Latest News

ഇന്ത്യ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്ന് പരിമിത അവകാശങ്ങള്‍ മാത്രമുള്ള രാജ്യമായി മാറിയെന്ന വിമര്‍ശനവുമായി ഫ്രീഡം ഹൗസ് റിപോര്‍ട്ട് 2021

ഇന്ത്യ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്ന് പരിമിത അവകാശങ്ങള്‍ മാത്രമുള്ള രാജ്യമായി മാറിയെന്ന വിമര്‍ശനവുമായി ഫ്രീഡം ഹൗസ് റിപോര്‍ട്ട് 2021
X

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും രാഷ്ട്രീയ അധികാരവും സിവില്‍ അവകാശങ്ങളും നല്‍കുന്ന രാജ്യമെന്ന നിലയില്‍ നിന്ന് രാജ്യം പരിമിത ജനാധിപത്യഅവകാശങ്ങള്‍ മാത്രം നല്‍കുന്ന രാജ്യമായി മാറിയെന്ന സൂചനയുമായി ഫ്രീഡം ഹൗസ് റിപോര്‍ട്ട് 2021. യുഎസ് എന്‍ജിഒയുടെ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇന്ത്യയിലെ ജനാധിപത്യസംവിധാനം വലിയ പരിവര്‍ത്തനത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2020ലെ റിപോര്‍ട്ടില്‍ ഇന്ത്യയെ ജനാധിപത്യ അവകാശങ്ങള്‍ ധാരാളം അനുവദിക്കുന്ന സ്വതന്ത്രം എന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. മോദിയുടെ രണ്ടാം അധികാരപ്രവേശത്തിനുശേഷമാണ് ഇത്ര വലിയ മാറ്റമുണ്ടായതെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.

ജനാധിപത്യഅവകാശങ്ങള്‍ക്ക് ഇന്ത്യക്ക് 100ല്‍ 67 മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ അവകാശങ്ങള്‍ക്ക് 40ല്‍ 34മാര്‍ക്കും സിവില്‍ അവകാശങ്ങള്‍ക്ക് 60ല്‍ 30 മാര്‍ക്കും നല്‍കിയിരിക്കുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള ജനാധിപത്യ അളവുകോലുവച്ച് ഇന്ത്യയുടെ സ്ഥാനം ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. 2020കാലത്ത് വിയോജിപ്പുകളുള്ളവര്‍ക്കെതിരേ മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ ദശലക്ഷം പേരുടെ പലായനത്തിന് കാരണമായി. 2020 മാര്‍ച്ച് 214ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കുടിയേറ്റത്തൊഴിലാളികളെ തൊഴില്‍രഹിതരവും ഭവന രഹിതരുമാക്കി. അവര്‍ക്ക് നഗരങ്ങളില്‍ നിന്ന് നടന്നും കിട്ടിയ വാഹനങ്ങളിലും പലായനം ചെയ്യേണ്ടിവന്നു. ഭക്ഷണം പോലുമില്ലാതെ ആയിരം കിലോമീറ്ററുകളോളം നടന്നവരുണ്ട്. നിരവധി പേര്‍ ഈ പലായനത്തിനിടയില്‍ മാത്രം കൊല്ലപ്പെട്ടു.

തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ കൊവിഡിന്റെ പേരില്‍ വില്ലന്മാരാക്കി മാറ്റിയ നടപടിയെ കുറിച്ചും റിപോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. നിസ്സാമുദ്ദീനിലെ മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് ബാധയ്ക്ക് കാരണമായെന്ന പ്രചാരണം വലിയ തോതില്‍ പടര്‍ന്നുപിടിക്കുകയും ഇവര്‍ക്കെതിരേ നിരവധി കേസുകള്‍ പടച്ചുവിടുകയും ചെയ്തു. അവയില്‍ പലതും പിന്നീട് കോടതികള്‍ റദ്ദാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതംമാറ്റത്തിനെതിരേ കൊണ്ടുവന്ന നിയമത്തെക്കുറിച്ചും സൂചനയുണ്ട്. ഹിന്ദു സ്്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ പാട്ടിലാക്കി മതംമാറ്റുന്നുവെന്നാരോപിക്കുന്ന ലൗ ജിഹാദിനെതിരേയെന്ന പേരില്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ അവകാശത്തെ വലിയെ തോതില്‍ ചവിട്ടിമെതിക്കുന്നതായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it