Latest News

മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

മെഡിക്കല്‍ കോളജുകളുടെ വികസനത്തിന്  പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്കായി പ്രത്യേക പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ അടുത്ത 50 വര്‍ഷത്തേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസം ലക്ഷ്യമാക്കി 717 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഏഴു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലോകത്തിനാകെ മാതൃകയാവുന്ന നിരവധി മുന്‍കൈകളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്നത്. ഇന്ന് നാല്‍പ്പതില്‍പ്പരം വകുപ്പുകളും വിവിധ ആശുപത്രികളും മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുമുള്ള ഒരു ബൃഹദ് സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാറിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായി കിഫ്ബി മുഖേനയാണ് ഇവിടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പബ്ലിക്ക് ഹെല്‍ത്ത് കേഡര്‍ എന്നും മെഡിക്കല്‍ സര്‍വീസ് കേഡര്‍ എന്നും രണ്ടായി വിഭജിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നീതി ആയോഗ് തയ്യാറാക്കിയ ആരോഗ്യ സൂചികകള്‍ പ്രകാരം കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണുള്ളത്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഈ രംഗങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലാണ് നമ്മള്‍. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്ന കാര്യത്തിലും കേരളം മുന്നിലാണ്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡില്‍ ആദ്യ പല സ്ഥാനങ്ങളും ലഭിച്ചത് കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ്.

കേരളത്തിന്റെ കൊവിഡ് പ്രതിരോധമാകട്ടെ ലോകത്താകെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാരുകള്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചു. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആയ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ആശുപത്രികളില്‍ എക്‌സ്‌റേ മുതലായ ആധുനിക സജ്ജീകരണങ്ങള്‍ സ്ഥാപിക്കാനും ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി കേരത്തിന്റെ ആരോഗ്യ മേഖലയുടെ ദിശ പുനര്‍ നിര്‍ണ്ണയിക്കാനായി.

ഇന്ന് ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശമാണ് കേരളം. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതുകൊണ്ടുതന്നെ 1996 ല്‍ 28 ശതമാനം ജനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത് എങ്കില്‍ ഇന്ന് അത് 60 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ദ്രം മിഷന്‍ ആരംഭിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ വിധത്തില്‍ ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ആരോഗ്യ സംവിധാനം ലോകോത്തരമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it