Latest News

അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
X

ആലപ്പുഴ: തുറവൂരില്‍ ബന്ധുക്കളെ അറിയിക്കാതെ മകന്‍ അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ രാധയുടേത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ശരീരത്തില്‍ ആന്തരിക രക്തസ്രാവമോ, മുറിവുകളോ ഇല്ല. മരണം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നെന്നും മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മരിച്ച നിലയില്‍ കണ്ട രാധയെ മകന്‍ ഗിരീഷ് ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. പോലിസ് കസ്റ്റഡിയിലുള്ള മകന്‍ ഗിരീഷിനെ വിട്ടയക്കും.

ചൊവ്വാഴ്ച രാവിലെ മരിച്ച തുറവൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡ് പടിഞ്ഞാറേ മനക്കോടം കാട് നികര്‍ത്തില്‍ രാധ(75)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പുറത്തെടുത്തത്. ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും കുത്തിയതോട് പോലിസും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ രാധയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് രാധയുടെ മകന്‍ ഗിരീഷി(49)നെ കുത്തിയതോട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗിരീഷും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ അമ്മ രാധ മരിച്ചെന്നു പറഞ്ഞ് ഗിരീഷ് മക്കളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുന്നത്. പിന്നീട് വീടിനു പുറത്ത് കുഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ചതുപ്പ് സ്ഥലമായതിനാല്‍ കുഴിയെടുക്കുമ്പോള്‍ വെള്ളം നിറഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ കുഴിയെടുത്ത ശേഷം മക്കളുടെ സാന്നിധ്യത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ഭാര്യയുടെ അടുത്തു കൊണ്ടു ചെന്നാക്കി.

മൃതദേഹം കുഴിച്ചുമൂടിയതിനു ശേഷം മണിക്കൂറുകള്‍ക്കു ശേഷമാണ് ഇക്കാര്യം ഗിരീഷ് തന്നെ അയല്‍വാസികളോട് പറയുന്നത്. ഗിരീഷിന്റെ ബന്ധുക്കള്‍ സമീപത്ത് ഉണ്ടെങ്കിലും ഇവര്‍ ആരും വിവരം അറിഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് എത്തിയതോടെയാണ് മിക്കവരും വിവരമറിയുന്നത്. വീട്ടുമുറ്റം നിറയെ വെള്ളമായതിനാലും മരണാനന്തര ചടങ്ങുകള്‍ നടത്താനുള്ള പണം ഇല്ലാത്തതിനാലുമാണ് ആരേയും അറിയിക്കാതെ വീടിനുള്ളില്‍ കുഴിച്ചു മൂടിയതെന്നുമാണ് ഗിരീഷ് പോലിസിന് നല്‍കിയ മൊഴി.

Next Story

RELATED STORIES

Share it