Latest News

ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ വ്യവസായികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ വ്യവസായികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
X

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഏറ്റവും മികച്ച സമയം ഇതാണെന്നും മാഹാമാരിക്കു ശേഷം ലോകത്തിന്റെ ദ്രുത​ഗതിയിലുള്ള തിരിച്ചുവരവിന് ഇന്ത്യ-യുഎസ് പങ്കാളിത്തം സുപ്രധാന പങ്കുവഹിക്കുമെന്നും അഭിപ്രായപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലാണ് (യുഎസ്ഐബിസി) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 'മികച്ച ഭാവി കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കൊല്ലത്തെ ഉച്ചകോടി.

45-ാം വർഷം പൂർത്തിയാക്കിയ യുഎസ്‌ഐബിസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് യുഎസ്ഐബിസി നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

പുരോഗതിയുടെ പാതയിൽ പാവപ്പെട്ടവരെയും ആലംബഹീനരെയും പ്രധാന ഘടകമായി കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 'ബിസിനസ് സുഗമമാക്കുന്നതു' പോലെ 'ജീവിതരീതിയും സുഗമാക്കേണ്ടത്' പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നത്, പുറമെനിന്നുള്ള ആഘാതങ്ങൾക്കനുസൃതമായി ആഗോള സമ്പദ്വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. കരുത്തുറ്റ ആഭ്യന്തര സാമ്പത്തിക ശേഷിയിലൂടെയേ അതു നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 'ആത്മനിർഭർ ഭാരത്' ആഹ്വാനം ചെയ്തതിലൂടെ സമൃദ്ധവും പൂർവസ്ഥിതിയിലുള്ളതുമായ ലോകത്തിന് ഇന്ത്യ സംഭാവനയേകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ കാര്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാരണം ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് പരിധികളില്ലാത്ത, ഇഷ്ടാനുസരണമുള്ള അവസരങ്ങളുടെ സമ്പൂർണമായ കൂടിച്ചേരലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, നമ്മുടെ സമ്പദ്വ്യവസ്ഥയെ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും കൂടുതൽ പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, മത്സരശേഷി, കൂടുതൽ സുതാര്യത, വിപുലമായ ഡിജിറ്റൽവൽക്കരണം, മഹത്തായ നവീകരണം, നയസ്ഥിരത എന്നിവ ഈ പരിഷ്‌കരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

നഗരത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളേക്കാൾ കൂടുതൽ ഗ്രാമങ്ങളിൽ അതുപയോഗിക്കുന്നവരുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ അവസരങ്ങളുടെ ഭൂമിയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി അര ബില്യൺ സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോൾ രാജ്യത്തുണ്ടെന്നും അര ബില്യണിലധികം ആളുകൾ ഈ കണ്ണിയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5 ജി, ബിഗ് ഡേറ്റ അനലിറ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ നൂതന സാങ്കേതികവിദ്യകളിലെ അവസരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ വിപുലമായ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിൽ അടുത്തിടെ സ്വീകരിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, കാർഷിക മേഖല, യന്ത്രങ്ങൾ, കാർഷിക വിതരണ ശൃംഖല, ഭക്ഷ്യ സംസ്‌കരണ മേഖല, മത്സ്യബന്ധനം, ജൈവ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താനുള്ള അവസരങ്ങളുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യമേഖല എല്ലാ വർഷത്തേക്കാളും 22 ശതമാനത്തിലധികം വേഗത്തിൽ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ-ടെക്നോളജി, ടെലി-മെഡിസിൻ, ഡയഗ്നോസ്റ്റിക്സ് എന്നിവയുടെ ഉൽപ്പാദനത്തിൽ ഇന്ത്യൻ കമ്പനികളുടെ പുരോഗതി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ ആരോഗ്യമേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്നു വ്യക്തമാകുന്നു എന്നു കൂട്ടിച്ചേർത്തു.

നിക്ഷേപത്തിന് ധാരാളം അവസരങ്ങൾ തുറന്നുതരുന്ന നിരവധി മേഖലകൾ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഊർജമേഖല; കെട്ടിടനിർമാണം, റോഡുകൾ, ഹൈവേകൾ, തുറമുഖങ്ങൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ നിർമ്മാണം, പ്രമുഖ സ്വകാര്യ ഇന്ത്യൻ വിമാനക്കമ്പനികൾ വരുന്ന ദശകത്തിൽ ആയിരത്തിലധികം പുതിയ വിമാനങ്ങൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്ന വ്യോമയാന മേഖല- അത്തരത്തിൽ നിർമ്മാണയൂണിറ്റുകൾ സ്ഥാപിക്കാൻ ഇന്ത്യയെ തെരഞ്ഞെടുക്കുന്ന ഏതൊരു നിക്ഷേപകനും അവസരമൊരുക്കാനാകും. കൂടാതെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനസൗകര്യങ്ങൾക്കുമായുള്ള സംവിധാനങ്ങളും സജ്ജീകരിക്കാനാകും. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്തിയതും പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രതിരോധ ഇടനാഴികൾ സ്ഥാപിച്ചതും സ്വകാര്യ, വിദേശ നിക്ഷേപകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തൻ പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ധനകാര്യ- ഇൻഷുറൻസ് മേഖലകളിലും പ്രധാനമന്ത്രി നിക്ഷേപങ്ങൾ ക്ഷണിച്ചു. ഇൻഷുറൻസ് നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 49 ശതമാനമായി ഉയർത്തിയെന്നും ഇൻഷുറൻസ് ഇടനിലക്കാരിൽ നിക്ഷേപിക്കുന്നതിന് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, കൃഷി, ബിസിനസ്സ്, ലൈഫ് ഇൻഷുറൻസ് എന്നിവയിൽ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതിന് ഇതുവരെ കടന്നുചെല്ലാത്ത വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക ബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിലുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഓരോ വർഷവും ഇന്ത്യ എഫ്ഡിഐയിൽ പുതിയ ഉയരങ്ങൾ താണ്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2019-20ൽ ഇന്ത്യയിൽ എത്തിയ എഫ്ഡിഐ 74 ബില്യൺ ഡോളറായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പോലും ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 20 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്കു കഴിഞ്ഞെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ആഗോള സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിന് കരുത്തു പകരാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഉയർച്ചയെന്നാൽ വിശ്വാസയോഗ്യമായ ഒരു രാജ്യവുമായുള്ള വാണിജ്യാവസരങ്ങളുടെ വർധന; വർധിച്ചുവരുന്ന, തുറന്ന മനസ്സോടെയുള്ള ആഗോള ഏകീകരണത്തിന്റെ ഉയർച്ച; വിശാലമായ കമ്പോളത്തിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന മാത്സര്യത്തിന്റെ വർധന; വിദഗ്ധ മാനവവിഭവശേഷിയുടെ ലഭ്യതയ്ക്കൊപ്പം നിക്ഷേപത്തിനനുസൃതമായ വരുമാനത്തിന്റെ വർധന എന്നിവയാണ്.

Next Story

RELATED STORIES

Share it