Big stories

സ്മാര്‍ട്ട് പോലിസിങ് ഇന്‍ഡക്‌സ് 2021: രാജ്യത്തെ ഏറ്റവും മോശം പോലിസിങ് ബീഹാറിലും യുപിയിലും; തെക്കന്‍ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട സ്ഥാനങ്ങളില്‍

സ്മാര്‍ട്ട് പോലിസിങ് ഇന്‍ഡക്‌സ് 2021: രാജ്യത്തെ ഏറ്റവും മോശം പോലിസിങ് ബീഹാറിലും യുപിയിലും; തെക്കന്‍ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട സ്ഥാനങ്ങളില്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശം പോലിസ് സംവിധാനം ബീഹാറിലും യുപിയിലുമാണെന്ന് സര്‍വേ റിപോര്‍ട്ട്. ഇക്കാര്യത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളാണ് മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നത്. ഇന്ത്യന്‍ പോലിസ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ സര്‍വേയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

പോലിസിങ്ങുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളും തെക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ കാര്യമായ അന്തരമുണ്ട്. പോലിസ് സംവിധാനത്തില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രപ്രദേശാണ് തൊട്ടടുത്ത സ്ഥാനത്ത് തെലങ്കാനയും അസമുമാണ്. കേരളം നാലാം സ്ഥാനത്തും സിക്കിം അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

ഇന്ത്യന്‍ പോലിസ് ഫൗണ്ടേഷന്‍ സ്മാര്‍ട്ട് പോലിസിങ് ഇന്‍ഡക്‌സ് 2021 റിപോര്‍ട്ടിലാണ് പൂര്‍ണ വിവരങ്ങളുള്ളത്. റിപോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും മോശം പോലിസ് സേന ബീഹാറിലാണ്. യുപി, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

പോലിസ് സേനയുടെ ഇടപെടലില്‍ ജനങ്ങള്‍ക്കുള്ള തൃപ്തി ദേശീയ തലത്തില്‍ ശരാശരി 69 ശതമാനമാണ്.

'' വിവിധ സംസ്ഥാനങ്ങളിലെ പോലിസിങ്ങ് പ്രകടനം വിലയിരുത്താനുള്ള ശ്രമമായിരുന്നു സര്‍വേ. രാജ്യത്ത് 69% പേരും പോലിസില്‍ സംതൃപ്തരാണെന്ന് കാണുന്നത് സന്തോഷകരമാണെങ്കിലും, പിഴവുകളുണ്ടെങ്കില്‍ തിരുത്താന്‍ ഈ സര്‍വേ പ്രേരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- മുന്‍ യുപി ഡിജിപിയും സര്‍വേ തയ്യാറാക്കിയ ഫൗണ്ടേഷന്റെ ചെയര്‍മാനുമായ പ്രകാശ് സിങ് പറഞ്ഞു.

വിരമിച്ച ഐപിഎസ് ഓഫിസറായിരുന്ന എന്‍ രാമചന്ദ്രനാണ് ഫൗണ്ടേഷന്‍ പ്രസിഡന്റ്. രാജ്യത്തെ 1.61 ലക്ഷം പേരെ നേരില്‍ കണ്ടാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടില്‍ ഓണ്‍ലൈനായും അല്ലാതെയുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

സര്‍വേയില്‍ പോലിസ് സേനയുടെ കാര്യക്ഷമതയും ജനങ്ങളുമായുള്ള ബന്ധവും പരിശോധിക്കുന്ന പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടത്. ജാഗ്രത, പോലിസ് സംവിധാനം ലഭ്യമാവുന്നതിലെ സമയം, സാങ്കേതികവിദ്യയുടെ ഉപയോഗം, പോലിസിന്റെ സത്യസന്ധത, വിശ്വസ്തത, വിശ്വാസം, അക്കൗണ്ടബിലിറ്റി തുടങ്ങിയവയും പരിശോധിച്ചു.

പരിശോധിച്ച എല്ലാ രംഗത്തും യുപിയും ബീഹാറും ഏറ്റവും പിന്നിലായിരുന്നു.

