Latest News

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും

164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ മൊഴിയാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് എന്നത് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും
X

തിരുവനന്തപുരം: ദുബൈയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കറന്‍സി കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം. നിരവധി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച സ്വര്‍ണക്കടത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. നിരവധി തവണ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് കോണ്‍സുലേറ്റില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയും സ്വപ്‌ന മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. 2016ല്‍ ദുബൈയില്‍ നിന്ന് മുഖ്യമന്ത്രിയ്ക്കുള്ള ബാഗ് മറന്നതായും ഉടന്‍ കേരളത്തിലേക്ക് അത് അയയ്ക്കാന്‍ സൗകര്യം ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്‌നയോട് ആവിശ്യപ്പെട്ടിരുന്നു. ആ ബാഗ് കോണ്‍സുലേറ്റില്‍ പരിശോധിക്കുമ്പോള്‍ കറന്‍സിയായിരുന്നുവെന്നാണ് സ്വപ്‌ന ഇന്ന് വെളിപ്പെടുത്തിയത്.

ക്ലിഫ് ഹൗസിലേക്ക് ബിരിയാണിച്ചെമ്പ് നിരന്തരം കൗണ്‍സിലേറ്റില്‍ നിന്ന് കൊടുത്തയച്ചിരുന്നു എന്നതുള്‍പ്പെടെയുള്ള വെൡപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി നേരിട്ട് സ്വര്‍ണക്കടത്തിനും കറന്‍സിക്കടത്തിനും നേതൃത്വം നല്‍കിയെന്നത് വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും.

164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ മൊഴിയാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്. വെറുമൊരു ആരോപണമല്ല കോടതിയിലാണ് സ്വപ്‌ന വ്യക്തമാക്കിയിരിക്കുന്നതെന്ന ഗൗരവവും ഈ വെളിപ്പെടുത്തലിനുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എന്‍ രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, നളിനി നെറ്റോ, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പേരെടുത്ത് സ്വപ്‌ന പറഞ്ഞിരുന്നു. നേരത്തെ, മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്നൊന്നും സ്വപ്‌ന ഇത്തരത്തിലൊര് ആരോപണം ഉന്നയിച്ചിരുന്നില്ല.

മുഖമന്ത്രിയ്‌ക്കെതിരേ അന്നും ആരോപണങ്ങളുയര്‍ന്നെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്വര്‍ണം കടത്തിയെന്നും ഇത് കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അറിയാമെന്നതും പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കും. ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മാത്രമല്ല കുടുംബാംഗങ്ങളുടെ പേരുകള്‍ കൂടി സ്വപ്‌ന വെളിപ്പെടുത്തുന്നുണ്ട്.

ഇത്ര ഗുരുതരമായ കൈമാറ്റങ്ങള്‍ ഈ കേസിലുണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്ന ചോദ്യം ഇപ്പോഴുയരുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ ഉയര്‍ന്ന 400 കോടിയുടെ കൊടകര കള്ളപ്പണക്കവര്‍ച്ച കേസ് ഉയര്‍ന്നെങ്കിലും പെട്ടന്ന് കെട്ടടങ്ങുകയായിരുന്നു. ഈ കേസ് സംസ്ഥാന സര്‍ക്കാര്‍ ഒതുക്കിതീര്‍ത്തതാണെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.

സാധാരണ ആരോപണങ്ങളുയരുമ്പോള്‍, വളരെ വൈകിമാത്രം പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വപ്‌നയുടെ ഈ വെളിപ്പെടുത്തലില്‍ ഉടനടി പ്രതികരിച്ചതും അസാധാരണ സംഭവമാണ്. ആരോപണങ്ങളുയരുമ്പോള്‍ അതൊക്കൊ നിസ്സാരമായി തള്ളിക്കളയുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ചിട്ടുള്ളത്.

ഇപ്പോഴത്തെ വെളുപ്പെടുത്തലിന് പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാണെന്ന വാദമായിരിക്കും ഇടതുപക്ഷം ഉയര്‍ത്തുന്നത്. അതേസമയം, ഇന്ന് രാവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ മഞ്ചേശ്വരം കോഴക്കേസില്‍ എസ്‌സി എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും അറിവുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്നലെ തന്നെ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. സ്വപ്‌ന സുരേഷ് ഇപ്പോള്‍ ബിജെപി നിയന്ത്രിത എന്‍ജിഒയുടെ ഭാഗമാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് ഇടതുപക്ഷം കരകയറുന്നതിന് മുന്‍പ് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it