Latest News

തീവ്ര ഹിന്ദുത്വത്തിന് വിടുപണി ചെയ്യുന്ന ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ കര്‍ശന നടപടി വേണം: അശോകന്‍ ചരുവില്‍

ഏറെ കാലമായി കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഡോ.ഗോപാലകൃഷ്ണനെന്ന് അശോകന്‍ കുറിപ്പില്‍ പറയുന്നു

തീവ്ര ഹിന്ദുത്വത്തിന് വിടുപണി ചെയ്യുന്ന ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ കര്‍ശന നടപടി വേണം: അശോകന്‍ ചരുവില്‍
X
കോഴിക്കോട്: സാംസ്‌കാരിക നായകനെന്ന വ്യാജേന തീവ്ര ഹിന്ദുത്വത്തിന് വിടുപണി ചെയ്യുന്ന ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ കര്‍ശന നടപടി വേണമെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍. മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും, ഗാന്ധിവധത്തെ ന്യായീകരിക്കുകയും, ഘാതകന്‍ ഗോഡ്‌സയെ പുകഴ്ത്തുകയും ചെയ്യുന്ന ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.


ഏറെ കാലമായി കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഡോ.ഗോപാലകൃഷ്ണനെന്ന് അശോകന്‍ കുറിപ്പില്‍ പറയുന്നു. 'ശാസ്ത്രജ്ഞന്‍', 'ഹിന്ദുമത പണ്ഡിതന്‍', 'ആത്മീയ പ്രഭാഷകന്‍' എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. വിഭജനം ലക്ഷ്യം വെച്ച് കാളമൂത്രം പോലെ ടിയാന്‍ പുറത്തു വിടുന്ന വീഡിയോകള്‍ ആരും ഗൗനിക്കാറില്ല. പേപ്പട്ടിയെ എന്ന പോലെ വഴി ഒഴിഞ്ഞു പോവുകയാണ് പതിവ്.


എന്നാല്‍ 2021 ആഗസ്റ്റ് 25 പുറത്തു വന്ന ഇയാളുടെ വീഡിയോ മാരകമാണ്. ഇന്ത്യക്കാരനായി ജനിച്ച ഒരാള്‍ക്ക് അതു കേള്‍ക്കേണ്ടി വരുന്നതിനെക്കാള്‍ വലിയ ദുര്യോഗം ഇല്ല. രാജ്യത്തെ സ്‌നേഹിച്ചുവളരുന്ന കുട്ടികളില്‍ അത് കടുത്ത നിരാശയും അസ്വാസ്ഥ്യവും ഉണ്ടാക്കും. മഹത്തായ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അത്ര പച്ചക്ക് അപമാനിക്കുകയാണ്.


ഇവിടെ മഹാത്മജിയെ കൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള നാഥുറാം വിനായക് ഗോഡ്‌സയുടെ കോടതിയിലെ വാദങ്ങള്‍ വായിക്കുകയും വിശദീകരിക്കുകയും ആ വാക്കുകള്‍ 'ഹൃദയസ്പര്‍ശി'യാണെന്ന് സ്ഥാപിക്കുകയുമാണ് ഗോപാലകൃഷ്ണന്‍ ചെയ്യുന്നത്. 'ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു?' എന്നതിനുള്ള ഗോഡ്‌സേയുടെ വിശദീകരണം വായിക്കുന്നത് ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.


'പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ നമ്മള്‍ രാഷ്ട്രത്തിന്റെ പിതാവാക്കി മാറ്റി. അല്ല, നമ്മുടെ തലയില്‍ കെട്ടിവെച്ചു. 'ഇത് വായിക്കാന്‍ എനിക്കൊരു പുണ്യം കിട്ടി. സത്യമേവ ജയതേ. പ്രണാമം. നമസ്‌ക്കാരം.'


മഹാത്മജിക്കെതിരായ ഈ വിഷപ്രചരണം പ്രിയപ്പെട്ട മലയാള ഭാഷയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നതില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നതായി അശോകന്‍ പറയുന്നു.


വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതല്‍ പണ്ഡിറ്റ് നെഹ്രു വരെയുള്ളവരുടെ സ്മരണക്കു നേരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഗതിയല്ല എന്ന് ഗോപാലകഷ്ണന്റെ പ്രഭാഷണം തെളിയിക്കുന്നു. മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണത്.


ഇന്ത്യ ഒരു രാഷ്ട്രമായി നില്‍ക്കുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ സംഭാവന ചെയ്തത് ദേശീയ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന് അത് ചരിത്രം മാത്രമല്ല. അസ്തിത്വത്തിന്റെ അടിവേരാണ്. അത് തകര്‍ക്കാന്‍ അനുവദിക്കരുത്.


കൊവിഡ് 19 വ്യാപനകാലത്ത് കടുതെത മുസ്‌ലിം വിദ്വേഷ പ്രചരണവുമായി എന്‍ ഗോപാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്‌ലിംകളാണെന്നും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വച്ചത്.


രാജ്യത്തുള്ളവരെ കൊല്ലാന്‍ മുസ്‌ലിംകള്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വിദ്വേഷവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്‌ലിംകളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും ഇയാളുടെ ഒരു വീഡിയോയിലുണ്ട്.


Next Story

RELATED STORIES

Share it