Latest News

മിണ്ടിയാലും പ്രതികരിച്ചാലും കേസ്; കൊവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള പോലിസ് രാജ് അതിക്രമം തന്നെയാണ്

അന്യായ നടപടികളെ ചോദ്യം ചെയ്യുന്നവരാണ് പലപ്പോഴും മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുന്നത്

മിണ്ടിയാലും പ്രതികരിച്ചാലും കേസ്; കൊവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള പോലിസ് രാജ് അതിക്രമം തന്നെയാണ്
X

കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടപ്പിലാകുന്നത് നീതീകരിക്കാനാവാത്ത പോലിസ് രാജ്. സാമൂഹ്യ അകലം ലംഘിച്ചെന്ന പേരില്‍ ആരെയും കയ്യേറ്റം ചെയ്യുന്നതിനും പെറ്റിക്കേസ് ചുമത്തുന്നതിനും സര്‍വ്വവിധ അധികാരങ്ങളും ലഭിച്ചതോടെ തികഞ്ഞ പോലിസ്‌രാജിനാണ് സംസ്ഥാനത്ത് വഴിയൊരുങ്ങിയത്.


കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന പേരില്‍ പൊതുജനങ്ങളെയും വഴിയോര കച്ചവടക്കാരെയും പോലിസ് മര്‍ദ്ദിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് ആവര്‍ത്തിക്കുന്നുമുണ്ട്. അന്യായ നടപടികളെ ചോദ്യം ചെയ്യുന്നവരാണ് പലപ്പോഴും മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുന്നത്. മാധ്യമ പ്രവര്‍ത്തകരെയും ഓഫിസിലേക്കു പോകുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വരെ പോലിസ് കൊവിഡ് നിയമലംഘനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.


സാമൂഹ്യ അകലം പാലിച്ചില്ല എന്നതിന്റെ പേരില്‍ തോന്നുന്നവര്‍ക്കെല്ലാം പിഴ ചുമത്തുന്ന സമീപനം കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കേരള പോലിസ് തുടങ്ങിയിട്ടുണ്ട്. കടകള്‍ക്കു മുന്നില്‍ കൃത്യമായ അകലം പാലിച്ചു നില്‍ക്കുന്നവരെ പോലും അകലം പാലിച്ചില്ല എന്നുപറഞ്ഞ് കേസ് ചുമത്തിയതായുള്ള പരാതി നിരവധിയാണ്. കൊല്ലത്ത് ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ ഇന്ന് പൊലീസ് പിഴ ചുമത്തിയ നടപടി ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പോലിസ് രാജിന്റെ ഉദാഹരണമാണ്. പോലിസിന്റെ അന്യായ നടപടി ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പേരിലും കേസെടുത്ത് നിയമം നടപ്പിലാക്കി.


പോലിസിനെ എതിര്‍ത്തു സംസാരിച്ചാല്‍ അവര്‍ക്കു നേരെ പ്രയോഗിക്കുന്ന ആയുധമാണ് ഐപിസി 353 എന്ന വകുപ്പ്. പൊതുസേവകനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തിലുള്ള ബലപ്രയോഗമോ ആക്രമണമോ നടത്തുമ്പോള്‍ ചുമത്താവുന്ന കുറ്റമാണ് ഇത്. എന്നാല്‍ എതിര്‍ത്ത് സംസാരിക്കുകയോ, പോലിസ് നടപടിയെ ചോദ്യം ചെയ്യുകയോ ഉണ്ടാകുമ്പോഴും ഈ കുറ്റം ചുമത്തി എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുകയാണ് പോലിസ്. രണ്ട് വര്‍ഷം വരെ തടവും അല്ലെങ്കില്‍ പിഴയും അതുമല്ലെങ്കില്‍ രണ്ടും കൂടിയോ ചേര്‍ന്ന് ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്യായ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഈ നിയമം പ്രയോഗിച്ചാണ് പോലിസ് നേരിടുന്നത്.


കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ ഇന്നു മാത്രം സംസ്ഥാനത്ത് 9180 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 2100 പേരെ അറസ്റ്റു ചെയ്തു. 4524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 19873 പേര്‍ക്കെതിരെ പിഴ ചുമത്തി.


കൊവിഡിനെ നേരിടുന്നതിന്റെ പേരിലാണ് ഓരോ ദിവസവും ആയിരക്കണക്കിനു പേര്‍ക്കെതിരേ കേസെടുക്കുന്നതും പിഴ ചുമത്തുന്നതും. ഇത് സര്‍ക്കാറിന്റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം കൂടി ആയിട്ടുണ്ട്. ദിവസവും അരക്കോടിയോളം രൂപയാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നത്. അതിനാല്‍ തന്നെ പോലിസ് കൊവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരില്‍ അന്യായമായി പിഴ ചുമത്തിയാലും അതിക്രമങ്ങള്‍ നടത്തിയാലും അത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ താല്‍പര്യമെടുക്കാനുള്ള സാധ്യത കുറവാണ്. സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരില്‍ കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നവരില്‍ നിന്നും കൂട്ടമായി പിഴ ചുമത്തുന്നതായ പരാതി വ്യാപകമാണ്. എന്നാല്‍ ഇത്തരം നടപടികളുമായി പോലിസ് സംഘം സഞ്ചരിക്കുന്ന ജീപ്പിലോ, പോലിസ് സ്‌റ്റേഷനിലോ പോലും സാമൂഹ്യ അകലം പാലിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.




Next Story

RELATED STORIES

Share it