Latest News

കാദറലി ട്രോഫിക്ക് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും

കാദറലി ട്രോഫിക്ക് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും
X

പെരിന്തല്‍മണ്ണ: സീസണിലെ ആദ്യ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റായ കാദറലി ട്രോഫിക്ക് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30ന് തുടക്കമാകും. ലിന്‍ഷ മണ്ണാര്‍ക്കാടും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് ആദ്യ കളി. പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സംഘാടകര്‍. നെഹ്‌റു സ്‌റ്റേഡിയത്തില്‍ 9,000 പേര്‍ക്കിരിക്കാവുന്ന ഗാലറി തയാറായിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാദറലി ടൂര്‍ണമെന്റിനു വീണ്ടും ആരവമുയരുന്നത്. ഇതിനു മുന്‍പ് 2019ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫിഫ മഞ്ചേരിയായിരുന്നു ജേതാക്കള്‍.

നജീബ് കാന്തപുരം എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം ഇന്നു വൈകിട്ടു നാലിന് പ്രസന്റേഷന്‍ ഹൈസ്‌കൂളിനു സമീപം നിന്നാരംഭിക്കുന്ന വിളംബരജാഥ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സമാപിക്കും.

21 കൊമ്പന്മാര്‍ നേര്‍ക്കുനേര്‍

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിലെ പ്രശസ്ത ടൂര്‍ണമെന്റ് ആയതിനാല്‍ സംസ്ഥാനത്തെ എണ്ണം പറഞ്ഞ ടീമുകളെല്ലാം കാദറലി ട്രോഫിക്കായി കളത്തിലുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 21 ടീമുകള്‍ നേര്‍ക്കുനേര്‍ പോരാടും. സൂപ്പര്‍ സ്റ്റുഡിയോ, ലിന്‍ഷാ മണ്ണാര്‍ക്കാട്, ഫിഫ മഞ്ചേരി, അല്‍മദീന ചെര്‍പ്പുളശ്ശേരി, തൃശൂര്‍ ജിംഖാന, റോയല്‍ കോഴിക്കോട്, തൃശൂര്‍ ജയ, കെആര്‍എസ് കോഴിക്കോട്, മെഡിഗാര്‍ഡ് അരീക്കോട്, ഐഎഫ്‌സി കടുങ്ങപുരം (സബാന്‍ കോട്ടയ്ക്കല്‍) തുടങ്ങിയവയാണ് പങ്കെടുക്കുന്ന പ്രമുഖ ടീമുകളില്‍ ചിലത്.

കാരുണ്യം പന്തുരുട്ടുന്ന കാദറലി ടൂര്‍ണമെന്റ്

ഇത്തവണത്തെ കാദറലി ടൂര്‍ണമെന്റില്‍ പ്രതിദിന ടിക്കറ്റിന് 50 രൂപ, സീസണ്‍ ടിക്കറ്റിന് 750 രൂപ എന്നിങ്ങനെയാണു നിരക്ക്. ടൂര്‍ണമെന്റില്‍ നിന്നു കിട്ടുന്ന ലാഭം മുഴുവന്‍ ജീവകാരുണ്യത്തിനു വിനിയോഗിക്കുന്ന പാരമ്പര്യമാണ് കാദറലി ക്ലബ്ബിന്റേത്. ഇപ്രാവശ്യവും അതിനു മാറ്റമില്ല. 2018ല്‍ നടന്ന ടൂര്‍ണമെന്റാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കലക്ഷന്‍ നേടിയത്. 15 ലക്ഷത്തോളം രൂപ അന്നു ലാഭം കിട്ടി. കാദറലി ക്ലബ്ബില്‍ എല്ലാ മാസവും അഞ്ചാം തീയതി ഒരു സിറ്റിങ് നടത്തി ചികിത്സാ സഹായമാവശ്യപ്പെട്ടും മറ്റും വരുന്ന അപേക്ഷകള്‍ പരിഗണിക്കും. ഏറ്റവും അര്‍ഹമായവ തിരഞ്ഞെടുത്ത് സഹായധനം നല്‍കും. കഴിഞ്ഞ ആറുപതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന രീതിയാണിത്. കാദറലി ടൂര്‍ണമെന്റില്‍നിന്നു ലഭിക്കുന്ന ലാഭമാണ് ഇതിനായി വിനിയോഗിക്കുന്നത്.