പരമാവധി പത്ത് നിശ്ചയിച്ചിട്ടുള്ള സ്‌കെയിലില്‍ പോലിസിനോടുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ ബീഹാറാണ് ഏറ്റവും പിന്നില്‍-5.98. സത്യസന്ധത, ആത്മാര്‍ത്ഥത തുടങ്ങിയവയില്‍ 5.81. സാങ്കേതികവിദ്യയുടെ ഉപയോഗം 5.8. പോലിസിന്റെ ഉത്തരവാദിത്തത്തിലും സംവേദനക്ഷമതയിലും യഥാക്രമം 5.84ഉം 5.75ഉം രേഖപ്പെടുത്തി. ഈ രംഗത്തെല്ലാം ബീഹാര്‍ ഏറ്റവും പിന്നിലാണ്.

പരിശോധിച്ച മൂന്ന് ഘടകങ്ങളില്‍ യുപി പിന്നിലാണ്. സൗഹൃദത്തോടെയുള്ള പെരുമാറ്റത്തില്‍ യുപി 5.59ഓളെ ഏറ്റവും പിന്നിലാണ്. പക്ഷപാതരഹിതമായ പോലിസിങ്ങിലും അക്കൗണ്ടബിലിറ്റിയിലും യുപി തന്നെയാണ് പിന്നില്‍, സ്‌കോര്‍ യഥാക്രമം 5.27ഉം 5.80ഉംആണ്.

മൊത്തത്തിലുള്ള പോലിസിങ്ങില്‍ ബീഹാറിന്റെ സ്‌കോര്‍ 5.74. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം സ്ഥാനത്തും ബീഹാറാണ്. യുപി തൊട്ടടുത്തുണ്ട്, 5.81.

റിപോര്‍ട്ടിനെക്കുറിച്ച് യുപി ഡിജിപി മുകുല്‍ ഗോയല്‍ പ്രതികരിച്ചില്ല. ബീഹാര്‍ പോലിസ് മേധാവി ജെ എസ് ഗാംങ് വര്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പോലിസ് സംവിധാനങ്ങളിലൊന്ന് ബീഹാറിലാണെന്ന് അവകാശപ്പെട്ടു.

പോലിസിങ്ങില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്ത് ആന്ധ്രയാണ്. തൊട്ടടുത്ത് തെലങ്കാന, അസം, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളാണ്. മോശം സ്ഥാനത്ത് യുപി, ബീഹാര്‍, രാജസ്ഥാന്‍, നാഗാലന്‍ഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും.

സൗഹൃദപരമായ പോലിസിങ്ങില്‍ മുന്നിലും ആന്ധ്രയാണ്. തെലങ്കാന, അസം, സിഖിം, കേരളം തുടങ്ങിയവ അടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും പിന്നില്‍ യുപിയാണ്. പഞ്ചാബ്, ബീഹാര്‍, ഛത്തിസ്ഗഢ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്.

അക്കൗണ്ടബിലിറ്റിയില്‍ ആന്ധ്ര, തെലങ്കാന, അസം, കേരളം, ഒഡിഷ സംസ്ഥാനങ്ങളാണ് ഉള്ളത്. പിന്നില്‍ യുപി, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഛത്തിസ് ഗഢ് സംസ്ഥാനങ്ങള്‍.

ജനങ്ങള്‍ക്ക് പോലിസിലുള്ള വിശ്വാസത്തില്‍ പിന്നില്‍ ബീഹാര്‍. തൊട്ടുമുകളില്‍ ഛത്തിസ്ഗഢ്, യുപി സംസ്ഥാനങ്ങള്‍. ആന്ധ്ര, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മെച്ചപ്പെട്ട സ്ഥാനത്തുള്ളത്.

പോലിസുമായി ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്നവര്‍ക്ക് പോലിസില്‍ വിശ്വാസം കൂടുതലാണ്. മറ്റുള്ളവര്‍ക്ക് തിരിച്ചും.

Next Story

RELATED STORIES

Share it