Latest News

താഹാ ഫസലിനെ ജയിലേക്കയക്കുന്നത് നീതിരഹിത നടപടി: അലന്‍ - താഹ മനുഷ്യാവകാശ സമിതി

പൗരാവകാശങ്ങളുടെ നേരെ സര്‍ക്കാരും അതിന്റെ ഏജന്‍സികളും കയ്യേറ്റം നടത്തുന്ന അവസരത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികള്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയില്‍ നിഴലിക്കുന്നത്

താഹാ ഫസലിനെ ജയിലേക്കയക്കുന്നത് നീതിരഹിത നടപടി: അലന്‍ - താഹ മനുഷ്യാവകാശ സമിതി
X

കോഴിക്കോട്: താഹ ഫസലിനെ വീണ്ടും കാരാഗൃഹത്തിലേക്കയച്ച നടപടി നീതീകരിക്കാനാവാത്തതെന്നു അലന്‍ - താഹ മനുഷ്യാവകാശ സമിതി പ്രസ്താവിച്ചു. മാവോവാദി ബന്ധമാരോപിച്ചു 2019 നവംബര്‍ ഒന്നിനു കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും പത്തുമാസം ജയിലില്‍ കഴിയുകയും ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യം തടയണമെന്ന എന്‍ഐഎയുടെ അപ്പീലില്‍ കേരളാ ഹൈക്കോടതിയുടെ വിധി നിരാശാജനകവും ജനാധിപത്യവാദികള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്.


ജാമ്യഹര്‍ജില്‍ എറണാകുളം എന്‍ഐഎ കോടതി നല്‍കിയ വിധിയില്‍ ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും എതിരായി എന്‍ഐഎ കൊണ്ടുവന്ന കേസിലെ വിവിധ വാദമുഖങ്ങളെ വിശദമായി പരിശോധിച്ചു അതു വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ഉപാധികള്‍ പ്രകാരം ജാമ്യം അനുവദിച്ചത് എന്നു സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ യുഎപിഎ വകുപ്പുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നു എന്ന നിഗമനത്തിലേക്കു എത്തുന്നതിനു പകരം ഹൈക്കോടതി അത്തരം ദുരുപയോഗങ്ങള്‍ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നത്. പൗരാവകാശങ്ങളുടെ നേരെ സര്‍ക്കാരും അതിന്റെ ഏജന്‍സികളും കയ്യേറ്റം നടത്തുന്ന അവസരത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികള്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയില്‍ നിഴലിക്കുന്നത്.


പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അലന്‍ ശുഹൈബിനു ജാമ്യത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത് സന്തോഷകരമാണ്. ഇരുവര്‍ക്കുമെതിരായുള്ള കേസ് ഒരു വര്‍ഷത്തിനകം വിചാരണ ചെയ്തു തീര്‍പ്പാക്കണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ 23കാരനായ വിദ്യാര്‍ത്ഥി താഹ ഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാര്‍ത്ഥികളും കോടതിയുടെ വ്യവസ്ഥകള്‍ പൂര്‍ണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതില്‍ എന്തെങ്കിലും ലംഘനം നടത്തിയതായി ഒരാരോപണവും താഹക്കെതിരെ ഉള്ളതായും കോടതി പറയുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നതു നീതിനിഷേധമാണ്. അതു ജനാധ്യപത്യ മൂല്യങ്ങളുടെ ലംഘനമാണ്. താഹ ഫസലിന് നീതി ഉറപ്പാക്കാന്‍ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നു ബിആര്‍പി ഭാസ്‌കര്‍ ചെയര്‍മാനും ഡോ. ആസാദ് കണ്‍വീനറുമായ സമിതി അഭ്യര്‍ത്ഥിച്ചു




Next Story

RELATED STORIES

Share it