഹുസൈന്‍ എന്ന സൗദി പൗരനെ കൂട്ടി ജവാസാത്ത് മുദീറിനെയും തര്‍ഹീല്‍ ഓഫീസര്‍മാരെയും പോയി കാണുകയും കുടുംബത്തിന്റെ ദയനീയാവസ്ഥയും അമീറിന്റെ സഹായങ്ങള്‍ ലഭിച്ച കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പതിനയ്യായിരം റിയാല്‍ പിഴ ഒഴിവാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കി.

ജഗനും കുടുംബവും ഇന്ത്യയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള യാത്രാ ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കൊറോണ മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. വീണ്ടും മാസങ്ങളോളം പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ദിവസങ്ങള്‍. അവസാനം റിയാദിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഹാജി മുഹമ്മദിന്റെ ഇടപെടല്‍ മൂലം വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കോയമ്പത്തൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ജൂണ്‍ 28 നു വൈകുന്നേരം 5 മണിക്ക് ജിദ്ദയില്‍ നിന്ന് ഇവര്‍ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായി. ഇപ്പോള്‍ നാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it