ഓര്‍മകളില്‍ ധനരാജും

കാദറലി ടൂര്‍ണമെന്റില്‍ ഇന്നു വീണ്ടും പന്തുരുണ്ടു തുടങ്ങുമ്പോള്‍ കളത്തിലെ അദൃശ്യസാന്നിധ്യമായി നാലാം നമ്പര്‍ ജഴ്‌സിയുണ്ടാകും. കേരളത്തിന്റെ പ്രിയ താരം ധനരാജായിരിക്കുമത്. 2019 ഡിസംബര്‍ 29ന് കാദറലി ടൂര്‍ണമെന്റിന്റെ ഒന്‍പതാം ദിനത്തിലാണ് എഫ്‌സി പെരിന്തല്‍മണ്ണയ്ക്കു വേണ്ടി സ്‌റ്റോപ്പര്‍ ബാക്ക് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായ ധനരാജ് മരിക്കുന്നത്. അന്നദ്ദേഹം കളിച്ചിരുന്നത് നാലാം നമ്പര്‍ ജഴ്‌സിയിലായിരുന്നു. ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി കാദറലി ക്ലബ് പിന്നീട് പ്രദര്‍ശന മത്സരം നടത്തി നാലു ലക്ഷം രൂപ സമാഹരിച്ചു. ഈ തുക പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ ധനരാജിന്റെ ഭാര്യ അര്‍ച്ചനയുടെയും മകള്‍ ശിവാനിയുടെയും പേരില്‍ 18 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയിരുന്നു.

മരണത്തിലും വേര്‍പിരിയാതെ കാദറും അലിയും

സെവന്‍സ് ഫുട്‌ബോള്‍ ഒരു മത്സരയിനമാണെങ്കിലും മരണത്തിലും വേര്‍പിരിയാത്ത സൗഹൃദമാണ് കാദറലി ക്ലബ്ബിന്റെയും കാദറലി ടൂര്‍ണമെന്റിന്റെയും പിറവിക്കു പിന്നില്‍. 1950 കളില്‍ മലബാര്‍ ഫുട്‌ബോളിലെ മിന്നും താരങ്ങളായിരുന്നു പെരിന്തല്‍മണ്ണ സ്വദേശികളായ അബ്ദുല്‍ കാദറും മുഹമ്മദലിയും. ഇരുവരും സമപ്രായക്കാര്‍, കളിക്കൂട്ടുകാര്‍. 1960ല്‍ വീടിനു സമീപത്തെ തോട്ടില്‍ കുളിക്കാന്‍ പോയ മുഹമ്മദലിയെ പാമ്പു കടിച്ചു. വിഷചികിത്സ നടത്തിയെങ്കിലും ഫലിച്ചില്ല. മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തു. കളിക്കൂട്ടുകാരന്‍ പോയതിന്റെ വേദന കാദറിനെ എന്നും അലട്ടിയിരുന്നു. പക്ഷേ, ആ ദുഃഖത്തിന് 40 ദിവസം മാത്രമായിരുന്നു ആയുസ്സ്. അരീക്കോട്ടു നടന്ന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ കാദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാം ദിനം വിധി അദ്ദേഹത്തെയും തട്ടിയെടുത്തു. മുഹമ്മദലി മരിച്ചതിന്റെ നാല്‍പതാം ദിനമായിരുന്നു കാദറിന്റെ വിയോഗം. കാദറിന്റെയും മുഹമ്മദലിയുടെയും ഓര്‍മയ്ക്കായി അവരുടെ കൂട്ടുകാര്‍ സ്ഥാപിച്ചതാണ് കാദര്‍ ആന്‍ഡ് മുഹമ്മദലി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്. ചുരുക്കത്തില്‍ കാദറലി ക്ലബ്. 1961ല്‍ കാദറലി ട്രോഫിക്കു വേണ്ടിയുള്ള ആദ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു. ഇപ്പോള്‍ നടക്കുന്നത് 49ാമത് ടൂര്‍ണമെന്റാണ്. ചട്ടിപ്പാറ മുഹമ്മദലിയാണ് കാദറലി ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ്, പച്ചീരി ഫാറൂഖ് ജനറല്‍ സെക്രട്ടറി.

Next Story

RELATED STORIES

Share it